X

പാമ്പുരുത്തി ദ്വീപിനെ മണല്‍ വാരി കടത്തുന്ന മണല്‍ മാഫിയ

ദാവൂദ് അരീയില്‍

ഒരുനാള്‍ ആ വാര്‍ത്ത ലോകം കേള്‍ക്കും. കണ്ണൂരിലെ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപ് വെള്ളത്തില്‍ ഒലിച്ചു പോയി എന്ന വാര്‍ത്ത. അന്ന് ഭരണകൂടം നിസ്സഹായരായി നോക്കി നില്‍ക്കും. ദ്വീപിലെത്തുന്ന ആര്‍ക്കും അത്തരമൊരു സാഹചര്യം ഉണ്ടാകുമെന്നതിനെ നിഷേധിക്കാനാവില്ല. 250 ഓളം കുടുംബങ്ങളിലായി 2000-ത്തോളം മനുഷ്യരാണ് ഈ ഭീതിയുമായി ഇവിടെ ജീവിക്കുന്നത്. അനധികൃത മണലെടുപ്പാണ് ഈ ദ്വീപുവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്.

പറശിനിക്കടവ് ക്ഷേത്രത്തില്‍ നിന്ന് പടിഞ്ഞാറ് മൂന്ന് കിലോമീറ്റര്‍ മാറി വളപട്ടണം നദിയിലാണ് പ്രകൃതി രമണീയമായ പാമ്പുരുത്തി ദ്വീപ്. പത്തുവര്‍ഷത്തിനിടെ മാത്രം ഈ ദ്വീപിന്റെ ഭൂപടത്തില്‍ നിന്ന് പത്ത് ഏക്കര്‍ മണല്‍ മാഫിയ കാര്‍ന്നു തിന്നു കഴിഞ്ഞു. നാട് ഉറങ്ങുമ്പോള്‍ ഉണരുന്നു ഇവിടത്തെ കടവുകള്‍. പുലരുംവരെ സജീവമായിരിക്കും ഒരോന്നും. ഇതിനെതിരെ ഉയരുന്ന ജനകീയ പ്രതിഷേധത്തെ മുഷ്ടികൊണ്ട് നേരിടുകയെന്ന പതിവ് ശൈലിക്ക് ഇവിടെയും ഒട്ടും വ്യത്യാസമില്ല.

മണലിന് ജാതിയോ മതമോ രാഷ്ടീയമോ ഇല്ല. ഇതിനാല്‍ പോക്കറ്റു നിറയുന്ന നോട്ടുകെട്ടുകള്‍ക്കു വേണ്ടി മുഖ്യധാര രാഷ്ടീയ കക്ഷികള്‍ കൈക്കോര്‍ത്തു നില്‍ക്കുന്നു. ഈ പ്രതിലോമ രാഷ്ടീയത്തിന്റെ ചിറകിനു താഴെ സുരക്ഷിതരാണ് ഓരോ മാഫിയകളും. ഇത് ഇവിടത്തെ മാത്രം കാഴ്ച്ചയല്ല.

പാമ്പുരുത്തിയിലെ കുട്ടികള്‍ കളിച്ചിരുന്ന ചെറു തുരുത്ത് ഇന്നവിടെയില്ല. പത്തു വര്‍ഷം മുമ്പുവരെ ഫുട്‌ബോള്‍ കളിച്ചിരുന്ന ഈ തുരുത്ത് രാത്രിയിലും പകലുമായി മണല്‍ മാഫിയ കവര്‍ന്നുതിന്നു. പിന്നീടാണ് അവരുടെ കഴുകന്‍ കണ്ണൂകള്‍ ജന വാസമുള്ള ഈ ദ്വീപ് തേടി വന്നത്. അവരെ പ്രതിരോധിക്കാനാവാതെ മൗനത്തിന്റെ ഒളിമാളത്തില്‍ ഭീതിയോടെ കഴിയുകയായിരുന്നു ദ്വീപുനിവാസികള്‍. ഒരോ ദിവസവും പാമ്പുരുത്തിക്കു ചുറ്റും വള്ളങ്ങള്‍ നിരന്നു നിന്നു. കത്തിച്ച ചൂട്ടുമായി കാവല്‍ക്കാരും. ദ്വീപ് നിവാസികളായ ചില യുവാക്കളെല്ലാം പണം ചൊരിയുന്ന മണല്‍ ജീവിത ഉപാധിയായി കണ്ടു. എന്നാല്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് ആരും തിരിച്ചറിഞ്ഞില്ല.

വിദ്യാസമ്പന്നരായ ചില യുവാക്കള്‍ ചെറിയ പ്രതിഷേധങ്ങളുമായി രംഗത്ത് എത്തിയെങ്കിലും മാഫിയകള്‍ രാഷ്ടീയ അധികാരത്തിന്റെ കരുത്തുകൊണ്ട് പാവം ജനതയെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു.

നാറാത്ത്, പാപ്പിനിശ്ശേരി, കൊളച്ചേരി പഞ്ചായത്തുകളിലെ അംഗീകൃത കടവുകളാണ് പാമ്പുരുത്തി ദ്വീപിനെ കാര്‍ന്നു തിന്നുന്നത്. അനുവദിച്ചതിനെക്കാള്‍ പത്തിരട്ടി അളവിലെ മണല്‍ ലോറി കയറുമ്പോഴും കണ്ണടച്ചിരിക്കുകയാണ് അധികൃതര്‍. നടപടി സ്വീകരിക്കേണ്ട മുഖ്യധാരാ രാഷ്ടീയ പാര്‍ട്ടികള്‍ കണ്ണടച്ച് പാലുകുടിക്കുമ്പോള്‍ ചെറു ശബ്ദങ്ങള്‍ പുറം ലോകമറിയാതെ നിന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 121 ഏക്കര്‍ ഭൂമിയായിരുന്നു പാമ്പുരുത്തിയുടെ വിസ്തീര്‍ണം. എന്നാല്‍ മണലെടുപ്പ് മൂലം ഇന്ന് ഇത് 91 മാത്രമായി ചുരുങ്ങി. കരയിടിച്ചില്‍ വ്യാപകമായതോടെയാണ് സമരവുമായി നാട്ടുകാര്‍ രംഗത്ത് എത്തിയത്. പഞ്ചായത്ത് പ്രസിണ്ടന്റുമാര്‍ മുതല്‍ മന്ത്രിമാര്‍ക്കു വരെ നിവേദനം നല്‍കി കാത്തിരുന്നെങ്കിലും ഫലം നിരാശയായിരുന്നു. എന്നാലും തോറ്റു പോകില്ലെന്ന ചില യുവാക്കളുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്നില്‍ മാഫിയകളുടെ ഉറക്കം മുടങ്ങി.

ഹരിത ട്രൈബ്യൂണല്‍ വിധി അട്ടിമറിക്കുന്നതാര്

വളപട്ടണം പുഴയില്‍ മണല്‍ഖനനം നിരോധിച്ചുകൊണ്ടുള്ള ഹരിത്ര ട്രൈബ്യൂണല്‍ വിധി ആദ്യം അട്ടിമറിച്ചത് ജില്ലാ കലക്ടര്‍ തന്നെയാണ്. പരിസ്ഥിതി ആഘാത പഠനം നടത്താതെയുള്ള മണല്‍ ഖനനം നിരോധിച്ച ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടു പോയ കലക്ടര്‍ ഒടുവില്‍ പാമ്പുരുത്തിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ ഖനനം നിരോധിച്ചു. നിലവില്‍ പാമ്പുരുത്തിയുടെ 100 മീറ്റര്‍ ചുറ്റളവില്‍ കടവുകളൊന്നുമില്ല. എങ്കിലും മാങ്കടവിലെയും മീങ്കടവിലെയും ഖനന പരിധി അതിരുകടന്നു ദ്വീപിനു ചുറ്റും കുഴിച്ചെടുക്കുന്നുവെന്നു മാത്രം. പാമ്പുരുത്തി നിവാസികളുടെ പ്രതിരോധം ശക്തമായതോടെ ഹരിത ട്രൈബ്യൂണല്‍ വിധി നടപ്പാക്കാന്‍ കലക്ടര്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ പിന്തുണയും സി.എച്ച് കള്‍ച്ചര്‍ സെന്റര്‍ കൂട്ടായ്മയും കാരണം വളപട്ടണം പുഴയിലെ ഏഴു കടവുകളിലെ മണലെടുപ്പ് കലക്ടര്‍ നിരോധിച്ചെങ്കിലും പരിസ്ഥിതി ആഘാത പഠനം നടത്തി ധൃതിയില്‍ മണലെടുപ്പ് നടത്താനുള്ള അണിയറ ശ്രമവും തുടരുകയാണ്.

കടലാസില്‍ ഖനന നിരോധനം തുടരുന്നുണ്ടെങ്കിലും വളപട്ടണം പുഴയില്‍ മണലെടുപ്പ് രാത്രിയിലും സജീവമാണ്. പൊലീസ് നല്‍കിയ സമയ പരിധിക്കുള്ളില്‍ മണല്‍ കടവുകടക്കണമെന്നുമാത്രം. അതു ലംഘിച്ചാല്‍ ചിലപ്പോള്‍ പിടിവീഴുമെന്നു മാത്രം.

മണല്‍ മാഫിയ കോരിക്കൊണ്ടു പോകുന്നത് 2000-ത്തോളം മനുഷ്യരുടെ ജീവിതം മാത്രമല്ല. ഒരു പക്ഷി സങ്കേതം കൂടിയായ ഈ ദ്വീപിനെ കൂടിയാണ്.

This post was last modified on June 12, 2015 1:42 pm