X

സംസ്ഥാനത്തിന് നീതി കിട്ടാത്ത ബജറ്റെന്ന് മുഖ്യമന്ത്രി

കേരളം മുന്നോട് വച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍

സംസ്ഥാനത്തിന് നീതി കിട്ടാത്ത കേന്ദ്ര ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് നിരോധിക്കല്‍ മൂലം ദേശീയ തലത്തിലുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള യാതൊരു നടപടിയും ബജറ്റിലില്ലെന്നും കേരളം മുന്നോട് വച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

നോട്ട് റദ്ദാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതാണ്. എന്നാല്‍ ആ നിര്‍ദേശങ്ങളൊന്നും കേന്ദ്രം പരിഗണിച്ചതേയില്ല. റബര്‍ വിലസ്ഥിരത ഉറപ്പാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രസഹായം വര്‍ദ്ധിപ്പിക്കുക, എയിംസ് തുടങ്ങിയ നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെട്ടു.

നിലവിലുള്ള കേന്ദ്രപദ്ധതികള്‍ക്ക് നാമമാത്രമായ തുക നീക്കിവച്ചതൊഴിച്ചാല്‍ പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വന്‍കിട പദ്ധതികളുടെ പദ്ധതികളിലും കേരളമില്ലെന്നും സ്വച്ഛ്ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികള്‍ക്ക് കാര്യമായ ഒരു തുകയും നീക്കിവച്ചിട്ടില്ല. കൃഷി, ഉല്‍പ്പാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റില്‍ ഉണ്ടായിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടുന്നു. ഇതുതന്നെയാണ് ബജറ്റിന്റെ ഏറ്റവും വലിയ പോരായ്മയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Post
Leave a Comment