ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്‍ സംഘടിപ്പിച്ച അന്തർദ്ദേശീയ കോൺഫറൻസിൽ പങ്കെടുക്കാനെത്തിയതാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. കോൺഫറൻസിൽ അദ്ദേഹം വളരെ ഫിലോസഫിക്കലായി സംസാരിക്കുകയുണ്ടായി. ബച്ചൻ പറഞ്ഞതെന്താണെന്ന് ആർക്കും തിരിഞ്ഞില്ല. അദ്ദേഹത്തിനെങ്കിലും മനസ്സിലായിരിക്കുമോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
കോൺഫറൻസിൽ വെച്ച് ബച്ചൻ പറഞ്ഞ വാക്കുകൾ ഏതാണ്ട് ഇങ്ങനെയായിരുന്നു: “എല്ലാ സംഘർഷങ്ങൾക്കും ഉത്തരം ധരം (ധർമം) ആണെന്ന് കേൾക്കുന്നു. എന്റെ ധരം നിങ്ങളുടേതിൽ നിന്നും വ്യത്യസ്തമാണ്. എന്താണ് ഓരോരുത്തരുടേയും ധരം? ബ്രാൻഡ് ധരമിനെ നിർവ്വചിക്കും മുമ്പ് എന്താണ് ധരം എന്ന് ഞാൻ മനസ്സിലാക്കിയിരിക്കണം…” ഈ വാക്കുകൾ മാധ്യമപ്രവർത്തകയായ ചിത്ര നാരായണൻ ട്വീറ്റ് ചെയ്തു. ഇതിനു ചുവടെയായി ആളുകൾ പൊങ്കാല തുടങ്ങി. എന്താണ് ധരം എന്നതു തന്നെയായിരുന്നു എല്ലാവരുടെയും പ്രശ്നം.
ഇത് ശ്രദ്ധിച്ച എഴുത്തുകാരൻ എൻഎസ് മാധവനും കമന്റുമായി രംഗത്തു വന്നു. “എന്താണ് ധരം? ഇങ്ങനത്തെ കോമാളികളെയൊക്കെ അന്തർദ്ദേശീയ കോൺഫറൻസുകളിലേക്ക് വിളിക്കുന്നത് എന്താണ്. എന്തൊരവസ്ഥ! -എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു.
ശ്രീവാസ്തവ എന്ന ജാതിപ്പേരുപേക്ഷിച്ച് ബച്ചൻ എന്ന കുടുംബപ്പേര് സ്വീകരിച്ച തന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്റെ തീരുമാനത്തോടെ ‘ബച്ചൻ’ എന്ന ബ്രാൻഡിന്റെ തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് തന്റെ ബ്രാൻഡ്. പുതുമയുള്ള ആശയങ്ങൾക്കും ബ്രാൻഡുകൾക്കും മാത്രമേ വിജയം നേടാനാകൂ. പാമ്പാട്ടികളുടെയും സന്യാസികളുടെയും നാടായി ഇനി ഇന്ത്യയെ കാണരുതെന്നും വൈദഗ്ധ്യവും വിദ്യാഭ്യാസവുമുള്ള യുവാക്കളുടെ രാജ്യമായി വേണം ഇന്ത്യയെ കാണാനെന്നും അദ്ദേഹം പറഞ്ഞു. സദസ്സിൽ ശ്രീശ്രീ രവിശങ്കർ ഇരിക്കെയായിരുന്നു ബച്ചന്റെ ഈ പ്രസ്താവന.
This post was last modified on February 20, 2019 4:01 pm
Leave a Comment