പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ അസം സ്വദേശി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നാളെ വിധിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കൊലപാതകം, മരണകാരണമായ ബലാത്സംഗം എന്നീ കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞു. എന്നാല്‍ തെളിവു നശിപ്പിക്കല്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധനം എന്നിവ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഏഴു കുറ്റങ്ങളില്‍ അഞ്ചു കുറ്റങ്ങള്‍ തെളിഞ്ഞു. വധശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ തെളിയിക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അമീറുള്‍ ഇസ്ലാം പറഞ്ഞു.
അമിറുളിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍റെയും കുടുംബത്തിന്‍റെയും ആവശ്യം. കറുപ്പം പടിയിലെ കനാല്‍ ബണ്ടിനരികിലെ വീട്ടില്‍ 2016 ഏപ്രില്‍ 28നാണ് ജിഷ ദാരുണമായി കൊല്ലപ്പെട്ടത്.
സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ കുറുപ്പംപടി സിഐയുടെ നേതൃത്വത്തില്‍ ആദ്യംനടന്ന അന്വേഷണം ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. യു ഡി എഫ് ഭരണത്തിനെതിരെ വന്‍ ജനവികാരം ഉയരുന്നതിന് പോലീസിന്റെ അലംഭാവം കാരണമായി. എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതിന് ശേഷം എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചത്. തുടര്‍ന്നാണ് പ്രതി അമീറുള്‍ ഇസ്ളാമിനെ തഞ്ചാവൂരില്‍നിന്ന് അറസ്റ്റുചെയ്തത്. 2016 സെപ്തംബര്‍ 17നാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
This post was last modified on December 12, 2017 10:09 pm