‘ഭഗവാനെന്തിനാടോ പൊലീസ് പ്രൊട്ടക്ഷൻ?’ സംഘ പരിവാരികളെ ഏറെ ചൊടിപ്പിച്ച ഈ ക്‌ളാസ്സിക് ചോദ്യം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർ വകയായിരുന്നു. നായനാർ മുഖ്യമന്ത്രിയായിരുന്ന 1981 ലാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷണം പോയത്. സംഭവത്തിന് തൊട്ടുപിന്നാലെ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങൾക്കും പൊലീസ് കാവൽ വേണമെന്ന ആവശ്യമുയർന്നപ്പോഴായിരുന്നു ഭഗവാനെന്തിനാടോ പൊലീസ് പ്രൊട്ടക്ഷൻ എന്ന നായനാരുടെ ചോദ്യം വന്നത്. നായനാർ ഇന്നു ജീവിച്ചിരുന്നെങ്കിൽ 10നും 50നും ഇടയിൽ പ്രായമുള്ള പെണ്ണുങ്ങൾ ശബരിമല ചവുട്ടിയാൽ സ്വാമി അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്ടമാകുമെന്ന വാദത്തിനും ചുട്ട മറുപടി നൽകുമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. എന്തുചെയ്യാം നായനാർ പോയിട്ട് വി കെ എൻ പോലും ഇല്ലാത്ത കാലമായിപ്പോയില്ലേ.
എങ്കിലും അയ്യപ്പ വിഷയത്തിൽ ഇക്കഴിഞ്ഞ ദിവസം നമ്മുടെ ലീലാവതി ടീച്ചർ യുക്തതിഭദ്രമായ ഒരു പ്രസ്താവം നടത്തുകയുണ്ടായി. മനുഷ്യ ബ്രഹ്മചാരികൾ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ചഞ്ചലചിത്തരാകുന്നതുപോലെ മനുഷ്യ സ്ത്രീകളെ കണ്ടാൽ അയ്യപ്പന് ബ്രഹ്മചര്യം നഷ്ട്ടപ്പെടുമെന്നു പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണെന്നാണ് ടീച്ചറുടെ അഭിപ്രായം. മനുഷ്യ സ്ത്രീകളെക്കണ്ടാൽ ഒലിച്ചുപോകുന്ന ഒന്നാണോ ദൈവമായി ആരാധിച്ചു വരുന്ന സ്വാമി അയ്യപ്പന്‍റെ ബ്രഹ്മചര്യം? മറുപടി പറയേണ്ടത് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ മറയാക്കി രാഷ്ട്രീയം കളിക്കുന്ന സംഘികളും അവർക്കും ഒരു മുഴം മുൻപേ എറിഞ്ഞു നാട്ടിൽ വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് നാല് വോട്ടു കൂടുതൽ നേടാൻ ശ്രമിക്കുന്ന കോൺഗ്രസ്സും ഒക്കെയാണ്.
പ്രകൃതിയെയും അതിലെ സകല ജീവജാലങ്ങളെയും സംരക്ഷിക്കുന്നുവെന്ന് വിശ്വാശികൾ കരുതുന്ന ദൈവത്തിനു എന്തിനാണ് പോലീസ് കാവൽ എന്ന നായനാരുടെ ചോദ്യം പോലെ തന്നെ പ്രസക്തമാണ് ലീലാവതി ടീച്ചറുടെ പ്രസ്താവനയും. തന്ത്രി കുടുംബത്തിൽ പെട്ട ഒരു മഹാൻ ശോഭ ജോണിന്റെ പെൺകെണിയിൽ പെട്ട് വിയർത്തൊലിച്ചു നിൽക്കുന്നത് നമ്മൾ വാർത്താ ചാനലുകളിലൂടെ കണ്ടതാണ്. ഇതേ ഗതി ശബരിമല ശാസ്താവിനും വരുമെന്ന് ആരെങ്കിലും കരുതിയാൽ അവർക്കു അയ്യപ്പനെ വിശ്വാസം ഇല്ലെന്നു തന്നെ കരുതേണ്ടിവരും. ഇതാണ് ലീലാവതി ടീച്ചറും ചൂണ്ടിക്കാണിക്കുന്നത്.
അയ്യപ്പനെ ചൊല്ലി ഇപ്പോൾ ആരംഭിച്ചിട്ടുള്ള തെരുവിലെ വിശ്വാസ യുദ്ധം കാണുമ്പോൾ എൺപതുകളിലെ രണ്ടു സംഭവങ്ങൾ ഓര്മ വരുന്നു. കണിയാപുരം രാമചന്ദ്രൻ എഴുതി തോപ്പിൽ ഭാസി സംവിധാനം ചെയ്ത ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകത്തിനും പി എം ആന്റണിയുടെ സൂര്യകാന്തി തിയേറ്റേഴ്സ് അതേ കാലഘട്ടത്തിൽ അവതരിപ്പിച്ച ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനുമെതിരെ അരങ്ങേറിയ തെരുവ് പ്രക്ഷോഭങ്ങളെക്കുറിച്ചാണ് പറയുന്നത്. ആദ്യത്തേത് സംഘ പരിവാർ സ്‌പോൺസേർഡ് ആയിരുന്നെങ്കിൽ രണ്ടാമത്തേത് അക്കാലത്തു തൃശൂർ മെത്രാനായിരുന്ന കുണ്ടുകുളത്തിന്റെ അനുഗ്രഹാശിസുകളോടെ തെരുവുകളിൽ അരങ്ങേറിയ വിശ്വാസ ഗുണ്ടായിസമായിരുന്നു. കാലം മാറിയെങ്കിലും വിശ്വാസ ഗുണ്ടകൾ ഇപ്പോഴും (ഒരു പക്ഷെ പഴയതിനേക്കാൾ കൂടുതൽ കരുത്തോടെ) സജീവമാണെന്നും ലോക്സഭ തിരെഞ്ഞെടുപ്പ് പടിവാതുക്കൽ വന്നു നിൽക്കുന്ന ഈ വേളയിൽ ഇതിനു നല്ല മാർക്കറ്റ് ഉണ്ടെന്നും ആണെന്നാണ് നിലവിലെ സംഭവികാസങ്ങൾ വ്യക്തമാകുന്നത്.
തെരുവിലെ വിശ്വാസ ഗുണ്ടായിസത്തിന് തടയിടാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രി കുടുംബവും രാജ കുടുംബവുമൊക്കെയായി നേരിട്ട് ചർച്ച നടത്തുമെന്നാണ് പറയുന്നത്. അതില്‍ നിന്നും തന്ത്രി കുടുംബം പിന്‍മാറിയതായും വാര്‍ത്തയുണ്ട്. അന്ധ വിശ്വാസവും ദുരാചാരങ്ങളും പേറുന്ന വലിയൊരു വിഭാഗം ആളുകളെ കോൺഗ്രസ്സും സംഘപരിവാറും തെരുവിലിറക്കി കഴിഞ്ഞ ഈ വേളയിൽ സമവായ ചർച്ചകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്നു കരുതുക വയ്യ. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക തന്നെ.
നൂറ്റാണ്ടിലെ മഹാപ്രളയത്തെയും അതിജീവിച്ച കേരളം ഈ മതഭ്രാന്തിനെ എങ്ങനെ നേരിടും?
This post was last modified on October 7, 2018 11:41 am