X

ഷാംപൂ കുപ്പികളിൽ ഡാനിഷ് പന്നി ബീജം കടത്തിയ കേസില്‍ കർഷകര്‍ ജയിലില്‍

പ്രതികള്‍ 2009 മെയ് മുതൽ 2017 മാർച്ച് വരെ ഡെൻമാർക്കിൽ നിന്ന് പന്നി ബീജം അനധികൃതമായി ഇറക്കുമതി ചെയ്തതായി പെർത്ത് ജില്ലാ കോടതിയിലാണ് തെളിയിക്കപ്പെട്ടത്

ഷാംപൂ കുപ്പികളിൽ ഡാനിഷ് പന്നി ബീജം അനധികൃതമായി ഒളിപ്പിച്ചു കടത്തിയ കേസിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയില്‍ പിടിയിലായ രണ്ട് പന്നി കർഷകരെ ജയിലിലടച്ചേക്കും. ജിഡി പോർക്ക് എന്ന സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടർ ടോർബെൻ സോറൻസെക്ക് മൂന്ന് വർഷത്തെ തടവും കൂട്ടാളിയായ ഹെന്നിംഗ് ലെയ്ക്ക് രണ്ട് വർഷത്തെ തടവു ശിക്ഷയുമാണ് ലഭിക്കുക. ബയോസെക്യൂരിറ്റി നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഇരുവരും കുറ്റസമ്മതം നടത്തിയിരുന്നു.

പ്രതികള്‍ 2009 മെയ് മുതൽ 2017 മാർച്ച് വരെ ഡെൻമാർക്കിൽ നിന്ന് പന്നി ബീജം അനധികൃതമായി ഇറക്കുമതി ചെയ്തതായി പെർത്ത് ജില്ലാ കോടതിയിലാണ് തെളിയിക്കപ്പെട്ടത്. ജിഡി പോർക്കിന്‍റെ കൃത്രിമ ബ്രീഡിംഗ് പ്രോഗ്രാമിലാണ് ബീജം ഉപയോഗിച്ചത്. ബയോസെക്യൂരിറ്റി നിയമങ്ങളുടെ ലംഘനം ഒരുനിലക്കും അനുവദിക്കില്ലെന്ന് കൃഷി മന്ത്രി ബ്രിഡ്ജറ്റ് മക്കെൻസി പറഞ്ഞു.

‘ഓസ്‌ട്രേലിയയിലെ 2,700 പന്നി ഉൽ‌പാദകരുടെ ഉപജീവനമാർഗം സംരക്ഷിക്കുന്ന നിയമങ്ങളോടുള്ള വെല്ലുവിളിയാണിത്‌. ഓരോ വർഷവും ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാർ ആസ്വദിച്ചു കഴിക്കുന്ന പന്നിയിറച്ചിയുടെ ഗുണനിലവാരാത്തെയുമാണ് അത് നേരിട്ടു ബാധിക്കുന്നത്’ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജനിതകമാറ്റം വരുത്തിയ പന്നികളെ ഉല്‍പാദിപ്പിച്ചുകൊണ്ട് തങ്ങളുടെ എതിരാളികളേക്കാൾ നേട്ടം നേടാനുള്ള ശ്രമമായിരുന്നു ജിഡി പോർക്ക് നടത്തിയത്. ‘ഒരു വ്യവസായത്തെ മൊത്തത്തില്‍ തകര്‍ക്കുന്ന സ്വാർത്ഥ പ്രവൃത്തിയാണ് അവര്‍ ചെയ്തതെന്ന്’ വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഫാർമേഴ്‌സ് ഫെഡറേഷൻ വക്താവ് ജെസീക്ക വാലസ് പറഞ്ഞു.

ജനിതക മാറ്റം വരുത്തിയ പന്നികളില്‍ ആഫ്രിക്കൻ പന്നിപ്പനി, കുളമ്പുരോഗം അടക്കമുള്ള രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ഓസ്‌ട്രേലിയൻ പോർക്ക് വ്യവസായ സംഘടന പറയുന്നു. യൂറോപ്പിൽ ഇറ്റാലിയൻ ദ്വീപായ സാർഡിനിയയിൽ പതിറ്റാണ്ടുകളായി ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അത് മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി കാണാം.

This post was last modified on August 14, 2019 11:29 am

Related Post
Leave a Comment