സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റിയതിനെതിരെ കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സുപ്രീംകോടതിയില്‍. ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മയ്ക്ക് കാലാവധി പൂര്‍ത്തീകരിക്കാന്‍ അവസരം നല്‍കണെന്ന് ആവശ്യപ്പെട്ടാണ് ഖാര്‍ഗെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മയുടെ കാലാവധി വെട്ടിക്കുറക്കാന്‍ സര്‍ക്കാരിനോ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനോ അധികാരമില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. വര്‍മയെ മാറ്റിയ സര്‍ക്കാര്‍ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഖാര്‍ഗെ പറയുന്നു. റാഫേല്‍ യുദ്ധവിമാന കരാറിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനാണ് വര്‍മയെ മാറ്റിയത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കൈക്കൂലിയുടെ ആദ്യ ഗഡുവായി 284 കോടി രൂപ അനില്‍ അംബാനിയുടെ കമ്പനിക്ക് (റിലൈന്‍സ് ഡിഫന്‍സ്) ദാസോ അവിയേഷന്‍ നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്.
അലോക് വര്‍മയ്‌ക്കെതിരായ ആരോപണങ്ങളില്‍ രണ്ടാഴ്ചത്തെ സമയമാണ് സിവിസിക്ക് സുപ്രീം കോടതി അനുവദിച്ചിരിക്കുന്നത്. താല്‍ക്കാലിക ഡയറക്ടര്‍ എം നാഗേശ്വര റാവു നയപരമായ തീരുമാനങ്ങളൊന്നും എടുക്കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്‌പെഷല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി അവധിയില്‍ വിട്ട രാകേഷ് അസ്താനയും വര്‍മയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതാണ് സിബിഐയെ പ്രതിസന്ധിയിലേയ്ക്ക് നയിച്ചത്. രാകേഷ് അസ്താനയ്‌ക്കെതിരെ കൈക്കൂലി കേസില്‍ സിബിഐ അന്വേഷണം നടത്തുന്നുണ്ട്. വര്‍മയ്‌ക്കെതിരെ അസ്താന സിവിസിക്ക് പരാതി നല്‍കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥനായാണ് ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന അറിയപ്പെടുന്നത്.
സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ
This post was last modified on November 3, 2018 2:58 pm