X

ബിജെപി പ്രകടനപത്രികയുണ്ടാക്കിയത് അടച്ചിട്ട മുറിയില്‍, അതിലുള്ളത് ഒരാളുടെ ധാര്‍ഷ്ട്യം: രാഹുല്‍ ഗാന്ധി

എസി മുറിയിലിരിക്കുന്നവര്‍ക്ക് ദാരിദ്ര്യമില്ലാതാക്കാന്‍ കഴിയില്ല എന്ന് ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് രാഹുലിന്റെ ട്വീറ്റ്.

ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രികയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രകടനപത്രികയുമായി താരതമ്യം ചെയ്താണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് പ്രകടനപത്രിക ചര്‍ച്ച ചെയ്ത് തയ്യാറാക്കിയതാണ് എന്നും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അത് ബുദ്ധിപരവും ശക്തവുമാണ്. അതേസമയം ബിജെപിയുടെ പ്രകടനപത്രിക അടഞ്ഞ മുറിയിലുണ്ടാക്കിയതും. ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ മാത്രം ശബ്ദവും ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് – രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

എസി മുറിയിലിരിക്കുന്നവര്‍ക്ക് ദാരിദ്ര്യമില്ലാതാക്കാന്‍ കഴിയില്ല എന്ന് ബിജെപി പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് രാഹുലിന്റെ ട്വീറ്റ്.

ഇന്നലെയാണ് ബിജെപി ‘സങ്കല്‍പ് പത്ര്’ പുറത്തിറക്കിയത്. സങ്കല്‍പ് ഭാരത്-സശക്ത് ഭാരത് എന്നാണ് പത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഊന്നല്‍ നല്‍കിയാണ് തങ്ങളുടെ പ്രകടന പത്രികയെന്നാണ് ബിജെപിയുടെ വാദം. രാഹുല്‍ ഗാന്ധി ഏപ്രില്‍ 5-ന് പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ തൊഴില്‍രംഗത്തെ വികസനം, കര്‍ഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് വര്‍ഷം 72,000 രൂപ ഉറപ്പ് നല്‍കുന്ന ‘ന്യായ്’ പദ്ധതിയാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ശ്രദ്ധേയ വാഗ്ദാനം.

This post was last modified on April 9, 2019 10:46 am