ചേകന്നൂര്‍ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതി പിവി ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂര്‍ മൌലവിയെ വധിച്ചു എന്ന കേസിലാണ് അവശേഷിച്ച ഒരേയൊരു പ്രതിയെ വെറുതെ വിട്ടത്. ചേകന്നൂര്‍ കൊല്ലപ്പെട്ടു എന്നത് അനുമാനം മാത്രമെന്ന് പറഞ്ഞാണ് ഹൈക്കോടതി പ്രതിയെ വെറുതെവിട്ടത്. 2010ല്‍ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ഹംസയ്ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ആകെ ഒമ്പത് പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ എട്ട് പേരെയും വെറുതെ വിട്ടിരുന്നു.
‘കോര്‍പ്‌സ് ഡെലിക്ടി’ പ്രകാരമാണ് കോടതി വിധി. കോര്‍പ്‌സ് ഡെലിക്ടി അനുസരിച്ച് ഒരു വ്യക്തി മരിച്ചാല്‍ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കില്‍ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാത്ത സാഹചര്യമോ മരിച്ചു എന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം. എന്നാല്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
1993ല്‍ ചേകന്നൂര്‍ മൗലവിയെ വീട്ടില്‍ നിന്ന് ഒരു സംഘം ആളുകള്‍ പ്രഭാഷണ പരിപാടിക്കെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. മതപരമായ കാര്യങ്ങളില്‍ സ്വതന്ത്രവും ഭിന്നവുമായ നിലപാടുകള്‍ സ്വീകരിക്കുകയും പ്രഭാഷണങ്ങളിലൂടെ വലിയൊയൊരു വിഭാഗം ഇസ്ലാം മതവിശ്വാസികളെ ആകര്‍ഷിക്കുകയും ചെയ്തിരുന്ന ചേകന്നൂര്‍ മൗലവി യാഥാസ്ഥിതികരുടേയും മതമൗലികവാദികളുടേയും എതിര്‍പ്പ് പിടിച്ചുപറ്റിയിരുന്നു.
This post was last modified on October 15, 2018 12:10 pm