X

സിബിഐ vs സിബിഐ: അലോക് വര്‍മയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

സര്‍ക്കാരിന് അതൃപ്തികരമായ കേസുകള്‍ അന്വേഷിക്കുന്നതിനാലാണ് നടപടിയെന്നും ഹര്‍ജിയില്‍ വര്‍മ ആരോപിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായി ആരോപിച്ച്, സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിക്കുന്നു.

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് എതിരെ അലോക് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. തന്നെ സ്ഥാനത്ത് നിന്ന് നീക്കിയ പേഴ്‌സണല്‍ മന്ത്രാലയത്തിന്റെയും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റേയും (സിവിസി) നടപടി നിയമവിരുദ്ധമാണെന്ന് അലോക് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐയുടെ സ്വതന്ത്രാധികാരത്തില്‍ കൈ കടത്തുകയാണ് സര്‍ക്കാര്‍ എന്ന് അലോക് വര്‍മ ആരോപിക്കുന്നു. സര്‍ക്കാരിന് അതൃപ്തികരമായ കേസുകള്‍ അന്വേഷിക്കുന്നതിനാലാണ് നടപടിയെന്നും ഹര്‍ജിയില്‍ വര്‍മ ആരോപിക്കുന്നുണ്ട്. അന്വേഷണങ്ങള്‍ക്ക് പ്രതിബന്ധം സൃഷ്ടിച്ചതായി ആരോപിച്ച്, സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിക്കുന്നു.

അഡ്വ.ഗോപാല്‍ ശങ്കരനാരായണന്‍ വഴിയാണ്, ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുമ്പാകെ അലോക് വര്‍മയുടെ ഹര്‍ജി മെന്‍ഷന്‍ ചെയ്തിരിക്കുന്നത്. സുപ്രധാന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതായി ഹര്‍ജിയില്‍ അലോക് വര്‍മ പറയുന്നു. സിബിഐയില്‍ നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത് ചില പ്രത്യേക കേസുകളാണെന്നും അവയെപ്പറ്റിയുള്ള വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും അലോക് വര്‍മ അറിയിച്ചു. കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കാമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഒക്ടോബര്‍ 23ന്റെ സിവിസി, പേഴ്‌സണല്‍ വകുപ്പ് തീരുമാനം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയ്ക്ക് വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ വര്‍മ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവും (നിലവില്‍ ഇല്ല) ചീഫ് ജസ്റ്റിസോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന മറ്റേതെങ്കിലും ജഡ്ജിയോ അടങ്ങുന്ന കമ്മിറ്റിക്ക് മാത്രമാണ് സിബിഐ ഡയറക്ടറെ മാറ്റാനുള്ള അധികാരമെന്ന് വര്‍മ പറയുന്നു. ഡിഒപിടിയില്‍ (Department of Personnel and Training) നിന്ന് സിബിഐയെ സ്വതന്ത്രമാക്കണമെന്ന് അലോക് വര്‍മ ആവശ്യപ്പെടുന്നു.

സിബിഐ ഡയറക്ടറെ നീക്കിയത് നിയമവിരുദ്ധമായാണ് എന്ന് ചൂണ്ടിക്കാട്ടി, സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. അതേസമയം അലോക് വര്‍മയേയും രാകേഷ് അസ്താനയേയും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലികമായി ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സിബിഐയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. ജോയിന്‍റ് ഡയറക്ടര്‍ നാഗേശ്വര റാവുവിനാണ് നിലവില്‍ ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്.

This post was last modified on February 5, 2019 10:01 am

Related Post
Leave a Comment