ഏകദേശം 60 വര്‍ഷത്തോളം ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആലംഗീറാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില്ലനെന്നാണ് ഇന്ത്യയില്‍ സാര്‍വത്രികമായി വിശ്വസിക്കപ്പെടുന്നത്. തന്റെ പിതാവിന്റെ സിംഹാസനം തട്ടിയെടുക്കുകയും അദ്ദേഹത്തെ ഒരു ഇരുട്ടറയില്‍ തടവിലാക്കുകയും ചെയ്തതുള്‍പ്പെടെ സ്വന്തം പിതാവിനോട് ചെയ്ത ക്രൂരതകളായിരുന്നു ഔറംഗസീബ് സമ്പാദിച്ചുകൂട്ടിയ ഈ യശസിനുള്ള അടിസ്ഥാന കാരണങ്ങള്‍.
സമീപകാലത്ത്, അഖിലേഷ് യാദവ് അദ്ദേഹത്തിന്റെ പിതാവ് മുലായം സിംഗിനെതിരെ നീങ്ങിയപ്പോള്‍, അദ്ദേഹം ‘ഔറംഗസീബിന്’ തുല്യമായ പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്ന ആരോപണം ഉയര്‍ന്നുവന്നു.
ഇപ്പോള്‍, രാജ്യത്തിന്റെ സാമ്പത്തികരംഗത്തിന്റെ ദയനീയ അവസ്ഥയെ കുറിച്ചുള്ള തന്റെ പിതാവ് യശ്വന്ത് സിന്‍ഹയുടെ കാഴ്ചപ്പാടുകളെ പരസ്യമായി നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്തുകൊണ്ട് കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിയായ ജയന്ത് സിന്‍ഹ രംഗത്തെത്തിയത് നിരവധി പുരികങ്ങള്‍ ചുളിപ്പിച്ചിട്ടുണ്ട്. ‘ഒരു പുത്രന്‍ പിതാവിനെ വിമര്‍ശിച്ചിരിക്കുന്നു. ഇത് തീര്‍ച്ചയായും ഭാരതീയമല്ല. ഭാരതീയ സഭ്യതയ്ക്ക് നിരക്കുന്നതല്ല ഇത്’.
അതുകൊണ്ടുതന്നെ പിതാവിനെതിരെ വാളെടുത്തത് പൂര്‍ണമായും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അങ്ങനെ ചെയ്യാന്‍ തന്റെ രാഷ്ട്രീയ യജമാനന്മാര്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നുമുള്ള പുത്രന്റെ അവകാശവാദം മുഖവിലയ്‌ക്കെടുക്കാന്‍ അധികമാരും തയ്യാറായില്ല എന്നതില്‍ അത്ഭുതത്തിന് അവകാശമില്ല. ജൂംബ-ബാസി എന്ന് ഇപ്പോള്‍ ഔദ്യോഗികമായി വിളിക്കപ്പെടുന്ന ചപല വര്‍ത്തമാനങ്ങളില്‍ വൈദഗ്ധ്യം നേടിയിരിക്കുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമാണ് ജയന്ത് സിന്‍ഹയും എന്ന ലളിതമായ വസ്തുതയില്‍ നിന്നും ഉടലെടുത്തതാണ് ഈ അവിശ്വാസം.
ഈ പിതൃ-പുത്ര ദ്വന്ദത്തെ കുറിച്ച് പലരും അവിശ്വാസത്തോടെയും ഞെട്ടലോടെയുമാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും പ്രമുഖനും ഏറ്റവും ബഹുമാനിക്കപ്പെടുന്ന നിയമ വ്യക്തിത്വവുമായ ഫാലി നരിമാനാണ് ഒരുപക്ഷേ ഏറ്റവും നല്ല അഭിപ്രായം രേഖപ്പെടുത്തിയത്. ജയന്ത് സിന്‍ഹ തന്റെ പിതാവിനെതിരെ പൊതുനിലപാട് സ്വീകരിച്ചതില്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പെരുമാറ്റ സംഹിതകള്‍ക്ക് ഒരു വിധത്തിലും വിശദീകരിക്കാനാവാത്ത ഈ ഭാരതീയ വിരുദ്ധ പ്രതികരണത്തിലുള്ള വേദന അദ്ദേഹം ഇങ്ങനെ പങ്കുവെച്ചു: ‘കോളേജില്‍, പിതാവിന്റെ കടങ്ങള്‍ വീട്ടാനുള്ള ഹിന്ദു പുത്രന്റെ പരിശുദ്ധ ബാധ്യതയെ കുറിച്ചുള്ള സങ്കല്‍പം ഹിന്ദു നിയമങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ ഞങ്ങളില്‍ കുത്തിവെച്ചു! പക്ഷെ സ്വന്തം വളര്‍ച്ചയ്ക്കുവേണ്ടി മറ്റുള്ളവരുടെ ദാസനാകുന്നത് ഉള്‍പ്പെടെയുള്ള വ്യക്തമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സ്വന്തം പിതാവിനെ പൊതുവേദിയില്‍ തെറിപറയുന്നത് ഉള്‍പ്പെടെ വ്യോമയാന സഹമന്ത്രി നടത്തിയതുപോലെയുള്ള കടുത്ത പിതൃവിരോധത്തെ കുറ്റവിമുക്തമാക്കാനുള്ള ഒന്നും ഹിന്ദു നിയമത്തിന്റെ നടപടിക്രമങ്ങളില്‍ ഇല്ലെന്ന് എനിക്കറിയാം! അങ്ങേയറ്റം ഞെട്ടിക്കുന്നത്’.
നരിമാന്‍ വിവക്ഷിക്കുന്നതിനേക്കാള്‍ വ്യക്തമായി മറ്റൊരാള്‍ക്കും പറയാന്‍ സാധിക്കില്ല. ‘പുതിയ ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നിടത്ത് നടക്കുന്ന പ്രാകൃതമായ കണക്കുകൂട്ടലുകളെയും അതിലും ജീര്‍ണ്ണിതമായ ധാര്‍മ്മികതയെയും ഇത്രയും വ്യക്തമായി ഉപസംഹരിക്കാന്‍ പ്രയാസമാണ് എന്നതാണ് അതിന്റെ കാരണം.
മറ്റൊരു കോണ്‍ഗ്രസ് നേതാവ് കൂടി മരിച്ചിരിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ച മഖന്‍ ലാല്‍ ഫോത്തേദാര്‍ അന്തരിച്ചു. അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചവരില്‍ അധികവും അവരുടെ അഭിവാദ്യത്തില്‍ പറഞ്ഞത് ഫോത്തേദാര്‍ ഒരു കുടുംബഭക്തനായിരുന്നു എന്നതാണ്. ഒരേയൊരു ‘ഗാന്ധികുടുംബം’ ആണ് ആ കുടുംബം.
ശക്തയായ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ ശക്തനായ രാഷ്ട്രീയ സഹായിയായിരുന്നു അദ്ദേഹം ഒരിക്കല്‍. അദ്ദേഹം അവരോട് അചഞ്ചലമായ കൂറ് പുലര്‍ത്തി. പാര്‍ട്ടിക്കുള്ളിലും പുറത്തുമുള്ള അവരുടെ താല്‍പര്യങ്ങള്‍ വീക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. കോണ്‍ഗ്രസിലെ രാഷ്ട്രീയത്തിനുള്ളില്‍ കൂട്ടായ്മകളും വഞ്ചനകളും ഏറ്റവും കൂടുതലായി അരങ്ങേറുന്ന സമയം കൂടിയായിരുന്നു അത്. രാഷ്ട്രീയ ഉപജാപങ്ങളുടെയും കവര്‍ച്ചയുടെയും ഏറ്റവും മികച്ച വിദ്യാലയമായ കാശ്മീര്‍ രാഷ്ട്രീയത്തില്‍ പഠിച്ചുവളര്‍ന്ന ഫോത്തേദാറിനെ സംബന്ധിച്ചിടത്തോളം, ഉപജാപങ്ങളിലും തിരിച്ചടിക്കലുകളിലും ഇടപെടുന്നതില്‍ അദ്ദേഹത്തിന് ഒരു സ്വാഭാവിക പ്രതിഭയുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ മുന്‍ഗണനകള്‍ക്ക് അനുസരിച്ച് പാര്‍ട്ടിയും ഉദ്യോഗസ്ഥവൃന്ദവും പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കലായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്വം. ഏതൊരു ആധുനിക ഉദ്യോഗസ്ഥനും ചെയ്യുന്ന ജോലിയാണത്; നിലവില്‍ ഏതൊരു പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ ഒരു ‘ഫോത്തേദാറിനെ’ ആവശ്യമുണ്ട്. പക്ഷെ ഈ തൊഴില്‍ ഏര്‍പ്പെടുന്നവര്‍ ഒരു വെട്ടുകോടാലി, നുഴഞ്ഞുകയറ്റക്കാരന്‍, മാഫിയ സംഘത്തലവന്‍, തീരുമാനിച്ചിറങ്ങിയ ഒരു വേശ്യാപുത്രന്‍ തുടങ്ങിയ അനഭിലഷണീയമായ പല വിശേഷണങ്ങളും കേള്‍ക്കേണ്ടിവരും.
1979ല്‍ ഇന്ദിര ഗാന്ധി അവരുടെ രാഷ്ട്രീയത്തിലെ രണ്ടാമത്തെ ഇന്നിംഗ്‌സ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അവര്‍ ഫോത്തേദാറിനെ കൂടെക്കൂട്ടിയത്. 1977നും 1979നും ഇടയില്‍ അവരുടെ രാഷ്ട്രീയ സഖാക്കളില്‍ മിക്കവരും പടിയിറങ്ങിപ്പോയതിനാല്‍, തുറന്ന വാതിലുകളും പിന്നാമ്പുറവും ശ്രദ്ധിക്കുന്നതിന് കലര്‍പ്പില്ലാത്ത ഒരു രാഷ്ട്രീയ സഹായിയെ അവര്‍ക്ക് ആവശ്യമായിരുന്നു.
വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയും ബുദ്ധികൂര്‍മ്മതയും കൂറും കൊണ്ട് അദ്ദേഹം അവരുടെ വിശ്വാസ്യത പിടിച്ചെടുത്തു; പാര്‍ട്ടിയിലെ അധികാരശ്രേണിയിലുള്ളവര്‍, കാബിനറ്റ് മന്ത്രിമാര്‍, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവരുമായി നേരിട്ടുള്ള അവരുടെ പ്രധാന സംവാദകനായി അദ്ദേഹം മാറി.
ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചശേഷം അവരുടെ മകന്റെ സഹായി ആകുവാന്‍ ഫോത്തേദാര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. പക്ഷെ അത് പഴയതുപോലെ ആയില്ല. ഒരുപക്ഷെ അങ്ങനെ ആവുകയും ഇല്ലായിരിക്കും. പുത്രന് അദ്ദേഹത്തിന്റേതായ ആള്‍ക്കൂട്ടം ചുറ്റിലുമുണ്ടായിരുന്നു. ഫോത്തേദാറിന് ആദരണീയമായ ഒരു വിടവാങ്ങല്‍ ലഭ്യമായി: കേന്ദ്ര കാബിനറ്റ് മന്ത്രിപദം. കണക്കുകൂട്ടലുകളിലുള്ള വലിയൊരു പിഴവാണ് പുത്രന് സംഭവിച്ചത്. ഫോത്തേദാറിന്റെ ഉപദേശങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹത്തിന് പക്ഷെ ശത്രുശക്തികളുടെ ഉപജാപങ്ങളുമായി പൊരുത്തപ്പെടാന്‍ സാധിച്ചില്ല.
രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം, ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിര ഗാന്ധിയും അലങ്കരിച്ചിരുന്ന അതേ കസേരയില്‍ കുടുംബത്തിന് പുറത്തുനിന്നുള്ള പിവി നരസിംഹറാവു ഇരിക്കുന്ന എന്ന യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ഫോത്തേദാറിന് സാധിച്ചില്ല. റാവുവിനെതിരായി അദ്ദേഹം കുതന്ത്രങ്ങളും ഉപജാപങ്ങളും രഹസ്യപദ്ധതികളും മെനയുകയും നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. പക്ഷെ കുടിലതന്ത്രങ്ങള്‍ക്ക് ഒട്ടും പുറകിലല്ലാത്ത കടല്‍ക്കിഴവനാണ് താനെന്ന് റാവു തെളിയിച്ചു. കോണ്‍ഗ്രസില്‍ നിന്നും ഫോത്തേദാറെ പുറത്താക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. നിഷ്പ്രഭനായ അദ്ദേഹം തിവാരി കോണ്‍ഗ്രസ് എന്ന ഒരു വിരുദ്ധ സംഘത്തിന്റെ ജനനത്തിന് പ്രേരണ നല്‍കി.
പിന്നെയും കഴിവില്ലായ്മ തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് സീതാറാം കേസരിയെ തള്ളിമാറ്റി ‘കുടുംബത്തില്‍’ നിന്നുള്ള ഒരാളെ പ്രതിഷ്ടിക്കുന്നതിന് വേണ്ടി സോണിയ ഗാന്ധിക്ക് പിന്നില്‍ ശക്തികളെ ഉറപ്പിക്കാനും ഫോത്തേദാര്‍ രംഗത്തിറങ്ങി. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട നടപടി പിന്‍വലിച്ചത് എഐസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കേസരിയായിരുന്നെങ്കില്‍ പോലും കുടുംബത്തോടുള്ള തന്റെ പൊള്ളുന്ന കൂറിന്റെയും ഇന്ത്യയുടെ ഉന്നമനത്തിന് അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന സംഭാവനയെ കുറിച്ചുള്ള തന്റെ അചഞ്ചല വിശ്വാസത്തിന്റെയും പേരില്‍ അദ്ദേഹത്തിനെതിരെ കത്തിയുടെ മൂര്‍ച്ഛ കൂട്ടിയതില്‍ ഒരു മന:സാക്ഷിക്കുത്തും ഫോത്തേദാറിന് ഉണ്ടായിരുന്നില്ല.
ഒരു നിശ്ചിത കാലത്തേക്ക് തന്നെ നയിക്കാന്‍ ഫോത്തേദാറിനെ സോണിയ ഗാന്ധി ചുമതലപ്പെടുത്തിയെങ്കിലും ഒരുപക്ഷെ അവര്‍ക്ക് മാത്രം തിരിച്ചറിയാന്‍ സാധിക്കുന്ന അവബോധം വച്ച്, ഫോത്തേദാര്‍ കാലഹരണപ്പെട്ട സമീപനത്തിന്റെ വക്താവാണെന്ന് വെളിവായപ്പോള്‍ അദ്ദേഹത്തെ ആശ്രയിക്കുന്നത് അവര്‍ കുറച്ചു. തന്റെ ഭര്‍ത്താവും പിന്നീട് പി.വി നരസിംഹറാവു നേതൃത്വം നല്‍കിയ സാമ്പത്തിക പരിഷ്‌കരണങ്ങളും ഇന്ദിരയുടെ ഇന്ത്യയെ മാറ്റിമറിച്ചെന്ന് സോണിയ ഗാന്ധിക്ക് മനസിലായി; പക്ഷെ പണ്ടെപ്പോഴോ കടന്നുപോയ ഒരു മുഹൂര്‍ത്തത്തില്‍ തളച്ചിടപ്പെട്ട ഫോത്തേദാര്‍ അതില്‍നിന്നും പെട്ടെന്നൊന്നും തിരികെവരാന്‍ പോകുന്നില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു.
സോണിയ ഗാന്ധിക്ക് അത്രവേഗം അനുവദിച്ചു നല്‍കാന്‍ പറ്റാത്തവിധത്തിലുള്ള ഒരു അധികാരവും ശബ്ദവും പ്രാപ്യതയും തന്റെ കലര്‍പ്പില്ലാത്ത കൂറ് തനിക്ക് പകര്‍ന്നുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. പിന്നീട് തന്റെ കൂറിന് വേണ്ട പ്രതിഫലം ലഭിച്ചിട്ടില്ലെന്ന ചിന്തയും ഫോത്തേദാറില്‍ ഉടലെടുത്തു. ‘നവ രാഷ്ട്രീയക്കാര്‍’ ആകാന്‍ വ്യഗ്രതകൊള്ളുന്ന രാഹുലും പ്രിയങ്കയും തന്നെ തഴയുകയാണെന്ന ചിന്തയും അദ്ദേഹത്തില്‍ രൂഢമൂലമായി.
നെഹ്രുവിന്റെ ഇന്ത്യയില്‍ ചെയ്യാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളില്‍ അസംതൃപ്തനും നിരാശനുമായാണ് അദ്ദേഹം മരിച്ചത്. പക്ഷെ അവസാന നിമിഷം വരെ മതിപ്പും സ്വാഭിമാനവും അദ്ദേഹം നിലനിര്‍ത്തി. കാരണം, അസാമാന്യ സ്വഭാവദാര്‍ഢ്യമുളള വ്യക്തിയായിരുന്നു അദ്ദേഹം.
ഞായറാഴ്ചകളില്‍ ഒഴികെ മിക്ക ദിനപ്പത്രങ്ങളും അവരുടെ അഭിപ്രായങ്ങള്‍ എഡിറ്റോറിയല്‍ പേജിലേക്ക് മാറ്റിവെക്കുകയാണ്. സ്ഥിരമായും ശുഷ്‌കാന്തിയോടും ചെയ്യപ്പെടുന്ന ഒരു പരിശുദ്ധ അനുഷ്ടാനമായി ഇത് മാറിയിരിക്കുന്നു. പത്രത്തിന്റെ ആധികാരിക ശബ്ദത്തെയാണ് ‘മുഖപ്രസംഗം’ പ്രതിനിധീകരിക്കുന്നത്. ഒരു ഇരുള്‍വെളിച്ച സന്ദര്‍ഭത്തിലെ ധൂസരതകളെ തിരിച്ചറിയാന്‍ ‘മുഖപ്രസംഗങ്ങള്‍’ വായനക്കാരനെ സഹായിക്കുന്നു; ധൂസരതയ്ക്ക് ഒമ്പത് വിന്യാസങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
എല്ലാ പ്രധാന പത്രങ്ങളിലും ‘മുഖപ്രസംഗം എഴുതുന്ന’ ഒരു സംഘം, എഡിറ്ററെ സഹായിക്കാന്‍ ഉണ്ടാവും. ഒരു പ്രത്യേക കലയില്‍ വൈഭവം നേടിയ, അറിയപ്പെടാത്ത കരകൗശലത്തൊഴിലാളികളായിരിക്കും ഇവരില്‍ ഭൂരിപക്ഷവും. പക്ഷെ ആ കല ലളിതമായി വെളിപ്പെടുന്നതല്ല; ഭാഷയിലുള്ള ഭേദപ്പെട്ട പരിജ്ഞാനം അതിന് ആവശ്യമാണ്; നടപ്പിലുള്ള സാമൂഹിക, സാമ്പത്തിക ശക്തികളെ കുറിച്ചുള്ള ആര്‍ജ്ജിത പരിജ്ഞാനം അതിന് ആവശ്യമാണ്; പ്രസക്ത വസ്തുതകള്‍ ഉന്നയിച്ചുകൊണ്ട് ഒരു വാദം നിരത്താനുള്ള കഴിവ് അതിന് അനിവാര്യമാണ്; അനീതി, അധര്‍മ്മം, കാപട്യം എന്നിവയോട് അന്തര്‍ലീനമായ ഒരു രോഷം ഉള്ളിലുണ്ടായിരിക്കണം; സര്‍വോപരി ആധികാരികതയോടെ സംസാരിക്കുന്നതില്‍ ഭയചകിതരാവുകയും ചെയ്യരുത്.
കഴിഞ്ഞ ദിവസം വിരമിച്ച എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനും അസോസിയേറ്റ് എഡിറ്ററുമായിരുന്ന നിര്‍മ്മല്‍ സന്ധു ആ പണിയില്‍ വിദഗ്ധനായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദമായി ദ ട്രിബ്യൂണിന്റെ എഡിറ്റ് സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ‘മുഖപ്രസംഗം’ എഴുതുകയും എഡിറ്റോറിയല്‍ പേജ് നോക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തിരുന്നു. ഓരോ ദിവസവും അദ്ദേഹം എഴുതുന്ന വിഷയങ്ങളില്‍ ബൗദ്ധിക ദൃഢതയും രാഷ്ട്രീയ പ്രയോഗിക ജ്ഞാനവും നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ സംക്ഷിപ്തവും നിശിതവുമായ എഴുത്തിന്റെ പേരില്‍ ഞാന്‍ പലപ്പോഴും പ്രകീര്‍ത്തിക്കപ്പെട്ടു. ആ അഭിനന്ദനങ്ങള്‍ ഞാന്‍ വളരെ സന്തോഷപൂര്‍വം സ്വന്തമാക്കി.
ട്രിബ്യൂണ്‍ സംസ്‌കാരത്തെ കലര്‍പ്പില്ലാതെ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു നിര്‍മ്മല്‍ സന്ധു. അതിന്റെ എല്ലാ മാധ്യമപ്രവര്‍ത്തകരോടും ദ ട്രിബ്യൂണ്‍ ആവശ്യപ്പെടുന്ന അന്തസും ആത്മാര്‍ത്ഥതയും ബുദ്ധികൂര്‍മ്മതയും നിറഞ്ഞ ആള്‍.
ചണ്ഡിഗഢ് വിട്ട് പഞ്ചാബിന്റെ ഏറ്റവും ആധികാരികഭാഗമായ അമൃത്സറില്‍ പാര്‍പ്പുറപ്പിക്കും എന്നാണ് നിര്‍മ്മല്‍ സന്ധു ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തോടൊപ്പം ഒരു ചായ കുടിക്കുന്നതിനുള്ള ന്യായീകരണം കണ്ടെത്തുന്നതിനായി അമൃതസറിലേക്കുള്ള ഏതൊരു യാത്രയും ഞാന്‍ തരപ്പെടുത്തും.
This post was last modified on October 10, 2017 8:02 am