കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ (സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള) വിദ്യാര്‍ത്ഥികളും അധികൃതരുമായുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെയും എസ് പിയുടെയും നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിലെ വിദ്യാർത്ഥി അഖില്‍ താഴത്ത്, തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ‘തന്റെ ഭാഗത്ത് നിന്ന് സര്‍വകലാശാല അധികൃതര്‍ക്കെതിരെ എന്തെങ്കിലും മോശമായ പ്രയോഗങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു’ എന്ന രീതിയില്‍ മാപ്പപേക്ഷ എഴുതി എഴുതി നൽകാൻ കളക്ടർ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഖില്‍ ഈ രീതിയില്‍ മാപ്പപേക്ഷ നല്‍കുകയും ചെയ്തു. ഈ അപേക്ഷ സ്വീകരിച്ച് അഖിലിനെ തിരിച്ചെടുക്കാനും വിദ്യാർഥികളുമായി സമവായത്തിൽ എത്താനും ജില്ലാ കലക്ടർ ഡോ എസ്. സജിത് ബാബു സർവകലാശാല അതികൃതരോടും അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല അധികൃതർ ഇതിനോട് അനുകൂല മനോഭാവമല്ല സ്വീകരിച്ചത്.
വിസി സ്ഥലത്തില്ല എന്നും എക്സിക്യൂട്ടീവ് കമ്മിറ്റി കൂടി ചേർന്നു മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ എന്നും അതിന് സമയം വേണമേന്നുമാണ് സര്‍വകലാശാല നിലപാട്. നവംബർ രണ്ടിന് എക്സ്ക്യൂട്ടീവ് മീറ്റിങ് നടന്നതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കുവെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾ സമരം നിർത്തിയാൽ ക്ലാസുകൾ തുറന്നു പ്രവർത്തിക്കാൻ തയ്യാറാണെന്നും സർവകലാശാല വ്യകതമാക്കി. ഒപ്പം തങ്ങള്‍ സമരം ചെയ്യില്ല എന്ന് വിദ്യാര്‍ഥി സംഘടനകള്‍ എഴുതി നല്‍കുകയും വേണം. എന്നാല്‍ ഇതിന് ഒരുക്കമല്ലെന്നാണ് എഎസ്എ, എംഎസ്എഫ്, എന്‍ എസ് യു ഐ, എഐഎസ്എഫ്, മാര്‍ക്സ്-അംബേദ്‌കര്‍ സ്റ്റഡി സര്‍ക്കിള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യ്കതമാക്കിയത്. കളക്ടറുടെ സമവായ ഫോര്‍മുല അംഗീകരിച്ചു കൊണ്ട് അഖിലിനെ തിരിച്ചെടുക്കുന്നത് വരെ ജനാതിപത്യപരമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി. എസ്എഫ്ഐയും സമരരംഗത്തുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ക്യാമ്പസില്‍ നിന്ന് പുറത്താക്കപ്പെട്ട അഖില്‍ താഴത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ കാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയാണ് സര്‍വകലാശാല ചെയ്തത്.
പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന യോഗത്തില്‍ അഖില്‍ മാപ്പ് അപേക്ഷ നല്‍കണമെന്ന ആവശ്യമാണ് സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുവെച്ചത്. തന്റെ കൈയില്‍ നിന്ന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ മാപ്പ് പറയുന്നു എന്ന രീതിയില്‍ അഖില്‍ കത്ത് എഴുതി നല്‍കണമെന്നാണ് യോഗത്തില്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. അത് ഇന്ന് അഞ്ചു മണിക്ക് മുമ്പ് വേണമെന്നും വൈസ് ചാന്‍സിലര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഖിലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും എന്നുമാണ് അധികൃതര്‍ നിലപാട് അറിയിച്ചിരുന്നത്. എന്നാല്‍ അത് സാധ്യമല്ലെന്നും അഖിലിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവണം എന്നും അല്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരുന്നത്. അതിനിടെ 48 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദേശവും സര്‍വകലാശാല അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ദലിത് വിഭാഗക്കാരനായ ഗവേഷക വിദ്യാര്‍ഥി നാഗരാജുവിന്‍റെ അറസ്റ്റിലേക്ക് നയിച്ച സര്‍വകലാശാല അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അഖിലിനെ ഡിസ്മിസ് ചെയ്യുകയും ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്‍റ് അദ്ധ്യാപകന്‍ പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
This post was last modified on October 12, 2018 11:07 am
Leave a Comment