UPDATES

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

വയൽക്കിളികളെ കഴുകന്മാർ എന്ന് ആക്ഷേപിച്ചു ഒരു ഗ്രാമത്തെ ആകെ ഭീതിയിൽ നിറയ്ക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ഈ യുക്തി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സർക്കാരിന് യോജിച്ചതാണോ?

കെ എ ആന്റണി

കെ എ ആന്റണി

“ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയിട്ട് 27 വർഷമായി. 43 കൊല്ലം മുൻപ് കറാച്ചിയിലും പിന്നീട് ഫേസ്‌പൂരിലും മറ്റും കൃഷിഭൂമിയിൽ പണിയെടുക്കുന്ന കൃഷിക്കാരന് അതിന്റെ അവകാശം നല്കണമെന്ന പ്രമേയം പാസ്സാക്കിയ കോൺഗ്രസ്സാണ്, അന്നുമുതൽ ഇന്നുവരെ അതേപ്പറ്റി വാതോരാതെ പ്രസംഗിക്കുന്ന കോൺഗ്രസ് നേതൃത്വമാണ്, തങ്ങളുടെ കാർഷിക പരിഷ്‌ക്കാരങ്ങളെക്കുറിച്ചു പെരുമ്പറയടിക്കുന്ന കോൺഗ്രസ് നേതാക്കളാണ്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിക്കുന്നത്. എന്നാൽ ഈ രാജ്യത്തെ സ്ഥിതി എന്താണ്? കോൺഗ്രസ് സർക്കാർ ജന്മിത്വം അവസാനിപ്പിച്ചിട്ടില്ല. അദ്ധ്വാനിക്കുന്ന കൃഷിക്കാരന് ഭൂമിയുടെ അവകാശം പകർന്നുകൊടുത്തിട്ടില്ല. കൃഷിക്കാരനെ വരിഞ്ഞുമുറുക്കുന്ന ചങ്ങലക്കെട്ടുകളിൽ നിന്നും മോചിപ്പിച്ചിട്ടില്ല. എന്ന് മാത്രമല്ല, ഓരോ ദിവസവും പാട്ടക്കാരനും വാരക്കാരനും കുടികിടപ്പുകാരനും അവർ അദ്ധ്വാനിച്ചിരുന്ന ഭൂമിയിൽ നിന്ന് ആട്ടിയകറ്റപ്പെടുകയാണ്” – ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ‘മണ്ണിനുവേണ്ടി’ എന്ന എകെജിയുടെ പുസ്തകത്തിലെ ‘സമരത്തിന്റെ ആരംഭം’ എന്ന ആദ്യ അധ്യായത്തിന്റെ ആദ്യ ഖണ്ഡികയാണ് ഇത്.

പതിറ്റാണ്ടുകൾക്കു മുൻപ് എ കെ ഗോപാലൻ എന്ന ഒരു മനുഷ്യസ്നേഹി മുന്നോട്ടുവെച്ച അദ്ധ്വാന വർഗ സിദ്ധാന്തമാണിത്. എ കെ ജി ഇന്നുണ്ടായിരുന്നുവെങ്കിൽ മുൻ നിലപാട് തിരുത്തുമായിരുന്നോ എന്നത് വെറും ഒരു ഹൈപോതെറ്റിക്കൽ ചോദ്യം മാത്രമാണ്. ജീവിച്ചു തീർത്ത കാലമത്രയും മണ്ണിനും മനുഷ്യനും വേണ്ടി പടപൊരുതിയ ഏക ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഒരുപക്ഷെ എ കെ ജി തന്നെയായിരിക്കും. കമ്മ്യൂണിസ്റ്റ് എന്നാൽ മനുഷ്യസ്‌നേഹി എന്ന യാഥാർഥ്യവും മനുഷ്യർക്ക് ഓതിക്കൊടുത്തതും എ കെ ജി തന്നെ. കാലം മാറി കോലവും. ഇന്നിപ്പോൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജന്മം നൽകിയെന്ന് അവകാശപ്പെടുന്ന കണ്ണൂരിലെ കീഴാറ്റൂരിൽ ബൈപാസ്സ് നിർമാണവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരകോലാഹലങ്ങളെക്കുറിച്ചു ചിന്തിച്ചുപോയതു പ്രധാനമായും ഇന്നലെ എ കെ ജിയുടെ ഓർമദിനം കൂടി ആയതിനാലാണ്.

മാർച്ച് 22. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന മഹാനായ മനുഷ്യനും കമ്മ്യൂണിസ്റ്റു നേതാവുമായിരുന്ന എ കെ ഗോപാലൻ എന്ന എ കെ ജി യുടെ ഓർമദിന നാളില്‍ സ്വാഭാവികമായും ഏതൊരു കമ്യൂണിസ്റ്റുകാരനും അറിയാവുന്ന കാര്യം അന്ന് പാർട്ടി പത്രത്തിൽ അച്ചടിച്ചു വരുന്ന സംസ്ഥാന സെക്രട്ടറി വക ഒരു ഗംഭീര ലേഖനം തന്നെ. സെക്രട്ടറിമാർ മാറിയാലും ലേഖനത്തിന്റെ സ്വഭാവവും ഉള്ളടക്കവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി മാറുന്നില്ലായെന്നത് കാര്യം സംശയം പിടികൂടിയിട്ട് കുറച്ചു കാലമായി. പതിവ് തെറ്റിയില്ല. ഇന്നലെയും ഉണ്ടായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ പ്രഘോഷണം.

കീഴാറ്റൂരില്‍ സിപിഎം ‘നാടുകാവലി’ന്; വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയും

ഈ പ്രഘോഷണം വായിച്ചിരിക്കെ തന്നെയാണ് കീഴാറ്റൂരിലെ വയൽക്കിളി നേതാവ് സുരേഷിന്റെ വീടിന് നേര്‍ക്ക് പുലർച്ചയ്ക്കു ആരോ എന്തോ എറിഞ്ഞുവെന്ന വാർത്ത ചാനലിൽ വന്നത്. ഫേസ്ബുക്ക് വിശ്വാസ്യയോഗ്യമല്ലെന്ന അറിയിപ്പുകൾ വരും മുൻപേ അറിയുന്ന കാര്യം ഫോൺ ചതിക്കുമെന്നതാണ്. അതുകൊണ്ടുതന്നെ കീഴാറ്റൂരിലേക്കു വെച്ച് പിടിച്ചു. പാതിവഴിയിൽ അതാ കണ്ണൂർ നഗര കവാടത്തിലെ എ കെ ജി പ്രതിമക്കു മുന്നിൽ നിന്ന് സഖാവ് കോടിയേരി വക അനുസ്മരണ ഘോഷണം. മനസ്സിൽ ചിരിച്ചുപോയി, ഇത്തരം കെട്ടുകാഴ്ചകൾ ഓർത്തും സ്വയം പഴിച്ചും.

ഒരു പക്ഷെ ഇപ്പോൾ മാർച്ചു 19-ന് അന്തരിച്ച ഇഎംഎസ്സും 21-ന് അന്തരിച്ച എകെജിക്കും വേണ്ടി ഒരു വാരം കൊണ്ടാടുന്നതിൽ തെറ്റൊന്നും കാണാനാവില്ല. കാരണം ഇരുവരുവരും നിസ്വാർത്ഥ സേവനത്തിന്റെ ആൾ രൂപങ്ങൾ തന്നെ. എന്ന് കരുതി കീഴാറ്റൂരിൽ വയൽ നികത്തുന്നതിനെതിരെ സമര രംഗത്തുവന്ന സുരേഷിന്റെ വീട് ആക്രമിച്ചു കൊണ്ട് തന്നെ വേണ്ടിയിരുന്നോ മണ്ണിനും മനുഷ്യനും വേണ്ടി എക്കാലവും നിലകൊണ്ട എകെജി പ്രതിമയ്ക്കു മുന്നിലെ ഈ നാടകം എന്ന് അറിയാതെ ചോദിച്ചുപോയി.

കീഴാറ്റൂരിലെ അസ്വസ്ഥതകള്‍; എന്താണ് യാഥാര്‍ത്ഥ്യം?

എന്തായാലും കീഴാറ്റൂരിലേക്കുള്ള യാത്ര കണ്ണൂർ കാൽടെക്സിൽ ഉപേക്ഷിച്ചു. ഉപേക്ഷിക്കാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. അതിൽ പ്രഥമവും പ്രധാനവുമായതു കോടിയേരി സഖാവിന്റെ എകെജി അനുസ്മരണം കേൾക്കുക എന്നത് തന്നെ. രണ്ടാമത്തേത് ബിജെപിയുടെ സഹായവും സ്വീകരിക്കുമെന്ന വയൽക്കിളി നേതാവിന്റെ പ്രസ്താവന. കേരളത്തിൽ എങ്ങനെ കാലുറപ്പിക്കാം എന്നാണ് ബിജെപി നോക്കിക്കൊണ്ടിരിക്കുന്നത്. അമിത് ഷാ അഞ്ചു ദിവസം കണ്ണൂരിൽ മാത്രം പദയാത്ര നടത്താൻ തീരുമാനിച്ചതും അതിന്റെ ഭാഗമായി തന്നെയായിരുന്നു. ഒരു സുരേഷ് ഗോപിയെ കണ്ടാണ് വയൽക്കിളികൾ കൂടു ഭദ്രമാക്കാൻ ശ്രമിക്കുന്നതെങ്കിൽ അവർക്കു തെറ്റി എന്നുതന്നെ പറയേണ്ടി വരും. എന്നുകരുതി അവരെ അടച്ചാക്ഷേപിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മുങ്ങിച്ചാകാൻ പോകുന്നവന്റെ അവസാനത്തെ
പിടിവള്ളിയെന്ന് തല്‍ക്കാലം കരുതാമെങ്കിലും കീഴാറ്റൂർ സഖാക്കളും വല്ലാത്തൊരു വെട്ടിലേക്കാണ് ചെന്നു ചാടുന്നതെന്നാണ് തോന്നുന്നു.

ഇത് കീഴാറ്റൂരിന്റെ ജാനുക്കിളി; നമ്പ്രാടത്ത് ജാനകി; അരിവാള്‍ പിടിച്ചു തഴമ്പിച്ച സ്ത്രീ

അതേസമയം തങ്ങളുടെ ശക്തിദുർഗമായിരുന്ന കീഴാറ്റൂരിൽ സമരവും ബദൽ സമരവുമൊക്കെ ക്ഷണിച്ചുവരുത്തിയ സിപിഎം നേതൃത്വവും ചില്ലറ കാര്യങ്ങളിൽ സ്വയം ഉറപ്പുവരുത്തൽ നടത്തേണ്ടതായുണ്ട്. വയൽക്കിളികളെ കഴുകന്മാർ എന്ന് ആക്ഷേപിച്ച് ഒരു ഗ്രാമത്തെ ആകെ ഭീതിയിൽ നിറയ്ക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ ഈ യുക്തി ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് സർക്കാരിന് യോജിച്ചതാണോ? ദേശിയപാതയ്ക്ക് വേണ്ടിയാണ് ബെപാസ്സ്‌ നിർമിക്കുന്നത് എന്നത് ശരി തന്നെ. പക്ഷെ, പാർട്ടി ഹൃദയപൂർവം പറയേണ്ട ഒരു കാര്യമുണ്ട്. ചങ്ങാത്ത മുതലാളിത്തത്തിന്റെ പേര് പറഞ്ഞ് കോൺഗ്രസ് ബാന്ധവം പാടില്ലെന്ന് ശഠിക്കുന്ന നിങ്ങൾ ഇപ്പോൾ ചെയ്തുകൂട്ടുന്ന ഈ വയൽ നികത്തലിനു പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് എത്ര കണ്ടു വിശദീകരിച്ചിട്ടും ആർക്കും ബോധ്യപ്പെടുന്നില്ല എന്നതുതന്നെ. ദേശീയ പാത വികസനം എന്നത് കേന്ദ്ര സർക്കാരിന്റെ ഏർപ്പാടാണെന്നും കേന്ദ്രം ഭരിക്കുന്നത് മോദി- അമിത് ഷാ അച്ചുതണ്ടാണെന്നും അനുദിനം അണികളെ പറഞ്ഞു പഠിപ്പിക്കുന്ന നിങ്ങള്‍ ഈ ചോദ്യങ്ങൾക്കു നിർബന്ധമായും മറുപടി നൽകേണ്ടതായുണ്ട്.

ഇടത് ഭരണക്കാലത്ത് വയലില്‍ ബൂട്ടിട്ട കാലുകള്‍ എത്തിയെങ്കില്‍ ഭരണം പരാജയമാണ്; വയല്‍ക്കിളികള്‍

1. നിങ്ങൾ കർഷർക്കൊപ്പമോ അതോ ചങ്ങാത്ത മുതലാളിത്തത്തിനൊപ്പമോ? അങ്ങനെയെങ്കിൽ നിങ്ങൾ മുന്നോട്ടു വെക്കുന്ന ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി എന്താണ്?

2. കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമം ആയതുകൊണ്ട് അച്ചടക്കത്തിന്റെ ചാട്ടവാർ കൊണ്ട് അവരെ കീഴ്പ്പെടുത്തിയാലും ഈ പോക്ക് എവിടെ വരെ? ചൈനയിലെ പോലെ ആജീവനാന്ത ഭരണമൊന്നും ഇവിടെ കേരളത്തിൽ ഉണ്ടാകുമെന്നു കരുതുന്നതിന്റെ മൗഢ്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ഗൗരവതരമായി ചിന്തിച്ചിട്ടുണ്ടോ?

3. മോദി വിരുദ്ധത പറഞ്ഞ് മോദിക്കൊപ്പം നടക്കുന്നുവെന്ന പ്രതീതി എത്രകണ്ട് മനുഷ്യത്തമുള്ളവരെന്നു സ്വയം അഭിമാനിക്കുകയും അഹങ്കരിക്കുയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകൾക്ക് യോജിക്കും?

സിപിഎം സ്വയം കുഴി തോണ്ടിക്കോളൂ; പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂര്‍ നന്ദിഗ്രാമാക്കാന്‍ കുമ്മനം അരികിലുണ്ട്

ഇത്തരം ചോദ്യങ്ങൾക്കു ഇവിടെ പ്രസക്തിയില്ലെന്നറിയാം. എങ്കിലും അറിയാതെ ചോദിച്ചു പോകുന്നതാണ്. നിങ്ങൾ പറയുന്നത് കീഴാറ്റൂരിലെ വയൽകിളികൾ വികസന വിരുദ്ധർ ആണെന്നാണ്. നിങ്ങൾ പറയുന്നത് കീഴാറ്റൂരിലെ ഭൂരിപക്ഷം കർഷകരും വയൽ നികത്താൻ ഒപ്പു നൽകിയെന്നാണ്. പുറത്തു നില്‍ക്കുന്നത് വെറും നാല് പേർ. ഭൂരിപക്ഷം തങ്ങൾക്കൊപ്പം എന്ന് അവകാശപ്പെടുന്ന നിങ്ങൾ ഭൂരിപക്ഷം ആണ് ശരി എന്ന് എങ്ങനെ തീരുമാനിക്കും? അങ്ങനെയെങ്കിൽ ത്രിപുരയിൽ മണിക് സർക്കാർ ഗവൺമെന്റിനെ നിലംപരിശാക്കിയ ബിജെപിക്ക് വോട്ട് ചെയ്ത അവിടുത്തെ ഭൂരിപക്ഷം ആണ് ശരി എന്ന് സമ്മതിക്കേണ്ടി വരില്ലേ? ബംഗാളിലും സംഭവിച്ചത് മറിച്ചായിരുന്നില്ലെന്ന് സഖാക്കളും സർക്കാരും ഓർത്താൽ നന്ന്.

ലോംഗ് മാര്‍ച്ചില്‍ നിന്നുള്ള ഊര്‍ജ്ജം ധാര്‍ഷ്ട്യമാവരുത്; കീഴാറ്റൂരില്‍ നിന്നും സിപിഎം പഠിക്കേണ്ടത്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍