ഒരു ബിഎന്‍ ഗോസ്വാമിയെ നമുക്ക് ആവശ്യമുണ്ടോ? ഗോസ്വാമി സാഹിബിനെ നമ്മള്‍ അര്‍ഹിക്കുന്നുണ്ടോ?
ഗോസ്വാമി സാഹിബിന്റെ പുതിയ പുസ്തകമായ ‘മനാകു ഓഫ് ഗുളെര്‍’ ഓടിച്ച് നോക്കിയപ്പോഴാണ് ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഒരു വായനക്കാരന്‍ നിര്‍ബന്ധിതമായത്. അത് അത്യധികം ഹൃദയഹാരിയാണ്. പ്രൗഢമായ ഒരു ഉല്‍പന്നം. അദ്ദേഹത്തിന്റെ പണ്ഡിതോചിതമായ ദ സ്പിരിറ്റ് ഓഫ് ഇന്ത്യന്‍ പെയ്ന്റിംഗ്: ക്ലോസ് എന്‍കൗണ്ടേഴ്‌സ് വിത്ത് 101 ഗ്രേറ്റ് വര്‍ക്ക്‌സ്, 1100-1900 എന്ന പുസ്തകം സുശക്തമായി സ്ഥാപിച്ച നമ്മുടെ കാലത്തെ ഏറ്റവും മികച്ച കല ചരിത്രകാരന്‍ എന്ന കീര്‍ത്തി ഉറപ്പിക്കുന്നതരത്തില്‍ വിജ്ഞാനത്തിന്റെ പ്രശംസനീയ ചുവടുവെപ്പാണ്.
പ്രസിദ്ധനായ പഹാഡി കലാകാരന്‍ നൈന്‍സുഖിന്റെ മുത്ത സഹോദരനും അത്ര പ്രശസ്തനല്ലാത്ത കലാകാരനുമായ മനാകുവിന്റെ ജീവിതത്തെയും കലപരിണാമത്തെയും വിശദീകരിക്കുകയാണ് തന്റെ പുതിയ പുസ്തകത്തില്‍ ഗോസ്വാമി സാഹിബ് ചെയ്യുന്നത്. ഗൂളര്‍ സഹോദരന്മാരെ വ്യാഖ്യാനിക്കാനാണ് തന്റെ ജീവിതം ബിഎന്‍ജി ഉഴിഞ്ഞ് വച്ചിരിക്കുന്നതെന്ന് തോന്നുന്നു. നൈന്‍സുഖിനെ കുറിച്ച് അദ്ദേഹം നേരത്തെ എഴുതിയിട്ടുണ്ട്; അതിനുശേഷമാണ് മനാകുവിനെയും അദ്ദേഹത്തിന്റെ മുന്ന് ചിത്ര പരമ്പരകളായ ലങ്ക ഉപരോധം, ഗീതാഗോവിന്ദം, ഭഗവത് പുരാണം എന്നിവയെയും കുറിച്ചുള്ള ഈ പണ്ഡിതോചിതമായ അവതരണം പുറത്തുവരുന്നത്.
ഗൂളറിലെ മനാകുവിനെ കുറിച്ച് അഭിപ്രായം പറയാനുള്ള വിഷയപരമായ ജ്ഞാനം എനിക്കുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ചണ്ടിഗഢില്‍ ജീവിക്കുന്ന ക്രിയാത്മക ശബ്ദമായ നീലം മാന്‍സിംഗ്, രണ്ടാഴ്ച മുമ്പ് വളരെ സമര്‍ത്ഥമായ ഒരു അവലോകനം നടത്തിയിരുന്നു (സ്‌പെക്ട്രം, ഒക്ടോബര്‍ 22).
പക്ഷെ ബിഎന്‍ജിയുടെ വീക്ഷണകൂര്‍മ്മതയും കാന്‍വാസില്‍ കാണുന്നതിനെ നിരീക്ഷിക്കാനും രേഖപ്പെടുത്താനും അത് വാക്കുകളായി പുനഃസൃഷ്ടിക്കാനുമുള്ള അദ്ദേഹത്തിന്റെ ശേഷിയുമാണ് സാധാരണ വായനക്കാരെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
നോബല്‍ പുരസ്‌കാര ജേതാവായ നോവലിസ്റ്റ് സൗള്‍ ബെല്ലോ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ ഉള്‍ക്കാഴ്ചയുള്ള ഒരു നിരീക്ഷണം വായിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ആരംഭകാലം മുതല്‍ നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ ഒരു പ്രാചീന പ്രബോധകന്‍ അല്ലെങ്കില്‍ വ്യാഖ്യാതാവ് ഉണ്ടെന്നായിരുന്നു ബെല്ലോവിന്റെ സിദ്ധാന്തം. നമ്മളെ കാര്യങ്ങള്‍ ‘കാണാന്‍’ പ്രേരിപ്പിക്കുന്ന ഒരുതരം ‘നിരീക്ഷണ ഉപകരണം’ ആണിത്. സൗള്‍ ബെല്ലോ ഇങ്ങനെ സൂചിപ്പിക്കുന്നു: ‘ഒരു മനുഷ്യന്‍ മുഖം, ചെരുപ്പുകള്‍, പ്രകാശത്തിന്റെ നിറം, ഒരു സ്ത്രീയുടെ വായ അല്ലെങ്കില്‍ ഒരുപക്ഷെ അവരുടെ ചെവി ഒക്കെ കാണുമ്പോള്‍, ഒരാള്‍ക്ക് ഒരു വാക്ക്, ഒരു വാക്യം, ചില സമയത്ത് അംസബന്ധജഡിലമായ ഒരു അക്ഷരം ഒക്കെ പ്രാചീന വ്യാഖ്യാതാവില്‍ നിന്നും ലഭിക്കുന്നു.’
ഈ പ്രാചീന ശബ്ദം ശ്രവിക്കാനുള്ള ശേഷി നമുക്കൊരോരുത്തര്‍ക്കുമുണ്ട്; തങ്ങളുടെ ജന്മസിദ്ധമായ ‘പ്രാചീന പ്രബോധകനെ’ വികസിപ്പിക്കുന്ന ആളുകള്‍ ക്രിയാത്മക കലാകാരന്മാരാകുന്നു ചിത്രകാരന്മാര്‍, എഴുത്തുകാര്‍, കലാ ചരിത്രകാരന്മാര്‍, നോവലിസ്റ്റുകള്‍, കവികള്‍, സാമൂഹിക വ്യാഖ്യാതാക്കള്‍ എന്നിങ്ങനെ.
മനാകു ഓഫ് ഗുളര്‍ എന്ന പുസ്തകത്തിന്റെ ഓരോ പുറത്തിലും പഠനത്തിന്റെയും ജ്ഞാനത്തിന്റെയും പിന്തുണയുള്ള ആര്‍ജ്ജവമേറിയ നിരീക്ഷണത്തിന്റെയും വ്യാഖ്യാനത്തിന്റെയും ശക്തി ബിഎന്‍ ഗോസ്വാമി പ്രദര്‍ശിപ്പിക്കുന്നു.
വായനക്കാരെ സൗന്ദര്യാസ്വാദനത്തിന്റെ ഒരു ഉയര്‍ന്ന തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുക എന്ന നിര്‍ബന്ധബുദ്ധിയോടെ ഗോസ്വാമി സാഹിബ് വളരെ ദീര്‍ഘകാലമായി ട്രിബ്യൂണില്‍ എഴുതുന്നുണ്ട്.
എന്തുകൊണ്ടാണ് അദ്ദേഹത്തെ ട്രിബ്യൂണ്‍ പ്രസിദ്ധീകരിക്കുന്നത് എന്ന് എന്നോട് പലരും പലവട്ടം ചോദിച്ചിട്ടുണ്ട്. എല്ലാറ്റിനും ഉപരിയായി ഭൗതീകതാല്‍പര്യങ്ങളുടെയും പാരുഷ്യത്തിന്റെയും ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഈ ചോദ്യം അത്രകണ്ട് അവഹേളനപരമല്ലെന്ന് മനസിലാവും. കലാ ചരിത്രത്തിന്റെ സങ്കീര്‍ണ ലോകത്തില്‍ സ്വയം അഭിരമിക്കാന്‍ അഞ്ച് വായനക്കാര്‍ക്കെങ്കിലും സാധിച്ചാല്‍, കലാചരിത്രകാരന്മാര്‍ക്ക് ഒരിടം നല്‍കാനുള്ള ബാധ്യത വര്‍ത്തമാനപ്പത്രങ്ങള്‍ക്ക് ഉണ്ടെന്നാണ് കഴിഞ്ഞ രണ്ടുവര്‍ഷമായുള്ള എന്റെ വിശ്വാസം.
അനുഗ്രഹീതനായ കഥപറച്ചില്‍കാരനാണ് ബിഎന്‍ജി. തന്റെ ഉള്‍ക്കാഴ്ചകളും പ്രചോദനങ്ങളും രാജ്യത്തെമ്പാടുമുള്ള ആകാംഷാഭരിതരായ കലാകുതുകികള്‍ക്കിടയില്‍ പങ്കുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം മിക്കപ്പോഴും പ്രഭാഷണ പര്യടനങ്ങളിലായിരിക്കും.
ഒരു വിലപ്പെട്ട അതിഥി എന്ന നിലയില്‍ ചണ്ഡിഗഢില്‍ അദ്ദേഹത്തിന് സുസ്ഥിരമായ ഇടമുണ്ട്; ദീര്‍ഘമായ പേര്‍ഷ്യന്‍ കവിതകള്‍ ചൊല്ലുന്നതിനായി എളുപ്പം പ്രലോഭിപ്പിക്കപ്പെടാവുന്ന വ്യക്തിയായി അദ്ദേഹം സ്വയം അനുവദിച്ച് നല്‍കിയിട്ടുണ്ട് എന്നൊരു ഖ്യാതിയും അദ്ദേഹത്തിനുണ്ട്. അത്തരം കവിതകളുടെ സൂക്ഷ്മഭേദിതവും ഉള്‍പ്രേരകവുമായ അര്‍ത്ഥം പ്രേക്ഷകര്‍ക്ക് വിവരിച്ചുകൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തിക്കൊണ്ട് അത്യാഹ്ലാദപൂര്‍വം അദ്ദേഹം ആ ദൗത്യം നിര്‍വഹിക്കാറുമുണ്ട്. അതുവഴി കേള്‍വിക്കാരെ അവരുടെ അന്തസാരശൂന്യമായ പുറംമോടികളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഒടുവില്‍ പുറത്തുവന്ന ഓര്‍മ്മക്കുറിപ്പുകളായ. ‘ദ കൊളീഷ്യന്‍ ഇയേഴ്‌സ്’ എന്ന പുസ്തകത്തെ കുറിച്ച് കഴിഞ്ഞ ആഴ്ച ഞാന്‍ എഴുതിയിരുന്നു.
പ്രണാബ് ദായിലേക്ക് ഞാന്‍ വീണ്ടും മടങ്ങിപ്പോവുകയാണ്. ക്ഷിപ്രകോപത്തിന്റെ ഒരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ട് എന്ന് മാത്രമല്ല, ‘എന്റെ യുക്തിബോധത്തെ എന്റെ വികാരങ്ങളും വിക്ഷോഭങ്ങളും ഭരിക്കട്ടെ,’ എന്ന രീതിയിലേക്ക് പലപ്പോഴും അദ്ദേഹത്തെ മാറ്റിത്തീര്‍ക്കുന്ന രീതിയിലുള്ള ഒരു ദൗര്‍ബല്യമായി അതിനെ വിലയിരുത്തുന്നതില്‍ ആഹ്ലാദചിത്തനുമാണ്. ഇതൊരു സരളമായ ഏറ്റുപറച്ചിലാണ്; പക്ഷെ അദ്ദേഹത്തിന്റെ വിസ്‌ഫോടനങ്ങള്‍ രാഷ്ട്രീയ മധ്യസ്ഥതയിലേയും പരിപാലനത്തിലെയും ഫലപ്രദമായ ഒരു ഉപകരണമായി മാറുന്ന സന്ദര്‍ഭങ്ങളും സംഭവങ്ങളും പുസ്തകത്തില്‍ ഉടനീളം ചിതറിക്കിടക്കുന്നു.
ഉദാഹരണത്തിന്, ഒന്നാം യുപിഎ സര്‍ക്കാരിലെ പ്രതിരോധമന്ത്രി എന്ന നിലയില്‍ അമേരിക്കയുടെ മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിഞ്ജറെ സ്വീകരിച്ചതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. തെക്കന്‍ ഏഷ്യയില്‍ അമേരിക്ക നടത്തിയ വിശ്വസവഞ്ചനകളുടെ ചരിത്രത്തിലെ ഒന്നു രണ്ട് പാഠങ്ങള്‍ പ്രശസ്ത പ്രയോഗിക രാഷ്ട്രീയ പ്രായോക്താവിന് ലഭിച്ച കാര്യം അദ്ദേഹം ഓര്‍മ്മിക്കുന്നു. പക്ഷെ അമേരിക്കന്‍ അതിഥിക്ക് ഈ ദീര്‍ഘഭാഷണം രുചിച്ചതായി തോന്നുന്നില്ല; ‘അപ്രതീക്ഷിതമായ ഈ വിസ്‌ഫോടനത്തെ’ കുറിച്ച് ഒരുപക്ഷെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അദ്ദേഹം പരാതി നല്‍കിയിട്ടുമുണ്ടാവാം. പക്ഷെ, ഈ ക്ഷമാശീലത്തിന് സുന്ദരമായ ഒരു അനുകൂല പ്രതിഫലനം ഉണ്ടായതായി പ്രണബ് ദാ നമ്മെ ബോധ്യപ്പെടുത്തുന്നു. ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തത്തിന് അമേരിക്കക്കാര്‍ പെട്ടെന്ന് തന്നെ വഴങ്ങി.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ തുടക്കകാലത്ത് മന്ത്രിസഭ യോഗത്തിലുണ്ടായ ഇത്തരത്തിലുള്ള ഒരു പൊട്ടിത്തെറിയാണ് മുന്നണിയിലെ സഖ്യകക്ഷികളെ അടക്കിനിറുത്താനും കൂട്ടായ പ്രവര്‍ത്തനത്തിന് ഒരു ഔദ്ധ്യോഗികരേഖ ഉണ്ടാക്കാനും നിര്‍ബന്ധിതരാക്കിയത്. ഒരു ആത്മസംതൃപ്തിയുടെ കണികയോടെ അദ്ദേഹം കുറിക്കുന്നു: ‘എന്റെ ക്ഷോഭപ്രകടനങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ എന്നെ അത്ര സ്വീകാര്യനാക്കിയിട്ടുണ്ടാവില്ല, പക്ഷെ, ഭരണനിര്‍വഹണത്തിന്റെ ദീര്‍ഘകാല താല്‍പര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് അത്യന്താപേക്ഷിതമായിരുന്നു എന്ന് ഞാന്‍ കരുതുന്നു.’
രണ്ടാം യൂപിഎ കാലത്ത്, രാജ്യം ലോക്പാല്‍ ജ്വരത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍, അന്ന ഹസാരെ സംഘത്തോടൊപ്പമിരുന്ന് ലോക്പാല്‍ ബില്ലിന്റെ കരട് തയ്യാറാക്കാം എന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നു. പക്ഷെ, അവിടെ പ്രണബ് ദാ സന്നിഹിതനായിരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധം പിടിച്ചു. ‘എന്റെ രോഷപ്രകടനങ്ങളിലൂടെ കമ്മിറ്റിയുടെ നടപടിക്രമങ്ങളെ നിയന്ത്രിക്കാന്‍ എനിക്ക്് മാത്രമേ സാധിക്കൂ,’ എന്നൊരു തോന്നലാണ് ഉളവാക്കിയതെന്ന് തോന്നുന്നു.
യുപിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായതോടെ, ക്ഷിപ്രകോപി എന്ന തന്റെ പ്രതിച്ഛായയുമായി അദ്ദേഹം പൊരുത്തപ്പെടാന്‍ തുടങ്ങി. 2012ല്‍ അദ്ദേഹം പങ്കെടുത്ത കോണ്‍ഗ്രസിന്റെ അവസാന പ്രവര്‍ത്തകസമിതി യോഗത്തില്‍ വച്ച് ‘എന്റെ സ്വഭാവവും ക്ഷിപ്രകോപം നിറഞ്ഞ പെരുമാറ്റവും സഹിച്ച,’ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഈ പ്രവര്‍ത്തകസമിതി യോഗത്തില്‍ വച്ച് സോണിയ ഗാന്ധി നടത്തിയ ഒരു നിരീക്ഷിണമാണ് പുസ്തകത്തിന്റെ ചട്ടയില്‍ കൊടുത്തിരിക്കുന്നത്: ‘അദ്ദേഹത്തിന്റെ ചില ദുഃശാഠ്യങ്ങള്‍ എനിക്ക് നഷ്ടമാകും.’
ഇന്ത്യ സന്ദര്‍ശിക്കുന്ന ഒരു സന്ദര്‍ശകനെ സംബന്ധിച്ച ആദ്യ കടമ്പയാണ് ഇമിഗ്രേഷന്‍ കൗണ്ടറുകള്‍. യഥാര്‍ത്ഥത്തില്‍ ലോകത്തെമ്പാടുമുള്ള ഇമിഗ്രേഷന്‍ അധികൃതരുമായുള്ള അനുഭവം അത്ര സുഖകരമല്ലാത്ത ഒരാമുഖമായി അവസാനിക്കുകയാണ് പതിവ്. ഒരു സന്ദര്‍ശകന്‍ ആദ്യമായി ഇന്ത്യയുടെ രുചി അറിയുന്നത് ഇമിഗ്രേഷന്‍ ഡെസ്‌കിലൂടെയാണെന്ന് മറ്റ് രാജ്യങ്ങളെപോലെ ഇന്ത്യന്‍ അധികാരികളും തിരിച്ചറിയുന്നതിനാല്‍ തന്നെ അതൊരു ഹൃദ്യാനുഭവമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങളായി നടന്നുവരുന്നു.
എന്നാല്‍, ഇന്ദിര ഗാന്ധി അ്ന്താരാഷ്ട്ര വിമാനത്താവളത്തില്‍ അത്ര ഹൃദ്യമായല്ല കാര്യങ്ങള്‍ സംഭവിക്കുക. വന്‍തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഡെസ്‌ക് അലോസരസമയമാണ് സമ്മാനിച്ചതെന്ന് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഞാന്‍ നേപ്പാളില്‍ നിന്നും മടങ്ങുമ്പോള്‍ ക്രമാതീതമായ വിധത്തില്‍ നീണ്ട നിരകള്‍ കാണപ്പെട്ടു; നടപടിക്രമങ്ങള്‍ വേദനാജനകമാം വിധം സാവധാനത്തിലുമായിരുന്നു. ഉച്ചതിരിഞ്ഞ ആ സമയത്ത് എത്തിയ മിക്ക യാത്രക്കാരും ഗള്‍ഫ് മേഖലയില്‍ നിന്നും മടങ്ങുന്നവരാണെന്ന് തോന്നി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന ഇന്ത്യക്കാരോട് പ്രകടമായ മര്യാദയില്ലായ്മയോടെയാണ് പെരുമാറുന്നതെന്ന് തോന്നുന്നു.
ക്ഷമയറ്റതോടെ വാഗ്വാദങ്ങള്‍ ഉയരാന്‍ തുടങ്ങി. പെട്ടെന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ എന്ന് തോന്നിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ യാത്രക്കാരെ മര്യാദ പഠിപ്പിക്കും എന്ന ദൃഢനിശ്ചയത്തോടെ തന്റെ കസേരവിട്ട് എഴുന്നേറ്റ്് വന്നു. അപ്രതീക്ഷിതമായ പാരുഷ്യത്തോടെ അദ്ദേഹം പ്രഖ്യാപിച്ചു: ‘ഇതാണ് ഇന്ത്യക്കാരുടെ പ്രശ്‌നം. നിയമങ്ങള്‍ അനുസരിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല എന്ന് മാത്രമല്ല അവര്‍ ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കുകയും ചെയ്യുന്നു.’
നിലനില്‍ക്കുന്ന ഉദ്യോഗസ്ഥ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ഈ ഔദ്ധ്യോഗിക നയരാഹിത്യ പ്രദര്‍ശനം: വിസകളും പാസ്‌പോര്‍ട്ടുകളും അനുവദിക്കുമ്പോള്‍, (അതും കനത്ത ഫീസ് ഈടാക്കി) കാര്യക്ഷമമായ രീതിയില്‍ ഒരു സേവനം സര്‍ക്കാര്‍ പ്രദാനം ചെയ്യുന്നു എന്നതിലുപരി സന്ദര്‍ശകന് എന്തോ ഔദാര്യം ചെയ്യുന്നു എന്ന മട്ടിലാണ് പെരുമാറ്റം.
സന്ദര്‍ശകന്‍ ക്ഷീണിതനും അസ്വസ്ഥനുമാണെന്നതിനാല്‍ തന്നെ ഒരു ചൂട് കാപ്പി നല്‍കി സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറായാല്‍ തന്നെ ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ രസക്കേട് എളുപ്പത്തില്‍ പരിഹരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്. ഏറ്റവും ക്ഷോഭജനകമായ ഞരമ്പുകളെ പോലും തണുപ്പിക്കാന്‍ ഒരു കപ്പ് കാപ്പിക്ക് സാധിക്കും. ആരെയും?
This post was last modified on November 7, 2017 11:31 am