രാജ്യത്തെ പൌരന്മാരെ പരസ്പരം ശത്രുക്കളാക്കി നിര്‍ത്താന്‍ എല്ലായ്പ്പോഴും പുതിയ വഴികള്‍ കണ്ടെത്തുന്ന പുതിയ ഇന്ത്യയുടെ മേല്‍നോട്ടക്കാരാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു നാം. നമ്മുടെ പുതിയ ഇന്ത്യയുടെ മേല്‍നോട്ടക്കാര്‍ സിദ്ധിയുള്ള കുഴപ്പക്കാരാണ്; ആളുകളെ ഭിന്നിപ്പിക്കുന്നതിനും തമ്മിലടിപ്പിക്കുന്നതിനും പുത്തന്‍ തന്ത്രങ്ങളുമായി അവര്‍ എളുപ്പത്തില്‍ പ്രത്യക്ഷപ്പെടും-അങ്ങനെ ഭരണക്കാരുടെ പരാജയങ്ങളില്‍ നിന്നും പിഴവുകളില്‍ നിന്നും ജനശ്രദ്ധ മാറ്റി നിര്‍ത്തും.
അവരാദ്യം വളരെ ബുദ്ധിപൂര്‍വം ദേശീയ പതാക തെരഞ്ഞെടുത്തു. ദേശീയൈക്യത്തിന്റെ അന്തിമ പ്രതീകമായ അതിനെ വിഭാഗീയതയുടെ മാനകമാക്കി മാറ്റി. പിന്നെ പശുവിനെ കൊണ്ടുവന്നു കെട്ടി. ഉടനത്തന്നെ ഗോസംരക്ഷണത്തിന്റെ പേരില്‍ കൊല്ലാന്‍ വരെ അനുമതിയായി. ഇപ്പോളിതാ ലളിതവും സങ്കീര്‍ണവുമായ സ്ഫോടനാത്മകമായ തന്ത്രം- പ്രതിമകള്‍. ഒരു പ്രതിമ തല്ലിത്തകര്‍ത്ത് സാമൂഹ്യ ബന്ധങ്ങളെ സംഘര്‍ഷഭരിതമാക്കുക.
ആദ്യം ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തു. പുതിയ ഇന്ത്യയുടെ മേല്‍നോട്ടക്കാര്‍ക്ക് അവരുടെ കുത്സിത അജണ്ടകള്‍ നടത്താനുള്ള സൂചനയായിരുന്നു അത്. ത്രിപുരയിലെ വിളയാട്ടം നടക്കവേ തമിഴ്നാട്ടില്‍ ദ്രാവിഡ നേതാവായിരുന്ന ഇ വി രാമസ്വാമി ‘പെരിയാറു’ടെ പ്രതിമ വേളൂരില്‍ വികൃതമാക്കി. അംബേദ്കര്‍, ഗാന്ധി എന്നിവരുടെ പ്രതിമകളും ആക്രമിക്കപ്പെട്ടു.
വിഷം പുരണ്ട മനസുകളാണ് ഇതിന് പിന്നില്‍. ആക്രമത്തിനുശേഷം ത്രിപുര ഗവര്‍ണര്‍ ഇട്ട ഒരു ട്വീറ്റ് ഈ വിഷവൃത്തത്തെ അറിഞ്ഞോ അറിയാതെയോ വെളിപ്പെടുത്തുന്നു; “ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ചെയ്തത്, മറ്റൊരു ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മാറ്റാനും കഴിയും. തിരിച്ചും.”
ബാമിയാനിലെ ബുദ്ധന്മാരും ത്രിപുരയിലെ ലെനിനും: ചരിത്രത്തെ പേടിക്കുന്നവരുടെ പ്രതിമാ പേടികള്‍
ഭരണഘടനാ പദവിയിലിരിക്കുന്ന, ക്രമസമാധാനം പാലിക്കപ്പെടുന്നു എന്നുറപ്പാക്കാന്‍ ബാധ്യതയുള്ള ഒരാളാണ് ആള്‍ക്കൂട്ട ആക്രമത്തെ ന്യായീകരിക്കുന്ന ഈ പ്രസ്താവന നടത്തുന്നത്. മറ്റൊരു കാലത്തായിരുന്നെങ്കില്‍ രാഷ്ട്രപതി ഇതില്‍ തന്റെ അതൃപ്തി രേഖപ്പെടുത്തി ഗവര്‍ണറെ തിരിച്ചു വിളിക്കുമായിരുന്നു. പക്ഷേ നാം ജീവിക്കുന്നത് വേറൊരു ഇന്ത്യയിലാണ്. സാമൂഹ്യ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന ഈ സംഘടിതമായ കുഴപ്പങ്ങളില്‍ ഡല്‍ഹിയിലെ അധികാരികള്‍ക്ക് അവരുടേതായ കണക്കുകൂട്ടലുകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കാം. മുമ്പൊരിക്കലും രാഷ്ട്രീയം ഇന്നത്തെപ്പോലെ വിഷമയമായിട്ടില്ല.
ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്, വി എസ് നെയ്പോള്‍, ‘കുറഞ്ഞ കൂറുള്ള’ ‘ഒരു ദശലക്ഷം കലാപങ്ങള്‍’ ഇന്ത്യയെ ഭരിക്കാന്‍ പറ്റാത്തവണ്ണമാക്കുന്ന വിധത്തില്‍ തിളയ്ക്കുന്നുണ്ട്, എന്നു പറഞ്ഞപ്പോള്‍ നാമെല്ലാം ക്ഷുഭിതരായി. 30 വര്‍ഷത്തിനുശേഷം ഡല്‍ഹിയിലെ പുതിയ അധികാരികള്‍, നെയ്പോള്‍ പറഞ്ഞത് സത്യമാക്കിയേ അടങ്ങൂ എന്ന വാശിയിലാണ്.
മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെ എപ്പോള്‍ കണ്ടാലും അനന്ത്പൂര്‍ സാഹിബ് സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തണമെന്ന് അദ്ദേഹം പറയുമായിരുന്നു. ഒപ്പം അടുത്തുള്ള വിരാസത്-ഇ-ഖല്‍സയും കാണണമെന്നും. ഓരോ തവണയും അദ്ദേഹത്തിന് ഞാന്‍ വാക്കുകൊടുക്കുമെങ്കിലും ഇക്കഴിഞ്ഞ ആഴ്ച്ചയാണ് അതിനു സാധ്യമായത്. എന്റെയൊപ്പം യേലില്‍ ഉണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ വന്നപ്പോള്‍ അവരെക്കൂട്ടി അനന്ത്പൂര്‍ സാഹിബിലേക്ക് ഒരു യാത്രയാകാമെന്ന് നിശ്ചയിച്ചു.
എന്തൊരു സന്തോഷകരമായ അനുഭവമായിരുന്നു അത്! സൂര്യപ്രകാശത്തില്‍ കുളിച്ചുനില്‍ക്കുന്ന ക്ഷേത്രം വിശുദ്ധിയുടെ പ്രകാശം പടര്‍ത്തി. ഹര്‍മന്തര്‍ സാഹിബിലെ പോലെ തിരക്കില്ലാത്തതിനാല്‍ അനന്ത്പൂര്‍ സാഹിബില്‍ നിങ്ങള്‍ക്ക് മധുരമായ ഗുര്‍ബാനി ശാന്തമായിരുന്ന് കേള്‍ക്കാം. കര്‍ഹ പ്രസാദ്, സീറോപ്പ, എന്നിവയെല്ലാം ചേര്‍ന്ന് സന്ദര്‍ശനം ഒരു തികഞ്ഞ അനുഭവമാക്കിമാറ്റി. ഗുരുദ്വാരയുടെ മുകളില്‍ നിന്നുള്ള കാഴ്ച്ചകള്‍, ഗുരുക്കന്മാരും പന്തും ഖല്‍സയെ രക്ഷിക്കാന്‍ നടത്തിയ ചരിത്രപ്രധാനമായ പോരാട്ടങ്ങളുടെ ഓര്‍മ്മ നമ്മളില്‍ എത്തിക്കും. വിരാസത്-ഇ-ഖല്‍സ സന്ദര്‍ശനവും സമാനമായിരുന്നു. ആദ്യ ഗുരുവിന്റെ കഥ വളരെ വിശദമായി കാണിച്ചിരിക്കുന്നു. ലാവണ്യബോധം നമ്മെ വിസ്മയിപ്പിക്കുന്നതാണ്. ഗുരു നാനാക്കിന്റെ ഏകത്വ സന്ദേശം വളരെ ഹൃദ്യമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് ഇന്നത്തെ സിഖ് പന്ത് അതില്‍ നിന്നും വ്യതിചലിച്ചത് എന്നു നമുക്ക് മനസിലാവുകയും ചെയ്യും. ഗുരു നാനാക്കിന്റെ സമത്വ സങ്കല്‍പ്പങ്ങള്‍ ഭരണഘടനയുടെ കേന്ദ്രമൂല്യങ്ങളാണ് എന്നാണ് ഞാന്‍ കരുതുന്നത്.
വാസ്തുവിദ്യയുടെ കാര്യത്തില്‍, ഉരുക്കുകൊണ്ടുള്ള ഭാവനസമ്പന്നമായ പണിയാണ് ഈ പൈതൃക സമുച്ചയത്തില്‍. പരമ്പരാഗത സിഖ് ശൈലിയില്‍ നിന്നും മാറ്റിപ്പണിയാന്‍ തുനിഞ്ഞു എന്നുള്ളത് നല്ല കാര്യമാണ്. പുത്തന്‍ മാറ്റങ്ങള്‍ സാധ്യമാണ്.
ഡോ. സുബ്രമണ്യന്‍ സ്വാമിയുടെ പേര് കണ്ടാല്‍ ഉടനെ ‘വിവാദപുരുഷന്‍’ വിശേഷണം കോപ്പി എഡിറ്റര്‍ ചേര്‍ക്കുമെന്ന അവസ്ഥയുണ്ട്. വിവാദമുണ്ടാക്കാന്‍ അദ്ദേഹം കിണഞ്ഞുപരിശ്രമിക്കും എന്ന കാര്യത്തിലും സംശയം വേണ്ട. പക്ഷേ ഇന്ത്യയിലെ പൊതുരംഗത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യരില്‍ ഒരാളാണ് അദ്ദേഹം എന്നും മറക്കരുത്; ചന്ദ്രശേഖറിന്റെ ഭരണകാലത്ത് ഒരു ചെറിയ കാലത്തൊഴികെ മറ്റൊരിക്കലും അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല എന്നത് ലജ്ജിക്കേണ്ട കാര്യമാണ്. അതൊരു ദേശീയ നഷ്ടമാണ്, കാരണം സകലര്‍ക്കും തോന്നുന്ന, എന്നാല്‍ ഭയമോ, മറ്റ് പരിഗണനകളോ മൂലം പറയാത്ത പലതും പറയാന്‍ ഡോ. സ്വാമി ധൈര്യം കാണിക്കും.
ഉദാഹരണത്തിന്, നിരവധിയായ ബാങ്ക് തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, ഗൌതം അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം നോക്കൂ. രാഷ്ട്രീയക്കാര്‍ പരസ്പരം പഴി ചാരുന്നതിനിടയില്‍, നികുതിദായകന്റെ പണവുമായി വന്‍കിട ‘സംരംഭകര്‍’ മുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത സൌഹൃദം അദാനി ഗ്രൂപ്പിന്റെ മുഖമുദ്രയുമാണ്.
നമ്മെളെന്തുകൊണ്ടാണ് ഇത്ര അക്രമാസക്തമായ ഒരു സമൂഹമായത്? ഹരീഷ് ഖരെ എഴുതുന്നു
ഡോ. സ്വാമി പരസ്യമായി പറയുന്നത്, “PSU-കളിലെ NPA ഞാണിന്‍മേല്‍ കളിയിലെ ഏറ്റവും വലിയ കളിക്കാരന്‍ ഗൌതം അദാനിയാണ്” എന്നാണ്. പൊതുമേഖല ബാങ്കുകളെ ആശ്രയിക്കുന്നതിന് അദാനി ഗ്രൂപ്പിന് അതിന്റെതായ ന്യായീകരണങ്ങളുണ്ടാകാം. സ്വാമിയുടെ ആശങ്കകള്‍ ശ്രദ്ധിക്കാന്‍ പോലും മിക്ക പത്രങ്ങളും തയ്യാറാകാത്ത വിധത്തില്‍ ശക്തമാണ് അദാനിയുടെ സ്വാധീനം.
ആശ്രിത മുതലാളിത്തത്തിന്റെ തുടര്‍ക്കഥയുടെ ഭാഗമാണ് നീരവ് മോദിയുടേതടക്കമുള്ള ബാങ്ക് തട്ടിപ്പുകള്‍. രാഷ്ട്രീയക്കാരും-തട്ടിപ്പുകാരായ കച്ചവടക്കാരും തമ്മിലുള്ള ബന്ധം ഡല്‍ഹിയില്‍ ഏത് കാവല്‍ക്കാരനായാലും അഭംഗുരം വളരുകയാണ്. സുബ്രമണ്യന്‍ സ്വാമിയുടേത് പോലുള്ള ബുദ്ധിയും വ്യക്തതയും ഉണ്ടെങ്കിലേ ഒരു കളവിനെ കളവെന്ന് വിളിക്കാനാകൂ. അദ്ദേഹം വേണ്ടത്ര സംസാരിക്കുന്നില്ല എന്നതിലേ കുഴപ്പമുള്ളൂ.
ഞങ്ങളുടെ വളരെക്കാലമായുള്ള കുടുംബ സുഹൃത്തുക്കളില്‍ ഒരാളായ ജെയിംസ് ഐവറിക്ക്, Call Me by Your Name എന്ന സിനിമയ്ക്ക് മികച്ച തിരക്കഥയ്ക്ക് (adapted screenplay) ഓസ്കാര്‍ പുരസ്കാരം ലഭിച്ച സന്തോഷത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങള്‍. അതേ പേരില്‍ ആന്ദ്രെ ആകീമന്‍ എഴുതിയ സ്വവര്‍ഗാനുരാഗം വിഷയമായ നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ. വരുന്ന ജൂണില്‍ ജിമ്മിന് 90 വയസാകും. (ന്യൂ യോര്‍ക്കില്‍ ആഘോഷങ്ങള്‍ക്ക് കണ്ടുമുട്ടാമെന്നാണ് ഞാന്‍ കരുതുന്നത്) ഓസ്കാര്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പുരസ്കാര ജേതാവ് എന്നാണ് ജിമ്മിനെക്കുറിച്ച് പറയുന്നത്. എന്തായാലും ഗംഭീരമായ ഒരു ഹോളിവുഡ് ജീവിതം അര്‍ഹിക്കുന്ന പുരസ്കാരം തന്നെയാണിത്.
ജെയിംസ് ഐവറിയും ഇസ്മയില്‍ മര്‍ച്ചന്‍റും എനിക്കു അതിപരിചിതമായ പേരുകളാണ്. കാരണം എന്റെ ഭാര്യാമാതാവ് റൂത്ത് പവാര്‍ ഝാബ്വാളയും ഇവരും ചേര്‍ന്നാണ് ഹോളിവുഡിലെ ഏറ്റവും വിഖ്യാതമായ നിര്‍മ്മാണ സ്ഥാപനം ഉണ്ടാക്കിയത്. ഇവരെ രണ്ടുപേരെയും ജിം തന്റെ ഓസ്കാര്‍ പുരസ്കാര നന്ദി പ്രസംഗത്തില്‍ ഓര്‍ത്തുവെന്നത് ഹൃദ്യമായി.
Call Me by Your Name എന്ന സിനിമയ്ക്കു മുമ്പ് ജിം, ഇ.എം ഫ്രോസ്റ്ററുടെ മൌറീസ് എന്ന കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരുന്നു. രണ്ടു പുരുഷന്മാരുടെ സ്വവര്‍ഗാനുരാഗമായിരുന്നു വിഷയം. ഫോസ്റ്റര്‍ ഈ നോവല്‍ 1913-14 കാലത്ത് എഴുതിയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം 1970-ലാണ് ഇത് പ്രസിദ്ധീകരിച്ചത്.
വിക്ടോറിയന്‍ സദാചാരത്തെ കൊണ്ടാടുന്ന ഇംഗ്ലീഷ് സമൂഹം സ്വവര്‍ഗാനുരാഗം അംഗീകരിക്കില്ലെന്ന് ഫോസ്റ്റര്‍ കരുതി. സ്വവര്‍ഗാനുരാഗിയായിരിക്കുക എന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അടുത്തകാലം വരെ സ്വീകാര്യമായ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ 1987-ല്‍ മൌറീസ് സംവിധാനം ചെയ്ത ജെയിംസ് വലിയ ധൈര്യമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ Call Me by Your Name ജിമ്മിനെ സംബന്ധിച്ചു സ്വാഭാവിക തുടര്‍ച്ചയാണ്. എന്നാല്‍ സ്വവര്‍ഗാനുരാഗം സംബന്ധിച്ച ഒരു തിരക്കഥയ്ക്ക് സമ്മാനം നല്കിയത് അക്കാദമിക്ക് ധീരമായ പുതുമയാണ്. പക്ഷേ നമുക്ക് ഇന്ത്യയില്‍ ആ സിനിമ ഒരിയ്ക്കലും കാണാന്‍ കഴിയില്ലായിരിക്കും.
അപ്പോള്‍ ജെയിംസ് ഐവറിക്കു അഭിവാദ്യമര്‍പ്പിച്ച് കാപ്പിക്കോപ്പ ഉയര്‍ത്താം.
മെര്‍ച്ചന്റ് ഐവറി പ്രൊഡക്ഷന്‍സ്: ഓസ്‌കര്‍ ജേതാവ് ജയിംസ് ഐവറിയും ശശി കപൂറിന്റെ ഇന്ത്യയും
This post was last modified on March 13, 2018 7:49 pm