X

സിനിമയും പാട്ടും ദുര്‍മാര്‍ഗ്ഗങ്ങളെന്ന് സൗദി മുഫ്തി; രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കും

പാപമായ കാര്യങ്ങള്‍ക്കായി സൗദിയുടെ വാതിലുകള്‍ തുറന്നുനല്‍കരുതെന്നും ആവശ്യം

സിനിമയും സംഗീതമേളകളും ദുര്‍മാര്‍ഗങ്ങളാണെന്നും അവ രാജ്യത്തിന്റെ സംസ്‌കാരം നശിപ്പിക്കുമെന്നും സൗദി ഗ്രാന്‍ഡ് മുഫ്തി അബ്ദുള്‍ അസീസ് ഷെയ്ഖ്. യാഥാസ്ഥിതിക രാജ്യമായ സൗദിയില്‍ ഇവ അനുവദിക്കുന്നത് സദാചാരങ്ങളെ കളങ്കപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞദിവസം സാബ്ഖ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുഫ്തിയുടെ പരാമര്‍ശം. സൗദിയില്‍ സിനിമാശാലകള്‍ ആരംഭിക്കുന്നതും സംഗീതമേളകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട അധികൃതരുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സൗദി സുപ്രിംകൗണ്‍സില്‍ തലവന്‍ കൂടിയായ മുഫ്തി. സ്ത്രീലമ്പടന്മാരെയും അസാന്മാര്‍ഗികളെയും നിരീശ്വവാദികളെയും ചിത്രീകരിക്കുന്ന സിനിമകള്‍ സൗദി സംസ്‌കാരത്തെ നശിപ്പിക്കാന്‍ ഇറക്കുമതി ചെയ്യുന്നതാണ്. സംഗീത മേളകളില്‍ പാടുന്നതും സിനിമാശാലകള്‍ക്ക് അനുമതി നല്‍കുന്നതും ശരിയായ കാര്യമല്ല. ഇത് എതിര്‍ലിംഗത്തില്‍പ്പെട്ടവര്‍ക്ക് ഇടപഴകാന്‍ അവസരമുണ്ടാക്കുമെന്നാണ് മുഫ്തിയുടെ നിരീക്ഷണം.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥലം നിശ്ചയിച്ചാലും പിന്നീട് എല്ലാവരും ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന അവസ്ഥ വരും. ഇത് സാദാചാര മൂല്യങ്ങളെ തകര്‍ക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യും. അതിനാല്‍ പാപമായ കാര്യങ്ങള്‍ക്കായി സൗദിയുടെ വാതിലുകള്‍ തുറന്നു നല്‍കരുത്. എന്നാല്‍ സാംസ്‌കാരികവും ശാസ്ത്രീയവുമായ വിനോദങ്ങളെ അനുവദിക്കാം.

സിനിമകള്‍ക്ക് പുറമെ സ്ത്രീകളും പുരുഷന്മാരും ഒത്തുകൂടുന്നതിനും മദ്യത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന രാജ്യമാണ് സൗദി. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. ജോലി ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും ഇവിടെ സ്ത്രീകള്‍ പുരുഷന്മാരില്‍ നിന്നും അനുമതി നേടുകയും വേണം. സൗദി അറേബ്യ വിഷന്‍ 2013ന്റെ ഭാഗമായാണ് സിനിമയുടെയും മറ്റും വിലക്ക് നീക്കാന്‍ ആലോചനകള്‍ നടക്കുന്നത്. ടൂറിസത്തിന്റെയും എന്റര്‍ടെയ്ന്‍മെന്റിന്റെയും വികസനമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏപ്രിലിലാണ് നിരവധി പദ്ധതികള്‍ ഉള്‍പ്പെടുത്തി ഇത് പ്രഖ്യാപിച്ചത്.

This post was last modified on January 15, 2017 12:51 pm

Leave a Comment