X

വാരണാസിയില്‍ പ്ലാച്ചിമട മാതൃകയിലൊരു സമരം; സ്ഥലം എം പിയുടെ പ്രതികരണം കാത്ത് ജനം

ടീം അഴിമുഖം

കൊക്ക കോളക്കെതിരെ വാരണാസിയില്‍ പ്ലാച്ചിമട മാതൃകയില്‍ സമരം തുടങ്ങി. ത്തങ്ങളുടെ പ്രദേശത്തിനിന്നും ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കാന്‍ ഈ ആഗോളകുത്തകയെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 18 ഗ്രാമസഭകള്‍ സംസ്ഥാന അധികൃതര്‍ക്ക് കത്തെഴുതി.എന്നാല്‍ സ്ഥലം എം പി കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോട് എങ്ങനെ പ്രതികരിക്കും  എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇവിടെ പ്രവര്‍ത്തിക്കാന്‍ കൊക്ക കോളക്ക് അനുമതി നല്‍കിയ ഉത്തര്‍പ്രദേശിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് 18 ഗ്രാമസഭകള്‍ പരാതി നല്കിയത്. കമ്പനിയുടെ അമിത വെള്ളമൂറ്റല്‍ തങ്ങളുടെ ജലസ്രോതസുകളെ വറ്റിക്കുന്നു എന്നായിരുന്നു അവരുടെ പരാതി.

വാരാണസി ജില്ലയിലെ മെഹ്ദിഗഞ്ച് പ്രദേശത്തുള്ള ഈ ഗ്രാമങ്ങളില്‍, ഭൂരിഭാഗവും കാര്‍ഷികസമൂഹങ്ങളാണ് അധിവസിക്കുന്നത്. തങ്ങളുടെ ഏതാണ്ടെല്ലാ ജീവിതാവശ്യങ്ങള്‍ക്കും അവര്‍ക്കാശ്രയം ഭൂഗര്‍ഭജലമാണ്.

“തെരഞ്ഞെടുക്കപ്പെട്ട ഗ്രാമസഭ പ്രതിനിധികള്‍ ജങ്ങളുടെ ശബ്ദത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ ആവശ്യപ്പെട്ടത് കൊക്ക കോളയോട് ഇത് നിര്‍ത്തിവെച്ച് സ്ഥലംവിട്ടോളാനാണ്. ജലക്ഷാമമുള്ള ഒരു പ്രദേശത്ത് കൊക്ക കോളയുടെ ജലചൂഷണം മൂലം ഗ്രാമീണര്‍ക്ക് ഇത്തിരിവെള്ളംകൊണ്ട് കാര്യങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരികയാണ്,” ഗ്രാമസഭകളെ പിന്തുണയ്ക്കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായ India Resource Centre-ന്റെ അമിത് ശ്രീവാസ്തവ പറയുന്നു. ഗ്രാമീണരുടെ അതേ ജലവിഭവസ്രോതസുകളെയാണ് കൊക്ക കോളയും ലാഭക്കച്ചവടത്തിനായി ആശ്രയിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കുപ്പിവെള്ളത്തിനായുള്ള വെള്ളമൂറ്റല്‍ ശാല പ്രവര്‍ത്തിക്കുന്ന അരാജിലിന്‍ ബ്ലോക്കിനെ കേന്ദ്ര ഭൂഗര്‍ഭ ജല അതോറിറ്റി ‘അമിത ചൂഷണപ്രദേശമായി’ പ്രഖ്യാപിച്ചത് ഇവരുടെ എതിര്‍പ്പിന് ശക്തിപകരുന്നു. എന്തായാലും ഈ ജലക്ഷാമത്തിന് തങ്ങളാണ് ഉത്തരവാദിയെന്ന് ഈ സര്‍വ്വേയില്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നാണ് ഹിന്ദുസ്ഥാന്‍ കൊക്ക കോള ബീവറേജസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിലപാട്. “ഭൂഗര്‍ഭ ജലനിരപ്പിലെ കുറവ് കൊക്ക കോളയുടെ വെള്ളമൂറ്റല്‍ കൊണ്ടല്ലെന്ന് കേന്ദ്ര ഭൂഗര്‍ഭ ജല  ബോര്‍ഡ് നിരീക്ഷിച്ചിട്ടുണ്ട്” എന്നും മാധ്യമങ്ങള്‍ക്ക് കമ്പനി നല്കിയ പ്രസ്താവനയില്‍ പറയുന്നു.

This post was last modified on November 30, 2015 8:31 am

Related Post
Leave a Comment