X

ചരിത്രത്തിലാദ്യം: പ്രധാനമന്ത്രിയുടെ പരാമർശം സഭാരേഖയിൽ നിന്നും നീക്കി

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവിയോടാണ് അനാദരവ് കാണിച്ചതെന്ന് ഹരിപ്രസാദ് പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ്സ് എംപി ബികെ ഹരിപ്രസാദിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ നടത്തിയ മോശം പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്തു. എൻ‌ഡിഎ സ്ഥാനാർത്ഥി ഹരിവംശ് നാരായൺ സിങ് വിജയിച്ചതിനു ശേഷം മോദി നടത്തിയ പ്രസംഗത്തിലാണ് ഹരിപ്രസാദിനെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന വന്നത്. ഹരിപ്രസാദിന്റെ പേര് വെച്ച് ചിലത് പറയുകയായിരുന്നു മോദി.

പാർലമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രിയുടെ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് എന്ന് സൂചനയുണ്ട്. ഇക്കാലത്തിനിടയിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പദവിയോടാണ് അനാദരവ് കാണിച്ചതെന്ന് ഹരിപ്രസാദ് പറഞ്ഞു. സഭയുടെ മൊത്തം അന്തസ്സിനെ പ്രധാനമന്ത്രി ഇടിച്ചുതാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിൽ നിന്നുള്ള കോൺഗ്രസ്സ് നേതാവാണ് 64കാരനായ ഹരിപ്രസാദ്. കഴിഞ്ഞ 18 വർഷമായി എഐസിസി മെമ്പറാണ് ഇദ്ദേഹം.

This post was last modified on August 10, 2018 2:34 pm