X

മാളയിലെ കുതിരയോട്ടക്കാരിക്ക് ഭാവിയില്‍ ആരാകണം? സൈബര്‍ ലോകത്തെ ‘ഝാന്‍സി റാണി’യുടെ മറുപടി ഇതാണ്

ഏഴാം ക്ലാസിലെ പിറന്നാളിനാണ് ഒരു വെള്ള കുതിരയെ സമ്മാനമായി അച്ഛന്‍ നല്‍കിയത്. ഇപ്പോള്‍ രണ്ടു കുതിരകളാണ് കൃഷ്ണയ്ക്ക് സ്വന്തമായിട്ടുള്ളത്

തൃശ്ശൂര്‍ മാളയില്‍ എത്തിയാല്‍ കൃഷ്ണയെ അറിയാത്തവരായി ആരും തന്നെയില്ല. മാള ഹോളിഗ്രേസ് സ്‌കൂളിലെ പത്താം ക്ലാസുകാരി സി.എ ക്യഷ്ണ ഇന്ന് മാളയില്‍ മാത്രമല്ല മലയാളികള്‍ക്കെല്ലാം സുപരിചിതയാണ്.

ഇപ്പോള്‍ സൈബര്‍ ലോകത്തെ മിന്നും താരം തന്നെയാണ് ഈ പതിനഞ്ചു വയസുകാരി. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെയും ഇന്ദുവിന്റെയും ഏക മകളാണ് സി.എ കൃഷ്ണ.പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്ക് സ്‌കൂള്‍ യൂണിഫോമിട്ട് കുതിരപ്പുറത്തു പോകുന്ന കൃഷ്ണയുടെ ദൃശ്യങ്ങള്‍ വൈറലാകുകയായിരുന്നു. എന്നാല്‍ വീഡിയോ വൈറലായതിനെക്കുറിച്ച് ക്യഷ്ണയോട് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്, ‘ഞാന്‍ ഇതാദ്യമായിയല്ല കുതിരപ്പുറത്ത് സവാരി നടത്തുന്നത്. ഞാന്‍ ഈ റോഡില്‍ എന്നും കുതിരസവാരി പരിശിലിക്കുന്നതാണ്. ആദ്യംമൊക്കെ എന്നെകാണുമ്പോള്‍ നാട്ടുകാര്‍ക്ക് വലിയ അതിശയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ അവര്‍ക്ക് പരിചിതയായി. എന്നാല്‍ ഈ വീഡിയോ വൈറലാകുമെന്ന് ഒട്ടും കരുതിയില്ല. പരിചയമില്ലാത്ത ആളുകള്‍പോലും വിളിച്ച് അഭിനന്ദിക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു.”

സ്‌കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ആളെത്തിയിരുന്നു. അങ്ങനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കൃഷ്ണആദ്യമായി കുതിരപ്പുറത്തുകയറുന്നത്. അന്ന് സഹപഠികള്‍ ഒരുപാട് എതിര്‍ത്തുവെങ്കിലും കൃഷ്ണ ഈ എതിര്‍പ്പൊന്നും വകവെച്ചിരുന്നില്ല. കുതിരയുടെ പുറത്തു കയറി കുറച്ചു ദൂരം പോയപ്പോള്‍ ഇതു കൊള്ളാമല്ലോ സംഗതിയെന്ന് കൃഷ്ണയ്ക്കു തോന്നി. കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. ഇത് വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്റെ ഫുള്‍ സപ്പോര്‍ട്ട്. അമ്മ ഇന്ദുവിന് ഭയമുണ്ടെങ്കിലും ആ പേടിയെല്ലാം മനസില്‍ ഒളിപ്പിച്ച് മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു.

ധാരാളം ധീര വനിതകളുടെ നാടാണ് നമ്മുടെ ഇന്ത്യ. ഝാന്‍സി റാണിയെയും ഉണ്ണിയാര്‍ച്ചയെയും പോലുള്ള ധീര വനിതകള്‍ കുതിരപ്പുറത്തേറി യുദ്ധം ചെയ്തിരുന്നു. അങ്ങനെയുള്ള നാട്ടില്‍ തന്റെ മകള്‍ കുതിരപ്പുറത്തു കയറി സ്‌കൂളില്‍ പോയാല്‍ എന്താണ് കുഴപ്പമെന്നാണ് കൃഷ്ണയുടെ അച്ഛന്‍ അജയന്റെ ചോദ്യം. ഏഴാം ക്ലാസിലെ പിറന്നാളിനാണ് ഒരു വെള്ള കുതിരയെ സമ്മാനമായി അച്ഛന്‍ നല്‍കിയത്. ഇപ്പോള്‍ രണ്ടു കുതിരകളാണ് ക്യഷ്ണയ്ക്ക് സ്വന്തമായിട്ടുള്ളത്. റാണാ ക്യഷ് എന്ന ആണ്‍ കുതിരയും. ജാന്‍വി എന്ന പെണ്‍ കുതിരയുമാണുള്ളത്.

പൊതുവെ ദുഷ്‌കരമായ കുതിരസവാരി കഠിനപരിശ്രമത്തിലൂടെ സ്വായത്തമാക്കിയ കൃഷ്ണ ഇത്ര ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു അപൂര്‍വ്വതയാണെന്ന് പരിശീലകരായ ഡാനി ഡേവിസും അഭിജിത്തും പറയുന്നു. ക്യഷ്ണ ഭാവിയില്‍ ആരാകണം എന്ന ചോദ്യത്തിന് മ്യഗങ്ങളെ ഒരുപാട് സ്‌നേഹിക്കുന്ന ഒരു മ്യഗഡോക്ടറായി കാണണമെന്നാണ് പരിശീലകരായ ഡാനി ഡേവിസ് പറയുന്നത്.

എന്നാല്‍ ഇതെ ചോദ്യത്തിന് ക്യഷ്ണ നല്‍കുന്ന മറുപടി ഇതാണ്. കുതിരപ്പുറത്തു കയറി സ്‌കൂളില്‍ പോകുന്നതില്‍ ഒതുങ്ങുന്നതല്ല തന്റെ സ്വപ്‌നമെന്നും കുതിരസവാരിയില്‍ ഒരു പ്രൊഫഷണല്‍ ആകണം, കുതിരയോട്ടമത്സസരങ്ങളില്‍ പങ്കെടുക്കണം.ഒരുപാട് രാജ്യങ്ങള്‍ ചുറ്റി സഞ്ചരിക്കണം ഇതെല്ലാമാണ് കൃഷ്ണയുടെ സ്വപ്‌നങ്ങള്‍. കുതിരസവാരി മാത്രമല്ല സംഗീതത്തിലും ശോഭിക്കണമെന്നാണ് കൃഷ്ണയുടെ ആഗ്രഹം.

ഷാരോണ്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Me:Add me on Facebook

This post was last modified on April 10, 2019 1:52 pm

Related Post
Leave a Comment