ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച രണ്ട് അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനായി ഡല്‍ഹി പൊലീസ് സംഘം ലുധിയാനയില്‍. ഇവര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. തങ്ങളാണ് ഉമര്‍ ഖാലിദിനെ ആക്രമിച്ചതെന്ന്, ഗോരക്ഷകരെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവര്‍ പറഞ്ഞിരുന്നു. വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇവരുടെ കുറ്റസമ്മതം. നവീന്‍ ദലാല്‍, സര്‍വേഷ് ഷാപൂര്‍ എന്നിവരാണ് ഉമര്‍ ഖാലിദിനെ ആക്രമിച്ചതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. നാട്ടുകാര്‍ക്കുള്ള തങ്ങളുടെ സ്വാതന്ത്ര്യദിന സമ്മാനമാണ് ഉമര്‍ ഖാലിദിനെതിരായ ആക്രമണമെന്നാണ് ഇവര്‍ പറയുന്നത്.
വിപ്ലവകാരി കര്‍താര്‍ സിംഗ് സരാഭയുടെ വീട്ടില്‍ വച്ച് തങ്ങള്‍ കീഴടങ്ങുമെന്നാണ് ഇവര്‍ പൊലീസിനെ അറിയിച്ചത്. ലുധിയാനയിലെ സരാഭ ഗ്രാമത്തിലാണിത്. ഈ വീഡിയോ സന്ദേശത്തെ തുടര്‍ന്നാണ് പൊലീസ് ലുധിയാനയ്ക്ക് തിരിച്ചത്. തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ റാഫി മാര്‍ഗില്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഓഫ് ഇന്ത്യക്ക് മുന്നില്‍ വച്ചാണ് ഉമര്‍ ഖാലിദിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും വെടി വയ്ക്കുകയും ചെയ്തത്. ഇവിടെ ഫ്രീഡം ഫ്രം ഫിയര്‍ എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമര്‍ ഖാലിദ്.