UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

അമ്മച്ചിയുടെ പതിറ്റാണ്ടുകൾ പണ്ട്; ഇനി അപ്പച്ചന്റെ കാലം?

ഇനിയും പൂ വരും, കാ വരും, രഥ ചക്രങ്ങൾ ഉരുളും, സൂര്യന്മാർ വരും പോകും. ലെറ്റ് അസ് സീ.

ഈ കഴിഞ്ഞ ദിവസം രാജു മോൻ എന്നോട് ചോദിച്ചു; ജിമ്മിച്ചൻ അങ്കിൾ, ഈ അമ്മച്ചി ശരിക്കും എങ്ങനെ ആയിരുന്നു? അപ്പച്ചൻ അത് പോലെ ആണെന്നാണല്ലോ കേട്ടത്?

ഞാൻ പറഞ്ഞു – “നല്ലത്, ചീത്ത…എല്ലാത്തിനെയും എപ്പോഴും അങ്ങനെ പറയാൻ പറ്റില്ല.”

രാജു മോൻ – “അതല്ല, അപ്പച്ചന്റെ ആൾക്കാർ അമ്മച്ചിയെ മാത്രം തെറി പറയുന്നത് കേട്ടിട്ടില്ല. എന്നാൽ മൂത്താപ്പ നെഹ്‌റു ചാച്ചനെ എപ്പോഴും തെറി പറയാറും ഉണ്ട്. എന്താ അങ്ങനെ?”

രാജുമാരെ, രാധമാരെ, ലുട്ടാപ്പികളെ, കുട്ടൂസാ, ഡാകിനീ, മായാവികളെ – ഒരു കഥ ചൊല്ലട്ടുമാ?

1964 – ൽ നെഹ്‌റു മൂത്താപ്പ പോയി. പെട്ടന്നായിരുന്ന . ഞാൻ കസേരേൽ കേറി ഇരിക്കാം എന്ന് പറഞ്ഞു മൊറാർജി ദേശായി. വേണ്ടാ എന്ന് പറഞ്ഞു കോൺഗ്രസ് പ്രസിഡന്റ്, ദളിതും തമിഴനും ആയ കാമരാജ്. ലാൽ ബഹാദൂർ ശാസ്ത്രിയെ വച്ചു, പ്രധാന മന്ത്രി ആയി. അങ്ങേര് ശരിക്കും ഭരിക്കാൻ തുടങ്ങിയപ്പോഴേക്കും പാക്കിസ്ഥാൻ നമ്മളെ ആക്രമിച്ചു! ഒരു തരത്തിൽ നമ്മൾ പ്രതിരോധിച്ചു. അവർ ജമ്മുവിൽ കയറി അടിച്ചപ്പോൾ, നമ്മൾ പഞ്ചാബിലൂടെ ഗ്രാൻഡ് ട്രങ്ക് റോഡിൽ കേറി ലാഹോറിലേക്ക് നൂറ് കണക്കിന് ടാങ്കുകളുമായി, മാർച്ച് ചെയ്തു. നാട്ടുകാർ ഇടപെട്ടു. യുദ്ധം ഡ്രോ യിൽ അവസാനിച്ചു. തീർക്കൽ ഉടമ്പടി നടക്കുന്നതിനിടെ ശാസ്ത്രി ഹൃദയാഘാതം മൂലം മരിച്ചു.

“ഞാൻ, ഞാൻ” എന്ന് വീണ്ടും കരഞ്ഞു മൊറാർജി ദേശായി. പക്ഷെ കോൺഗ്രസ് വർക്കിങ് കമ്മറ്റി കൂടി 355 വോട്ടുകൾക്ക് ഇന്ദിര ഗാന്ധിയെ തിരഞ്ഞെടുത്തു. പുള്ളിക്കാരി ഒരു കാബിനറ്റ് മിനിസ്റ്റർ ആയിരുന്നു കേട്ടോ. നെഹ്രുവിന്റെ മരണ ശേഷം, കാമരാജ് ആണ് പുള്ളിയെ എടുത്തത്. അല്ലാതെ നെഹ്‌റു ഒരിക്കലും അങ്ങനെ അവരെ കൊണ്ട് വരാൻ ശ്രമിച്ചിട്ടൊന്നും ഇല്ല. പ്ലീസ് നോട്ട് – 169 പേര് എതിർത്ത് വോട്ട് ചെയ്തു. അന്ന് ശരിക്കും വോട്ട് ഇട്ടാണ് ആളുകളെ കോൺഗ്രസ്സ് തിരഞ്ഞെടുത്തോണ്ടിരുന്നത്.

ആകെ പ്രശ്നത്തിലേക്ക് ആണ് ഇന്ദിര വന്നു ചാടിയത്. 1966 ആണേ. വെറും നാല്പത്തെട്ട്‍ വയസ്സേ ഉള്ളു. സുന്ദരി. നീളൻ മൂക്കുകാരി. പ്രൗഢ സാരി ധാരിണി. എന്നെക്കാൾ ഏതാനും വയസ്സ് കൂടുതൽ എന്ന് മാത്രം. വെറും ചെറുപ്പം എന്നർത്ഥം.

നാട് മൊത്തം മുഴു പട്ടിണി. ആളുകൾക്ക് വിശപ്പോട് വിശപ്പ്. 1967 ലെ ഇലക്ഷനിൽ ഭൂരിപക്ഷം കുറഞ്ഞു. ദുർബല ഭരണം എന്ന് തോന്നിയപ്പോൾ പലരും തല പൊക്കി. റിബലുകൾ മാളത്തിൽ നിന്ന് തല നീട്ടി. നക്സൽ ബാരിയിൽ നക്സലുകളും, ആന്ധ്രയിൽ മാവോയിസ്റ്റുകളും അക്രമം തുടങ്ങി. ജന സംഘ്, അടൽ ബിഹാരി വാജ്പയീയുടെ ഒക്കെ കൂടെ പശു സംരക്ഷണ സമരം അഴിച്ചു വിട്ടു. സന്യാസിമാർ പാർലമെന്റ് ആക്രമിച്ചു.

ഹിന്ദു – മുസ്‌ലിം അടികൾ വീണ്ടും തുടങ്ങി. റാഞ്ചിയിലും, അലിഗറിലും, ജലഗോണിലും ആളുകൾ മതത്തിന്റെ പേരിൽ അടിച്ചും കുത്തിയും വെട്ടിയും ചത്തു. 1969 ൽ, അഹമ്മദാബാദിൽ, ഒരു ചെറിയ കച്ചറയെ തുടർന്ന്, മുസ്‌ലിം യുവാക്കൾ ചിലർ ഒരു ക്ഷേത്രം ആക്രമിച്ചു. ഉടൻ മുസ്ലീങ്ങൾ പ്രമുഖർ വന്നു മാപ്പ് പറഞ്ഞു. അപ്പോഴേക്കും കാര്യങ്ങൾ കൈ വിട്ട് പോയി. ആയിരം ആളുകൾ എങ്കിലും കൊല്ലപ്പെട്ടു. 30000 പേര് വീട് ഉപേക്ഷിച്ച് ഓടി. മിക്കവാറും മുസ്ലീങ്ങൾ.

ഇന്ദിര പുതിയ ഗോതമ്പ് വിത്തിനങ്ങൾ, വളം മുതലായവയ്ക്ക് നേതൃത്വം കൊടുത്തു. എങ്കിലും ഇടയ്ക്കിടെ അമേരിക്കയിൽ പോയി കൈ നീട്ടി. അവർ മാസാ മാസം ഭിക്ഷ അയച്ചു തന്നു. “ദേ – ഇന്ത്യൻ പ്രധാന മന്ത്രി തെണ്ടാൻ ഇറങ്ങിയിരിക്കുന്നു.”ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പറഞ്ഞു.

ആദ്യമേ ഇന്ദിര തീരുമാനിച്ചു – ഞാൻ ജനങ്ങളോട് നേരിട്ട് സംസാരിക്കും. അവർ പാവങ്ങളുടെ പക്ഷത്ത് എന്ന മട്ടിൽ എപ്പോഴും സംസാരിച്ചു. ബിസിനസ്സുകാരെ കുറ്റം പറഞ്ഞു. സോഷ്യലിസം തന്നെ പ്രസംഗിച്ചു. എന്നാൽ ചരിത്രകാരന്മാർ പറയുന്നത്, ഇന്ദിരക്ക് ഒരു പ്രത്യയ ശാസ്ത്രവും ഇല്ലായിരുന്നു എന്നാണ്. സ്വന്തം സ്ഥാനം എങ്ങനെ നില നിർത്താം എന്ന് ആയിരുന്നത്രേ അവരുടെ നോട്ടം. അതെന്തോ ആവട്ടെ.

ജനങ്ങളെ കയിലെടുക്കുന്ന ആൾ ആയത് വെറുതെ അല്ല. അങ്ങനെ ആളായാലേ പറ്റൂ. മൊറാർജി ദേശായി ആണ് ഉപ പ്രധാന മന്ത്രി. കോൺഗ്രസ് വർക്കിങ് കമ്മിറ്റി ഒക്കെ കണ്ണിലെ കരടാണ്.

1969 ൽ, പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ, കോൺഗ്രസ് നേതൃത്വത്തിന്, നീലം സഞ്ജീവ റെഡ്ഢി മതി. പക്ഷെ ഇന്ദിരക്ക്, സ്വന്തം ആൾ ആയ വി വി ഗിരിയെ വേണം!

അടി! ഘോര ജഗട, ജഗട!

കോൺഗ്രസ് സഞ്ജീവ റെഡ്ഢിയെ നിർത്തി. വി വി ഗിരി സ്വതന്ത്രൻ ആയി മത്സരിച്ചു! അപ്പൊ ഇന്ദിര രഹസ്യമായി എല്ലാരോടും പറയുകയാ – മനസാക്ഷി വോട്ട് ചെയ്തോളാൻ. പക്ഷെ മനസാക്ഷി വോട്ട് ഗിരിക്ക് തന്നെ ആവണം!

ഗിരി ജയിച്ചു. കോൺഗ്രസ് നേതൃത്വം മൂ ……മൂ……- മൂങ്ങയെ പ്പോലെ ഇരുന്നു പോയി.

കാൺഗ്രസ് പിളർന്നു!

അങ്ങനെ, ഒരു ഉളുപ്പും ഇല്ലാതെ എൺപതു വയസ്സ് പിന്നിട്ട പാർട്ടിയെ നിഷ്കരുണം പിളർത്തിയവൾ ആണീ കെ കെ അമ്മച്ചി. കൊടും സംഭവം ആണ് അമ്മച്ചി.

ബാങ്കുകൾ സർക്കാർ ഏറ്റെടുക്കണം. പഴേ നാട്ടുരാജാക്കന്മാർക്ക് ഉണ്ടായിരുന്ന പ്രിവി പേഴ്സ് എന്ന ശമ്പളം നിർത്തണം. ഇതിനു ചിലരും സുപ്രീം കോടതിയും എതിര് നിന്നു. ഇതൊക്കെ ആണ് അമ്മച്ചിയുടെ സൈഡിൽ നിന്ന് നോക്കിയാൽ ഉള്ള കാരണം കേട്ടോ.

പാവങ്ങൾ സിന്ദാബാദ്!

വരട്ടെ ഇലക്ഷൻ! 1971 ൽ, ഒരു കൊല്ലം മുൻപേ ഇലക്ഷൻ പ്രഖ്യാപിച്ചു ഇന്ദിര അമ്മച്ചി.

“ഇന്ദിര ഹടാവോ!” ജന സംഘ് ആക്രോശിച്ചു. മാർക്സിസ്റ്റ് പാർട്ടി ആക്രോശിച്ചു. എതിർ കോൺഗ്രസ് ആക്രോശിച്ചു.

“എന്നെ അവർ ആക്രമിക്കുന്നു! ഇന്ദിര ഹടാവോ പോലും. ഞാൻ പറയുന്നു –ഗരീബി ഹടാവോ!”

ഉഗ്രൻ സ്ട്രാറ്റജി അല്ലെ? വേറെ എന്തിനോടെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം.

ടപ്പോ – വമ്പൻ ഭൂരിപക്ഷത്തിൽ നമ്മുടെ അമ്മച്ചി ദേ പിന്നെയും അധികാരത്തിൽ വന്നു. അപ്പോഴേക്കും പച്ച വിപ്ലവം ഫലം കണ്ടു തുടങ്ങി. പട്ടിണി ലേശം മാറി തുടങ്ങി.

അപ്പൊ ദേ – ഇപ്പോഴത്തെ പാകിസ്ഥാനികളായ പടിഞ്ഞാർ പാകിസ്താനും, ഇപ്പോഴത്തെ ബംഗ്ലാദേശികൾ ആയ കിഴക്കേ പാകിസ്ഥാനും തമ്മിൽ പൊരിഞ്ഞ അടി. അഭയാർത്ഥികൾ ഇന്ത്യയിലേക്ക് ഒഴുകി.

ഇന്ദിര ലോകം മൊത്തം ചുറ്റി. ബാക്ഗ്രൗണ്ട് ഇട്ടു, ലോക നേതാക്കളെ ഒക്കെ കണ്ടു. അഭയാർത്ഥി ക്യാംപുകൾ തുറന്നു. അഭയാർത്ഥികളെ തന്നെ പരിശീലിപ്പിച്ച് കിഴക്ക് പാകിസ്ഥാനിലോട്ട് വിട്ട്. കുത്തിത്തിരുപ്പ്.

പെട്ടന്ന് യുദ്ധം തുടങ്ങി. വെറും രണ്ടാഴ്ച കൊണ്ട്, പാകിസ്ഥാൻ യാഹ്യ ഖാൻ ഇന്ദിരയുടെ കാൽക്കൽ വീണു: “അമ്മച്ചീ – യുദ്ധം നിർത്തണം – ലേലു അല്ലു”

അങ്ങനെ ബംഗ്ലാദേശ് നിലവിൽ വന്നു. ഇന്ത്യക്കാർ തുള്ളിച്ചാടി. ഉഷാർ, ഉഷാർ. അമ്മച്ചി സിന്ദാബാദ്! ദുര്‍ഗ്ഗ ദേവിയാണ് നമ്മുടെ അമ്മച്ചി.

ആക്ച്വലി – സൂപ്പർ കഴിവ് ഉള്ളവർ തന്നെ ആയിരുന്നു അമ്മച്ചി.

അങ്ങനെ, സ്വയം ഒരു സംഭവം ആയപ്പോൾ അമ്മച്ചി കളി തുടങ്ങി. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയി സീനിയോറിറ്റി നോക്കാതെ, എ ൻ റേ യെ നിയമിച്ചു. മൊത്തം പ്രശ്നം. ഞാൻ സംഭവം. ജനാധിപത്യ സംവിധാനങ്ങൾ എല്ലാം പുല്ല്. എല്ലാം ഞാൻ വരുതിയിൽ വരുത്തും!

ഓർക്കണം – സാദൃശ്യങ്ങൾ ആകസ്മികം മാത്രം.

ജയ പ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനങ്ങൾ ഇടഞ്ഞു. കമ്മ്യൂണിസ്റ്റുകാരും ആർ എസ് എസ് കാരും ഒക്കെ സമരം ചെയ്തു. ഡി എം കെ ഇടഞ്ഞു.

പ്രശ്നങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത്, എന്തോ മുട്ടാപ്പോക്ക് കാരണം പറഞ്ഞ്, അലഹബാദ് ഹൈ കോടതി ഇന്ദിരയുടെ തിരഞ്ഞെടുപ്പ് അസാധു ആക്കി. സുപ്രീം കോർട്ടിൽ വച്ച് വി ആർ കൃഷ്ണ അയ്യർ ഈ വിധിയെ മറി കടക്കാൻ സമ്മതിച്ചില്ല.

ഒറ്റ വെട്ട്! ദാണ്ടെ കെടക്കണ് ചട്ടീം കലോം! അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1975 ജൂൺ മുതൽ 1977 മാർച്ച് വരെ തനി ഏകാധിപത്യ ഭരണം. ഭയങ്കര അടിച്ചമർത്തൽ. ജയിലുകൾ നിറഞ്ഞു കവിഞ്ഞു. ഒരു പത്രവും മര്യാദക്ക് പ്രവർത്തിച്ചില്ല. ഭരണ ഘടന മുഴുവൻ മാറ്റി നാശ കോശമാക്കി. ജനാധിപത്യം – അത് പൊടി പോലുമില്ല കണ്ടു പിടിക്കാൻ. ഇനി ഒരിക്കലും അത് തിരിച്ചു വരില്ല എന്ന് തന്നെ ആളുകൾ കരുതി.

പെട്ടന്ന് അമ്മച്ചി തന്നെ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു! ഇതെങ്ങനെ സംഭവിച്ചു? ഇപ്പോഴും അതത്ര ക്ലിയർ അല്ല . ഭാഗ്യം – പക്ഷെ സംഭവിച്ചു.

തോറ്റു തുന്നം പാടിയ അവർക്കു ശേഷം വന്നവർക്കൊന്നും സ്ഥിര സർക്കാർ ഉറപ്പ് വരുത്താൻ ആയില്ല. ജനങ്ങൾ പിന്നേം അവരെ കയറ്റി:

“അമ്മച്ചീ തിരുമ്പി വന്നാട്ടെ, വാപസ് ആവോ മമ്മിജീ. ഹംകൊ മസ്‌ബൂത് സർക്കാർ ചാഹിയെ.”

സമഛാ?

പിന്നെ ആണെങ്കിലും ഭീകര സിഖ് പ്രശ്നം വന്നു. അതിനെ ശക്തിയുക്തം നേരിട്ടു. എപ്പോഴും നിയമത്തിനുള്ളിൽ നിന്ന് കൊണ്ടല്ല. അമർച്ച ചെയ്തു എന്ന് തന്നെ പറയുന്നതാണ് ശരി.

സിഖ് അംഗ രക്ഷകർ ആണ് അവരെ 1984 ൽ വെടിവച്ച് കൊന്നത്.

66 ൽ വന്നു; 84 ൽ പോയി.

അമ്മച്ചിയുടെ പതിറ്റാണ്ടുകൾ.

അപ്പോൾ രാജുമോൻ: “അല്ല അങ്കിളേ. അമ്മച്ചിയെ എന്താ തെറി പറയാത്തെ എന്ന് പറഞ്ഞില്ല?”

അതായത് – ബംഗ്ലാദേശ് യുദ്ധത്തിൽ, അവരെ തറ പറ്റിച്ചു. പുറമെ ഉള്ള ശത്രുവിനെ തുരത്തി. സിഖ് ഭീകരർ എന്ന ഉള്ളിലെ ശത്രുവിനെ അമർച്ച ചെയ്യുന്നതിനിടെ രക്ത സാക്ഷി ആയി.

ജനാധിപത്യത്തെ കൊല്ലാൻ ശ്രമിച്ചു – അത് പക്ഷെ ചീള് കേസ് അല്ലെ. അതൊന്നും ഒരു ഇഷ്യൂ അല്ല. അങ്ങനെ ചിന്തിക്കുന്ന ഒത്തിരി പേര് ഉണ്ട്.

“അപ്പൊ നെഹ്‌റു മുത്തപ്പക്ക് എന്താ കുഴപ്പം ജിമ്മിച്ചൻ അങ്കിൾ?”

“അത് പിന്നെ പറയാം. ഒരു പത്ത് മുപ്പത് വര്‍ഷം കഴിയട്ടെ, ഇനി അപ്പച്ചന്റെ പതിറ്റാണ്ടുകൾ അല്ലെ വരുന്നത്. ഇത്തവണ പക്ഷെ പ്രത്യയശാസ്ത്ര മൗലിക വാദി അല്ലാത്ത ഒരാൾ ആവണം എന്നില്ല അപ്പച്ചൻ. കാത്തിരുന്ന് കാണാം.”

ഇനിയും പൂ വരും, കാ വരും, രഥ ചക്രങ്ങൾ ഉരുളും, സൂര്യന്മാർ വരും പോകും. ലെറ്റ് അസ് സീ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Read More: മീശ വന്നു താടി വന്നു, ഒരു ചെറു ചുള്ളന്‍ ആവാനുള്ള ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി; മോദിജിയുടെ നല്ല എണ്ണയുടെ മാത്രം ക്രെഡിറ്റോ?

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍