ജോഷ്വാ പാര്‍ട്ട്‌ലോ, ആനാ സ്വാന്‍സണ്‍
(വാഷിങ്ടണ്‍ പോസ്റ്റ്)
അതിനെ മറ്റെന്തെങ്കിലും വിളിച്ചുകൂടായിരുന്നോ? ദി ലോ ഫേം ലെറ്റേഴ്‌സ്? ദി ടാക്‌സ് ഫ്രീ ഫയല്‍സ്? നിര്‍ഭാഗ്യകരമായ ആ അനുപ്രാസമല്ലാതെ മറ്റ് എന്തെങ്കിലും?
‘ഓഫ്‌ഷോര്‍ രേഖകള്‍ എന്നു വേണം അതിനെ വിളിക്കാന്‍’, പാനമയുടെ ധന സഹമന്ത്രി ഐഡ വരേല ഡെ ഷിന്‍ഷില്ല ഊന്നിപ്പറയുന്നു.
‘പാനമ കഥയുടെ ഒരു ഭാഗമാണ്. എന്നാല്‍ ഏറ്റവും വലിയ ഭാഗമല്ല,’ പ്രസിഡന്റിന്റെ ജീവനക്കാരുടെ തലവന്‍ അല്‍വാരോ അലെമാന്‍ ഹീലി ചൂണ്ടിക്കാണിക്കുന്നു. ‘ബാങ്കിങ് ദൃഷ്ടിയോടെ നോക്കുകയാണെങ്കില്‍ അതിനെ ഒരിക്കലും പാനമ രേഖകള്‍ എന്നു വിളിക്കാനാകില്ല.’
എങ്കിലും അങ്ങനെയാണ് അതിന്റെ പേര്.
പാനമ രേഖകള്‍ എന്ന അപകീര്‍ത്തിയുണ്ടാകുന്നതിനുമുന്‍പ് ഭൂമദ്ധ്യരേഖയ്ക്കടുത്ത ഈ മുനമ്പിന് അഭിമാനിക്കാന്‍ പലതുമുണ്ടായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കായ ആറുശതമാനം. പാനമ കനാലിന്റെ ശേഷി ഇരട്ടിയാക്കാന്‍ ഒരു ദശകമായി നടക്കുന്ന പദ്ധതി ജൂണില്‍ പൂര്‍ത്തിയാകും. ഇതുകൊണ്ടുവരുന്ന സാമ്പത്തിക പുരോഗതി. മുന്‍പ് ഒരു പ്രസിഡന്റ് പറഞ്ഞതുപോലെ ഇത് പാനമയെ വികസിതരാജ്യങ്ങള്‍ക്കൊപ്പമെത്തിക്കുമെന്ന പ്രതീക്ഷ.
എന്നാല്‍ രണ്ടു ജര്‍മന്‍ പത്ര റിപ്പോര്‍ട്ടര്‍മാര്‍ക്ക് മൊസാക് ഫൊന്‍സേകയില്‍നിന്നുള്ള 11.5 മില്യണ്‍ രേഖകള്‍ കിട്ടിയതോടെ എല്ലാ ശുഭപ്രതീക്ഷകളും ഇല്ലാതായി. ഈ മാസം ആദ്യം ആരംഭിച്ച വെളിപ്പെടുത്തലുകളുടെ കുത്തൊഴുക്ക് കള്ളപ്പണം ഒളിപ്പിക്കാന്‍ വേണ്ടി മൊസാക് ഫൊന്‍സേകയുടെ സഹായത്തോടെ നടന്ന വന്‍ ഇടപാടുകള്‍ പുറത്തുകൊണ്ടുവന്നു. ആഗോളതലത്തില്‍ പണക്കാരും പ്രശസ്തരുമായവരുടെ പൂച്ച് പുറത്തായി. ചൈനയുടെ പൊളിറ്റ്ബ്യൂറോ മുതല്‍ റഷ്യന്‍ പ്രസിഡന്റിന്റെ സെല്ലിസ്റ്റ് സുഹൃത്ത് വരെ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുതല്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി വരെ. ഐസ് ലാന്‍ഡ് പ്രധാനമന്ത്രിയെ സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാക്കിയ രേഖകളെപ്പറ്റി അര്‍ജന്റീനയുടെ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു: ‘എനിക്ക് ഒന്നും ഒളിക്കാനില്ല.’
പാനമയില്‍ 17ാം നൂറ്റാണ്ടിലെ കൊളോണിയല്‍ കടല്‍ത്തീര കൊട്ടാരത്തിലുള്ള പ്രസിഡന്റിന്റെ ഓഫിസ് കടലിനും ഒരു കൂട്ടം അംബരചുംബികളായ കെട്ടിടങ്ങള്‍ക്കുമിടയിലാണ്. ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണമായ പഴമയും പുതുമയും തമ്മിലുള്ള സംഘര്‍ഷത്തിനു തെളിവാണിത്. ഇന്റര്‍നെറ്റിനു മുന്‍പ് ഉടലെടുത്ത ഒരു ബിസിനസ് മോഡല്‍ ആധുനിക സുതാര്യതയുടെ നിയമങ്ങളോട് പൊരുത്തപ്പെടാന്‍ വൈകുന്നതാണ് പ്രശ്‌നം. പാനമയിലെ നേതാക്കള്‍ വെളിപ്പെടുത്തലുകളില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചുകഴിഞ്ഞു. അതേസമയം രാജ്യത്തെ മാറ്റിമറിക്കാനും വര്‍ഷം 500 മില്യണ്‍ ഡോളര്‍ സമ്പാദിക്കാനും സഹായിക്കുന്ന ഒരു വ്യവസായത്തെ സംരക്ഷിക്കാനും അവര്‍ ശ്രമിക്കുന്നു.
ഷെല്‍ കമ്പനികളുടെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ നടപ്പാക്കുന്നതില്‍ വൈകിയെന്നും ഓഫ്‌ഷോര്‍ ബിസിനസ് നാമാവശേഷമാകുമെന്നും അവര്‍ സമ്മതിക്കുന്നു.
‘ ലോകമെമ്പാടും ഇതിന് അനന്തരഫലങ്ങളുണ്ടാകുമെന്നു ഞാന്‍ കരുതുന്നു,’ അലെമാന്‍ പറയുന്നു.
പാനമ ഓഫ്‌ഷോര്‍ ഷെല്‍ കോര്‍പറേഷനുകള്‍ക്കു രൂപം കൊടുക്കുന്നത് 20ാം നൂറ്റാണ്ടിന്റെ തുടക്കകാലത്താണ്. നികുതി ഇല്ലാത്ത, അല്ലെങ്കില്‍ നികുതി കുറവുള്ള രാജ്യങ്ങളില്‍ നിലവില്‍ വരുന്ന ഈ കമ്പനികളുടെ പ്രവര്‍ത്തനം രഹസ്യമാണ്. ഈ നേട്ടങ്ങള്‍ കണ്ടെത്തിയത് പാനമയല്ല. 1927ല്‍ നിലവില്‍ വന്ന പാനമയുടെ കോര്‍പറേറ്റ് നിയമം ഡെലാവെയറിലേതിനു സമാനമാണ്. ഭൂമിശാസ്ത്രപരമായ കിടപ്പും കനാലും രാജ്യാന്തര കപ്പല്‍ കമ്പനികള്‍ക്കു സേവനങ്ങള്‍ ചെയ്യാന്‍ പാനമയെ യോഗ്യരാക്കി. അമേരിക്കയില്‍ മദ്യനിരോധനകാലത്ത് കപ്പലുകള്‍ പാനമയില്‍ റജിസ്റ്റര്‍ ചെയ്യുന്നതു പതിവായിരുന്നു. എണ്ണ കടത്തുന്നതിനുള്ള നികുതി വെട്ടിക്കാനും മദ്യം കടത്താനുംവേണ്ടിയായിരുന്നു ഇത്.
1980ല്‍ പട്ടാള സ്വേച്ഛാധിപതി മാനുവേല്‍ നോറിയേഗയുടെ കീഴില്‍ ഈ വ്യവസായം കുപ്രസിദ്ധമായി. കൊളംബിയയില്‍നിന്നുള്ള കൊക്കെയ്ന്‍ വ്യാപാരത്തിലെ ലാഭം ഒളിപ്പിക്കാനുള്ള ഇടമായി പാനമ വികസിച്ചു.
‘ഓഫ്‌ഷോര്‍ ധനസംവിധാനത്തിന്റെ തുടക്കക്കാരായിരുന്നു പാനമ. മയക്കുമരുന്നിലൂടെ സമ്പാദിക്കുന്ന പണം, പലവിധ ആയുധ ഇടപാടുകളിലൂടെ സമ്പാദിക്കുന്ന പണം എന്നിവ വെളുപ്പിക്കാനും ഇവിടം കേന്ദ്രമായി,’ ടാക്‌സ് ജസ്റ്റിസ് നെറ്റ് വര്‍ക്ക് അഡൈ്വസര്‍ ജാക്ക് ബ്ലം പറയുന്നു. ‘അതേ ഓഫ്‌ഷോര്‍ കേന്ദ്രം പണസമ്പാദനത്തില്‍ കനാലിനു തൊട്ടുപിന്നിലാണ്. പാനമയുടെ മുഖ്യ വരുമാനസ്രോതസ്’.
നികുതിരഹിത പ്രദേശങ്ങള്‍ വിവിധ തരമാണ്. ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡുകളാണ് ലോകത്ത് മറ്റെവിടെയും ഉള്ളതിനെക്കാള്‍ കോര്‍പറേഷനുകള്‍ക്കു രൂപം കൊടുക്കുന്നു. കേമാന്‍ ദ്വീപുകള്‍ ബാങ്ക് അക്കൗണ്ടുകളിലാണ് സ്‌പെഷലൈസ് ചെയ്യുന്നത്. തൊട്ടടുത്ത സെയ്ന്റ് കിറ്റ്‌സ് വിദേശ ട്രസ്റ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനികളെ കൂട്ടിയിണക്കുന്നതിലും അടിസ്ഥാനം ഉണ്ടാക്കുന്നതിലുമുള്ള രഹസ്യസ്വഭാവമാണ് പാനമയുടെ കൈമുതല്‍. ഓഫ്‌ഷോര്‍ ധനവ്യവസായത്തിന്റെ വ്യാപ്തി അളക്കുക പ്രയാസമാണ്. ബെര്‍ക്കര്‍ലിയിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തികശാസ്ത്രഞ്ജന്‍ ഗബ്രിയേല്‍ സുക്ക്മാന്റെ കണക്കനുസരിച്ച് ഇത് 7.6 ട്രില്യണ്‍ ഡോളര്‍ വരെയാകാം. ആഗോളസമ്പത്തിന്റെ എട്ടുശതമാനം നികുതി വെട്ടിപ്പു കേന്ദ്രങ്ങളിലാണെന്നര്‍ത്ഥം.
ലോകത്ത് ചുറ്റിത്തിരിയുന്ന പണത്തിന് പാനമയില്‍ ധാരാളം ആനുകൂല്യങ്ങളുണ്ട്. ആയിരം ഡോളര്‍ മുടക്കിയാല്‍ നിങ്ങള്‍ക്ക് ഇവിടെ ഒരു ഓഫ്‌ഷോര്‍ കമ്പനി വാങ്ങാം. ഫ്രാഞ്ചൈസി നികുതിയും ഫീസും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശത്തുനിന്നുള്ള വരുമാനത്തിന് ഇവിടെ നികുതിയില്ല. നൂറിലധികം ബഹുരാഷ്ട്രക്കമ്പനികള്‍ ഇവിടെയുണ്ട്. റിയല്‍ എസ്റ്റേറ്റ് ഒഴികെ ഒന്നിനും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ഇല്ല എന്നതാണ് പാനമ നിയമ സഹായ കമ്പനികള്‍ പ്രചരിപ്പിക്കുന്ന കാര്യം. സ്വകാര്യത സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാണ്. സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിടുന്നതിന് ശിക്ഷ കഠിനവും.
‘കൂടുതല്‍ കൂടുതല്‍ പരമ്പരാഗത നികുതി വെട്ടിപ്പുകേന്ദ്രങ്ങള്‍ സുതാര്യതയിലേക്കു നീങ്ങുകയും നികുതി വിവരങ്ങള്‍ കൈമാറുകയും ചെയ്തതോടെ അവര്‍ക്ക് ആ വിടവു നികത്താനുള്ള അവസരം കൈവന്നു,’ രാജ്യാന്തര റവന്യൂ സര്‍വീസസിന്റെ ഓഫ്‌ഷോര്‍ കംപ്ലയന്‍സ് ഇനിഷ്യേറ്റിവിന്റെ മുന്‍ ഉദ്യോഗസ്ഥന്‍ ഡാനിയേല്‍ റീവ്‌സ് പറയുന്നു. ‘ സാമ്പത്തികമായി പൂര്‍ണരഹസ്യം നിലനിര്‍ത്തുക എന്നത് ക്രിമിനലുകളുടെയും നികുതിവെട്ടിപ്പുകാരുടെയും മാത്രം ആവശ്യമാണ് എന്നതാണ് പ്രശ്‌നം. വിപണിയില്‍ ആ ഇടമാണ് അവര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് അവര്‍ ഇന്നു കുഴപ്പത്തിലായിരിക്കുന്നത്.’
രഹസ്യമായി കടന്നുചെല്ലേണ്ട ഒരു പിന്‍നിര സ്ഥാപനമല്ല ഇപ്പോള്‍ വിവാദത്തിനു നടുവില്‍പ്പെട്ടിരിക്കുന്ന മൊസാക് ഫൊന്‍സേക. തലസ്ഥാനത്ത് അവരുടെ ആസ്ഥാനമന്ദിരം ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പല ശാഖകളിലായി സ്ഥാപനത്തിന് അഞ്ഞൂറിലധികം ജീവനക്കാരുണ്ട്. കഴിഞ്ഞയാഴ്ച രാജിവയ്ക്കും മുന്‍പു വരെ ഇതിന്റെ ഉടമകളിലൊരാളായിരുന്ന റാമണ്‍ ഫൊന്‍സേക പ്രസിഡന്റ് ജുവാന്‍ കാര്‍ലോസ് വരേലയുടെ ഉപദേശകനും ചൊവ്വാഴ്ചകളില്‍ മന്ത്രിസഭായോഗങ്ങളിലെ സ്ഥിരം ക്ഷണിതാവുമായിരുന്നു. ‘ഓഫ്‌ഷോര്‍ സംവിധാനത്തില്‍ പാനമയിലെ ഏറ്റവും വലിയ ഫേമാണ് അവര്‍,’ അലെമാന്‍ പറഞ്ഞു.
അനവധി ധനികരായ ഇടപാടുകാര്‍ക്കുവേണ്ടി നാലുദശകങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ഓഫ്‌ഷോര്‍ കമ്പനികളുടെ വിവരങ്ങളാണ് മൊസാക് ഫൊന്‍സേക രേഖകളിലുള്ളത്. ഈ ജോലി ചെയ്യുന്ന പല നിയമസ്ഥാപനങ്ങളും ബിസിനസ് സ്ഥാപിക്കാനുള്ള കടലാസുജോലികള്‍ ശരിയാക്കുകയും മേല്‍വിലാസവും മെയില്‍ബോക്‌സും നല്‍കുകയും ചെയ്യുന്ന മദ്ധ്യവര്‍ത്തികളായാണു പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും ഭൂമി ഇടപാടുകള്‍ നടത്തുകയും കമ്പനിയെ പ്രതിനിധീകരിക്കാന്‍ ‘നോമിനി ഡയറക്ടര്‍’മാരെ നിയമിക്കുകയും ചെയ്യാം. ഇതുവഴി യഥാര്‍ത്ഥ ഉടമയ്ക്കും പൊതുജനത്തിനുമിടയില്‍ പല തലത്തിലുള്ള തടസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പ്രതിവര്‍ഷം 20,000 ഓഫ്‌ഷോര്‍ കമ്പനികള്‍ തുറന്നുകൊടുക്കുന്ന ഫൊന്‍സേക 70-80 അപേക്ഷകള്‍ നിരസിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് മൊസാക് ഫൊന്‍സേകയുടെ നിലപാട്. ‘അനധികൃതമായി പുറത്തുവിട്ടിട്ടുള്ള രേഖകളൊന്നും ഞങ്ങള്‍ തെറ്റ് ചെയ്തതായി കാണിക്കുന്നില്ല. നിയമവിരുദ്ധമായും ഒന്നും ചെയ്തിട്ടില്ല. ശരിയായ രീതിയില്‍ ബിസിനസ് ചെയ്ത് 40 വര്‍ഷമായി ആഗോളതലത്തില്‍ ഞങ്ങള്‍ സമ്പാദിച്ച മാന്യതയ്ക്ക് അനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂ,’ കമ്പനി വക്താവിന്റെ പ്രസ്താവന പറയുന്നു.
കമ്പനിയെപ്പറ്റി അന്വേഷണമുണ്ടാകുമെന്ന് പാനമയുടെ അറ്റോര്‍ണി ജനറല്‍ പറഞ്ഞെങ്കിലും മറ്റ് രാഷ്ട്രീയനേതാക്കളെല്ലാം ഫേമിനൊപ്പം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ ചിലര്‍ ഈ മേഖലയില്‍ എന്തുമാകാം എന്ന സമീപനത്തെ എതിര്‍ക്കുന്നു.
‘ഇതിലെല്ലാമുള്ളത് ധാര്‍മികതയുടെ പ്രശ്‌നമാണ്,’ ഇക്കണോമിക്‌സ് പ്രഫസറും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ജുവാന്‍ ജൊവാനെ പറയുന്നു. ‘അജ്ഞാതമായ കോര്‍പറേഷനുകള്‍ സൃഷ്ടിക്കും, എന്നാല്‍ അതിന് എന്തു സംഭവിക്കും എന്ന് എനിക്കറിയില്ല’ എന്ന ആശയത്തെ ഞാന്‍ അനുകൂലിക്കുന്നില്ല. തോക്ക് ഉണ്ടാക്കുമെങ്കിലും അത് എങ്ങനെ ഉപയോഗിക്കപ്പെടുമെന്നറിയില്ല എന്നു പറയുന്നതിനു തുല്യമാണത്.’
ധനകാര്യ, കോര്‍പറേറ്റ് സേവന മേഖലകളില്‍ സുതാര്യത കൊണ്ടുവരാന്‍ ചില അഴിച്ചുപണികള്‍ അടുത്ത കാലത്ത് പാനമ നടപ്പാക്കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരീക്ഷിക്കുന്ന ഒരു രാജ്യാന്തര ഏജന്‍സി അവരുടെ സംശയിക്കുന്നവരുടെ പട്ടികയില്‍ നിന്ന് പനാമയുടെ പേര് നീക്കം ചെയ്തിരുന്നു. സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ധനകാര്യ ഇതരസ്ഥാപനങ്ങള്‍ – നിയമസഹായ സ്ഥാപനങ്ങള്‍ പോലെ – അവ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമവും നിലവില്‍ വന്നു. ഇതു നടപ്പാക്കാന്‍ അമേരിക്കയ്ക്കു പോലുമായിട്ടില്ലെന്ന് ഇവിടത്തെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
സമ്പന്ന രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റിന്റെ അഭിപ്രായത്തില്‍ സുതാര്യതയുടെ കാര്യത്തില്‍ പാനമയ്ക്ക് ഇനിയും ഏറെ ചെയ്യാനുണ്ട്. സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കേണ്ട രീതി സംബന്ധിച്ച് ഇവരും പാനമയും തമ്മില്‍ തര്‍ക്കം ദീര്‍ഘകാലമായി നിലനില്‍ക്കുകയാണ്.
വിവാദം തുടങ്ങിയപ്പോള്‍ മുതല്‍ പാനമ അധികൃതര്‍ വിദേശത്തുനിന്നുള്ള ആശങ്കകളില്‍ വളയപ്പെട്ടിരിക്കുകയാണ്. പാനമയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയത്. ഫ്രഞ്ച് അധികൃതര്‍ പാനമയെ വിവരങ്ങള്‍ പങ്കിടുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ നിസഹകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിക്കഴിഞ്ഞു.
മാറ്റമുണ്ടാകണമെന്നാണ് ഈ ബഹളങ്ങളെല്ലാം കാണിക്കുന്നതെന്ന് അലെമാന്‍ പറയുന്നു. ഓഫ് ഷോര്‍ ബിസിനസ് ഇല്ലാതാകില്ല. പക്ഷേ വ്യാപ്തി കുറയും. ‘പാനമയില്‍ മാത്രമല്ല, ലോകമെങ്ങും ഇതുതന്നെ സംഭവിക്കും.’
ബഹുമാന്യതയ്ക്കു കോട്ടം തട്ടിയതായി പാനമ അധികൃതര്‍ മനസിലാക്കുന്നു. ഈ വിപണിയിലുള്ള മറ്റുരാജ്യങ്ങള്‍ കൂടുതല്‍ സുതാര്യമാകാന്‍ തയാറാകുമെന്നതുമാത്രമാണ് അവരുടെ നില മെച്ചപ്പെടുത്തുക. അതുവരെ വരേല പറഞ്ഞതുപോലെ ‘പാനമ കോലാഹലങ്ങള്‍ക്കിടയിലായിരിക്കും.’
This post was last modified on April 12, 2016 9:00 am
Leave a Comment