X

കേരള നേതാക്കളുടെ അഭിപ്രായമല്ല എന്റേത്, സ്ത്രീകൾക്ക് ശബരിമലയിൽ പോകാം: രാഹുല്‍ ഗാന്ധി

ഞാനും എന്റെ പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ എന്റെ പാർട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാൻ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
“സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം. സ്ത്രീയും പുരുഷനും തുല്യരെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. അതേസമയം ഇത് വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ കോണ്ഗ്രസ് നിലപാട്. കേരളത്തിലെ സ്ത്രീകൾക്കും പുരുഷൻമാർക്കും ഏറെ വൈകാരികമായ വിഷയമാണിത്. സ്ത്രീകളും ആചാരങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. ഞാനും എന്റെ പാർട്ടിയും തമ്മിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ എന്റെ പാർട്ടി കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് ഞാൻ അവരുടെ ആഗ്രഹങ്ങൾക്ക് വഴങ്ങുന്നു” – രാഹുല്‍ ഗാന്ധി എക്കണോമിക് ടൈംസിനോട് പറഞ്ഞു.

സെപ്റ്റംബര്‍ 28ന് സുപ്രീം കോടതി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളായ എഐസിസിയും കെപിസിസിയും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ചിരുന്നു. എഐസിസി വക്തവാവ് രണ്‍ദീപ് സിംഗ് സൂര്‍ജെവാലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തുടക്കത്തില്‍ വിധിയെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍ സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധിക്കെതിരെ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്നും പിന്നീട് ചെന്നിത്തലയും മുല്ലപ്പള്ളിയും നിലപാട് മാറ്റിയിരുന്നു. വിശ്വാസികളുടെ പ്രതിഷേധം ബിജെപി ഹൈജാക്ക് ചെയ്യുമോ, മുതലെടുപ്പ് നടത്തുമോ എന്നുള്ള ആശങ്കയും കോണ്‍ഗ്രസ് നേതൃത്വം പങ്കുവച്ചിരുന്നു.

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്‌ കെ സുധാകരന്‍ അടക്കമുള്ളവര്‍ ബിജെപിക്കൊപ്പം ആക്രമണോത്സുകമായ നിലപാടാണ് സര്‍ക്കാരിനെതിരെ സ്വീകരിച്ചത്. അതേസമയം അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ടാകാന്‍ പാടില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ജി രാമന്‍ നായരും പ്രമീള ദേവിയും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ബിജെപി സ്വീകരിച്ചിരിക്കുന്നതിന് സമാനമായ നിലപാടാണ് സര്‍ക്കാരിനെതിരെ പ്രകടിപ്പിക്കുന്നത്.

വിധിയെ മറികടക്കാനും ആചാരം നിലനിര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ചെന്നിത്തല ആവശ്യ്‌പ്പെട്ടിരുന്നു. പാര്‍ട്ടി നേതൃത്വത്തെ പിന്തുണയ്ക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ ശബരിമല സമര പങ്കാളിത്തത്തെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വര്‍ അല്ല കോണ്‍ഗ്രസ് പ്രസിഡന്റ് എന്നാണ് ബല്‍റാം കെപിസിസി നേതൃത്വത്തെ ഓര്‍മ്മിപ്പിച്ചത്.

This post was last modified on November 3, 2018 4:40 pm

Related Post
Leave a Comment