2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കലാ-കായിക-സാംസ്കാരിക രംഗത്ത് നിന്നും പ്രമുഖരെ സ്ഥാനാര്‍ത്ഥികളാക്കാനുള്ള സാധ്യത തേടി ബി ജെ പി. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്ത്, മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.കേരളത്തിൽ നിന്ന് മോഹൻലാലിന്റെ പേരും സാധ്യത പട്ടികയിൽ ഉണ്ടെന്നു റിപ്പോട്ടുകൾ ഉണ്ട്. ഇത്തരത്തില്‍ മോഹന്‍ലാലിന്റെ പേര് നേരത്തെ സജീവമായിരുന്നു. എന്നാൽ മോഹൻലാൽ വാർത്ത നിഷേധിക്കുകയായിരുന്നു.ഒരു ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്. ബോളിവുഡില്‍ നിന്ന് അക്ഷയ് കുമാറിനെ കൂടാതെ മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോള്‍ എന്നിവരെ ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകളോട് ഇതുവരെ ആരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മോഹന്‍ലാലിനെ തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കാന്‍ ബി.ജെ.പി താല്‍പര്യപ്പെടുന്നുവെന്ന വാര്‍ത്ത അടുത്തിടെ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ചെയ്യുന്ന ജോലിയിലാണ് തന്റെ ശ്രദ്ധ എന്നായിരുന്നു ഇതു സംബന്ധിച്ച വാര്‍ത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
പെട്രോൾ ഡീസൽ വില വർധന, നോട്ട് നിരോധനം, ജി എസ് ടി, ആൾക്കൂട്ട കൊലപതകങ്ങൾ അടക്കം നിരവധി വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ ആരോപണങ്ങൾ നേരിടുന്ന ബി ജെ പി സർക്കാരിന് ഭരണം നില നിർത്തുക എളുപ്പമാവില്ലെന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ നീക്കം എന്ന് സൂചനകളുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ നിന്ന് നേട്ടമുണ്ടാക്കാന്‍ താരപരിവേഷമുള്ളവര്‍ ഉള്‍പ്പെടെ ജനസ്വാധീനമുള്ളവര്‍ക്ക് ടിക്കറ്റ് നൽകണം എന്ന് ആർ എസ് എസ് നേരത്തെ അഭിപ്രായമുന്നയിച്ചിരുന്നു. കേരളത്തിൽ ലോകസഭ തെരഞ്ഞെടുപ്പിൽ ഇനിയും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനായിട്ടില്ല. നടൻ ഭീമൻ, രഘു, സംവിധായകൻ രാജസേനൻ തുടങ്ങിയവർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി ജെ പി ടിക്കറ്റിൽ മത്സരിച്ചിരുന്നു.
This post was last modified on September 16, 2018 12:03 pm