X

ലിംഗാധിപത്യത്തിനു ചരിത്രമുണ്ട്, കുടിലതയുടെ പുരുഷലിംഗ പട്ടാഭിഷേകം

ലൈംഗികമായി സ്വതന്ത്രയായ സ്ത്രീ എന്നത് ഒരേസമയം പുരുഷാധിപത്യത്തെ വിളറി പിടിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുണ്ട്

ഒരു സ്ത്രീയുടെ ചരിത്രം അവളെ എങ്ങനെയൊക്കെയാണ് വേട്ടയാടുന്നത്. ഒരു സ്ത്രീയാണ് എന്നത് ഒരു മനുഷ്യനെ എങ്ങനെയൊക്കെയാണ് വേട്ടയാടുന്നത്. അവള്‍ ജനിച്ച ചുറ്റുപാടുകള്‍ മുതല്‍ അവള്‍ക്ക് പിഴവ് പറ്റിപ്പോയ തീരുമാനങ്ങള്‍ വരെ, ചരിത്രമാണ് സ്ത്രീയെ നിര്‍വ്വചിക്കുന്നത്. പുരുഷാധിപത്യം ഇന്നത്തെ സമൂഹത്തില്‍ ഇത്ര ആഴത്തില്‍ വേരോടുന്നതിന് ചരിത്രത്തിന്‍റെ പിന്‍ബലമുണ്ട്, അതേ ചരിത്രത്തിന്‍റെ അളവുകോലുകള്‍ കൊണ്ടാണ് ചങ്ങലകള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ അളക്കപ്പെടുന്നതും അധിക്ഷേപിക്കപ്പെടുന്നതും. അവളെ അറിയില്ലേ, അവള്‍ അങ്ങനെ നടന്നവള്‍, ഇങ്ങനെ ചെയ്തവള്‍, അവിടെയൊക്കെ പോയവള്‍, ഇവരുടെയൊക്കെ കൂടെ അഴിഞ്ഞാടിയവള്‍… – കേട്ടിട്ടില്ലേ ഈ പ്രയോഗങ്ങള്‍, സ്ത്രീകളുടെ നേരെ സ്ഥിരമായി തിരിച്ചു പിടിക്കാറുള്ള പുരുഷാധിപത്യകണ്ണാടികള്‍. ഈ ഭാഷ ഉപയോഗിക്കുന്ന സ്ത്രീകളും ഉണ്ട്, അവര്‍ക്ക് സദാചാരമൂല്യങ്ങളില്‍ താന്‍ എത്ര മുകളിലാണ് എന്ന് വരുത്തി തീര്‍ക്കണം, ആണധികാരത്തിന്‍റെ പ്രീതിയുടെ പാത്രമാകണം, നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഒരു സ്ത്രീയെ ഒരുകൂട്ടം ആണുങ്ങള്‍ അസഭ്യങ്ങള്‍ പറയുമ്പോള്‍, ജീവന് വരെ ഭീഷണികള്‍ മുഴക്കുമ്പോള്‍ മറ്റൊരു സ്ത്രീ ചെയ്തത്, ഈ ഭാഷ ഉപയോഗിച്ച് ആണ്‍കൂട്ടത്തിന്റെ വയലന്‍സിനെ സാധൂകരിക്കുകയാണ്. സ്ത്രീയുടെ ചരിത്രം ചികയുന്ന പുരുഷന്മാര്‍ക്ക് ആ ചരിത്രത്തെ തന്‍റെ ലാഭങ്ങള്‍ക്ക് എങ്ങനെ ഉപയോഗിക്കാം എന്ന ലക്ഷ്യം ഉണ്ടാകുന്നതും വിരളമല്ല.

സ്ത്രീയെന്ന വ്യക്തിത്വം രൂപപ്പെടുന്നത് പുരുഷനുമായി അവള്‍ക്കുള്ള ലൈംഗിക ബന്ധത്തിന്‍റെ റെഫറന്‍സില്‍ മാത്രമാണ്. പുരുഷന്‍റെ വരിധിയില്‍ ഉള്ള ഉത്തമയായ സ്ത്രീ, ഉടമസ്ഥനായ പുരുഷന്‍റെ നിഴല്‍ ഇല്ലാത്ത സ്ത്രീ ഈ രണ്ടു തരമേ ഉള്ളൂ മനുഷ്യവര്‍ഗ്ഗത്തിന്റെ ഒരംഗത്തിന്.

ലൈംഗികമായി സ്വതന്ത്രയായ സ്ത്രീ എന്നത് ഒരേസമയം പുരുഷാധിപത്യത്തെ വിളറി പിടിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. തന്റേതല്ലാത്ത കാരണങ്ങളാല്‍ പറ്റിപ്പോകുന്ന വിവാഹം എന്ന കെട്ടുപാടില്‍ നില്‍ക്കാത്ത സ്ത്രീ, അല്ലെങ്കില്‍ ആരെ ജീവിത പങ്കാളി ആക്കും എന്ന് സ്വയം തീരുമാനം എടുക്കാന്‍ കെല്‍പ്പുള്ള സ്ത്രീ, അവള്‍ ഒരേസമയം നിഷേധിയും ഇരയും ആകുന്നു.

കുടുംബ ബന്ധങ്ങള്‍ ബന്ധിപ്പിക്കാത്ത സ്ത്രീ ആരെയാണ് വിളറി പിടിപ്പിക്കുന്നത്? അധികാരം തന്‍റെ ജന്മാവകാശം ആണെന്ന് കരുതുന്ന പുരുഷനെ, താനാണ് സ്ത്രീയുടെ ഉടമസ്ഥന്‍ എന്ന് സംസ്കാരവും മതവും ചേര്‍ന്ന് ഉറപ്പു കൊടുത്ത പുരുഷനെ. അവനെ സംബന്ധിച്ച് സ്ത്രീ സ്വാതന്ത്ര്യം എന്നത് വെറും ഒരു അനുസരണക്കേട്‌ മാത്രമാകുന്നു. മറ്റൊരു യുക്തിയും വിശകലനവും അവിടെ സാധ്യമല്ല. സ്ത്രീ ഒരു മനുഷ്യനാകുന്നില്ല അവിടെ, അവള്‍ പുരുഷന് ഉപയോഗമുള്ള ജനനേന്ദ്രിയങ്ങള്‍ മാത്രമാകുന്നു. അവള്‍ പുരുഷന്‍റെ നിഴലില്‍ കഴിയാനുള്ള ഇത്തിള്‍ക്കണ്ണി മാത്രമാകുന്നു. അവളെങ്ങനെയാണ് ഒരു പുരുഷന് നേരേ വിരല്‍ ചൂണ്ടുന്നത്, അവളെങ്ങനെയാണ് പുരുഷാധിപത്യ സംസ്കാരത്തിന്‍റെ അനീതികളെ ചോദ്യം ചെയ്യുന്നത്. അവള്‍ക്ക് അതിനൊക്കെ ആരാണ് അധികാരം കൊടുത്തത്. അത്തരം ചെറുത്തുനില്‍പ്പുകള്‍ അഴിഞ്ഞാട്ടക്കാരിയും അഹങ്കാരിയും വഴിപിഴച്ചവളും ആയൊരുവളേ ചെയ്യൂ, അങ്ങനെയാണ് പുരുഷാധിപത്യം അതിനെ അളക്കുക. പുരുഷാധിപത്യം എന്നാല്‍ അതില്‍ പുരുഷന്മാര്‍ മാത്രമേ ഉള്ളു എന്നത് മിഥ്യാധാരണയാണെന്ന് ‘അനുസരണയുള്ള’ സ്ത്രീകള്‍ ‘അനുസരണക്കേട്‌’ കാണിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ മനസ്സിലാകും. സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത് അനുസരണക്കേടാണ് എന്നതിന് ആ സ്ത്രീകള്‍ക്കും യാതൊരു സംശയവും ഇല്ല. എന്തില്‍ നിന്നാണ് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നത് എന്നാണ് നിഷ്കളങ്കമായ ആശങ്ക. ചരിത്രത്തില്‍ നിന്നാണ് സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടത്, സ്ത്രീത്വത്തിന്‍റെ സമഗ്രമായ ചരിത്രത്തില്‍ നിന്നും പുരുഷാധിപത്യം നിര്‍വ്വചിച്ച സ്ത്രീത്വത്തില്‍ നിന്നും.

അത്തരം നിര്‍വ്വചനങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന സ്ത്രീ, പുരുഷാധിപത്യത്തെ ആവേശം കൊള്ളിക്കുന്നുമുണ്ട് എന്നതാണ് വിചിത്രം. ഏതൊക്കെ തരത്തില്‍ വ്യക്തിത്വം നിര്‍മ്മിക്കാന്‍ ശ്രമിച്ചാലും സ്ത്രീയെ മാംസമായി മാത്രം കാണുന്ന പുരുഷന്മാരെ, അവളുടെ ശരീരവും ലൈംഗീകതയും മാത്രം കണ്ണിലും തലച്ചോറിലും തെളിയുന്ന പുരുഷന്മാരെ ഇത്തരം സ്വാതന്ത്ര്യം രസിപ്പിക്കുന്നുണ്ട്. അവള്‍ക്ക് സദാചാരക്കെട്ടുപാടുകള്‍ ഇല്ലായെന്നത് ഏതവനും ഏതു നേരവും കയറി ചെല്ലാനുള്ള ക്ഷണക്കത്തായി വായിക്കുന്ന പുരുഷന്മാര്‍. അവര്‍ പുരോഗമനവാദികള്‍ ആവാം, അവര്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നവര്‍ ആവാം. ലക്ഷ്യം വീണ്ടും സ്ത്രീയെന്ന ഉപകരണത്തെ എങ്ങനെ കിട്ടും എന്ന ചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞതാവും എന്ന് മാത്രം.

പരിണയം എന്നാ സിനിമയില്‍ ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കുന്ന സ്ത്രീയെ തേടി പുരുഷന്മാര്‍ വാതിലിന് പുറത്ത് അക്ഷമരായി കാത്തു നില്‍ക്കുന്ന ഒരു രംഗം ഉണ്ടല്ലോ, സ്ത്രീകളുടെ സ്വാതന്ത്ര്യ വാദങ്ങള്‍ക്ക് കൂടെയുള്ളവര്‍ എന്ന് കരുതുന്നവരില്‍ അതുപോലെയുള്ളവരും ഒട്ടും വിരളമല്ല. സമത്വചിന്തകളും സിദ്ധാന്തങ്ങളും പാടി, ബുദ്ധിയാണ് എന്നെ ഉദ്ദീപിപ്പിക്കുന്നത് എന്ന ലേബലും അണിഞ്ഞ് സ്വതന്ത്രയായ സ്ത്രീയെ ചൂഷണം ചെയ്യാന്‍ അക്ഷമരായി കാത്തു നില്‍ക്കുന്ന പുരുഷന്മാര്‍. പുരുഷാധിപത്യ സദാചാരത്തെ അവര്‍ എതിര്‍ക്കുന്ന ശക്തിയോടെ ചിലപ്പോള്‍ സ്ത്രീകള്‍ പോലും എതിര്‍ക്കുന്നുണ്ടാവില്ല, അവര്‍ പുരുഷഫെമിനിസ്റ്റ് ആയിരിക്കുന്നത്കൊണ്ട് നേരിടേണ്ടി വരുന്ന വൈഷമ്യങ്ങള്‍ സ്ത്രീകള്‍ക്ക് പോലും നേരിടേണ്ടി വരുന്നുണ്ടാവില്ല. നാടകങ്ങള്‍ അവര്‍ എഴുതി തയ്യാറാക്കും. നിന്‍റെ സ്വാതന്ത്ര്യമാണ് നീയീ കൊണ്ടാടുന്നത് എന്ന് സ്ത്രീയോട് ആവര്‍ത്തിച്ചാലും അവന്‍റെ തലച്ചോറില്‍ ആ വാക്യം രൂപപ്പെട്ടത് ‘എനിക്കും കിട്ടുമോ’ എന്ന ചോദ്യമായിട്ടായിരിക്കും.

ഒരിക്കല്‍ ചൂഷണം ചെയ്യപ്പെട്ടു എന്ന് ഒരുവള്‍ വിളിച്ചു പറഞ്ഞാലും അതിന്മേല്‍ നീതി തേടിയാലും അവളെ ആ ചരിത്രത്തിന്‍റെ ചട്ടക്കൂട്ടിലിട്ട് ആഘോഷിക്കാന്‍ ആണ്‍കൂത്തിന് ഒരു പ്രത്യയശാസ്ത്രവും തടയിടുന്നില്ല. ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് എന്നവര്‍ ഊഴം വെച്ച് കൈമാറും. പക്കാ ക്രിമിനല്‍ എന്ന് ഒരു സ്ത്രീയെ വിളിക്കുന്നത്, അവളെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് കൈമാറിക്കൊടുത്ത, ഒരു സംസ്ഥാനം ഭരിച്ച, ഒരു കൂട്ടം ആണുങ്ങളുടെ ക്രൈം ന്യായീകരിക്കുന്നതാണ്. ചരിത്രം അവളുടെ ചരിത്രം; അതാണ്‌ എല്ലാ രംഗങ്ങളെയും കൊഴുപ്പിക്കുന്ന പശ്ചാത്തലം. ഓരോ തവണയും സ്ത്രീ ചൂഷണം ചെയ്യപ്പെടുമ്പോള്‍ കാരണം തിരയാന്‍ മാത്രമേ പുരുഷാധിപത്യം ശ്രമിക്കാറുള്ളൂ, അതായത് അവളുടെ എന്തോ പിഴവുകൊണ്ടാണ് ഒരുവന്‍ ക്രിമിനല്‍ ആയത് എന്ന്.

എന്താണ് സ്വീകാര്യമായത്, എന്താണ് എതിര്‍ക്കേണ്ടത് എന്നത് പുരുഷാധിപത്യം നിര്‍വ്വചിച്ചിട്ടുണ്ട്. സ്ത്രീകളെ ലൈംഗീകമായി ആക്രമിക്കുന്ന ക്രൈമുകള്‍ ലളിതവത്കരിക്കുന്ന, ബലാത്സംഗം ഹീറോയിസമായി കൊണ്ടാടുന്ന, സ്ത്രീയെ ഒരുകാലത്തും ഒരു വ്യക്തിയായി പ്രതിപാദിക്കാത്ത സിനിമകളെ എതിര്‍ക്കുന്നവള്‍ക്ക് കേള്‍ക്കേണ്ടി വരുന്നത് അവള്‍ അഭിനയിച്ച രംഗങ്ങളിലെ ചരിത്രത്തിന്‍റെ തെറ്റുകളെ കുറിച്ചാണ്. എന്നാല്‍ യുക്തിസഹമായി ആരെയെങ്കിലും ആക്രമിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ രംഗങ്ങള്‍ ആണോ പ്രതിസ്ഥാനത്ത്? അല്ല! പക്ഷേ സദാചാരത്തിന്റെ സ്കെയിലില്‍ വിലയിരുത്തപ്പെടുന്നത് ഇതൊക്കെയാണ്, അവളുടെ തൊലിപ്പുറം കണ്ടുപോയ രംഗങ്ങള്‍, അവള്‍ പുകവലിക്കുന്ന രംഗങ്ങള്‍, ഇത്തരത്തില്‍ ഉള്ളതിനെയാണ് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള അടിച്ചമര്‍ത്തലിന് ചൂട്ടുപിടിക്കുന്നതുമായി  താരതമ്യം ചെയ്യുന്നത്. രാഷ്ട്രീയപരമായി ഇത്തരത്തിലെ രണ്ട് രംഗങ്ങളും എഴുതുന്നത് പുരുഷന്മാര്‍ എന്ന കാണികളെ മുന്‍നിര്‍ത്തിയാണ്. അത്തരത്തില്‍ ഉള്ള രാഷ്ട്രീയം ഒന്നും ചര്‍ച്ച ചെയ്യാനുള്ള മൂല്യബോധം മലയാളിക്ക് ബാക്കിയില്ല എന്ന് കരുതണം. പുരുഷാധിപത്യവും ലിംഗസമത്വവാദവും ആയുള്ള ഒരു നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ ആയിപ്പോലും ഇത്തരം അവസരങ്ങളെ നമ്മള്‍ കാണുന്നില്ല, പകരം വിമര്‍ശിക്കപ്പെട്ട പുരുഷന്‍, വിമര്‍ശിക്കുന്ന സ്ത്രീ എന്നീ വ്യക്തികളെ കേന്ദ്രീകരിച്ചാണ് ചര്‍ച്ചകളും നിലപാടുകളും മുന്നോട്ടു പോകുന്നത് തന്നെ.

ചരിത്രം പുരുഷലിംഗാധിപത്യം മെനഞ്ഞതാണ്, അതിനെ ചോദ്യം ചെയ്യുന്ന ഓരോ ചെറിയ വാക്കും ലിംഗസമത്വവാദത്തിനുള്ള മുതല്‍ക്കൂട്ടാണ്. വിമര്‍ശിക്കപ്പെട്ട ഒരു പുരുഷനോടുള്ള കടുത്ത ആരാധന മൂത്ത് മാത്രമല്ല വിമര്‍ശിക്കുന്ന സ്ത്രീ എതിര്‍ക്കപ്പെടുന്നത്, മറിച്ച് പുരുഷാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതില്‍ ഉള്ള അസഹിഷ്ണുതയാണ് ആ വ്യവസ്ഥിതിയുടെ മെച്ചങ്ങള്‍ പറ്റി ജീവിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. വ്യക്തികള്‍ അപ്രസക്തമാണ്, അവരുടെ ചരിത്രം ചികയുന്നത് വര്‍ത്തമാനത്തില്‍ അവര്‍ നടത്തുന്ന ഇടപെടലുകള്‍ നിരാകരിക്കാന്‍ മാത്രമാണ്. അധികാരിയായ പുരുഷനെ അടിമയായ സ്ത്രീ ചോദ്യം ചെയ്‌താല്‍ അധികാരികള്‍ സകലതും കാടിളക്കി വരും, അവനവന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്നതായി അവര്‍ക്ക് തോന്നുന്നത് കൊണ്ടും കൂടിയാണ് ഇത്രയും തീക്ഷണമായി അതിനെതിരേ പ്രതികരിക്കുന്നത്. ലിംഗാധിപത്യത്തിന് ചരിത്രമുണ്ട്, സ്ത്രീയുടെ ചരിത്രം ചികഞ്ഞ് അവൾ ആക്രമിക്കപ്പെടേണ്ടവൾ ആണെന്ന് വരുത്തി തീർക്കുന്ന കുടിലതയുടെ ചരിത്രം, അവൾ സ്ത്രീയാണെന്നതുകൊണ്ട് അവൾക്ക് മേൽ അധികാരം പുരുഷനാണ് എന്ന് സ്വയം പട്ടാഭിഷേകം നടത്തിയ ചരിത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Me:Add me on Facebook

This post was last modified on September 27, 2018 12:17 pm

Related Post
Leave a Comment