X

ചരിത്രത്തിലാദ്യമായി അഞ്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ സ്വർണ്ണം

പോർച്യുഗലിലെ ലിസ്ബണിൽ നടന്ന 49ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പങ്കെടുത്ത മത്സരാർഥികളിൽ 42 പേർ സ്വർണ മെഡലിന് അർഹരായി

എൺപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നായി 400 വിദ്യാർഥികൾ പങ്കെടുക്കുന്ന ഇൻർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡില്‍ ഇതാദ്യമായി അഞ്ചു ഇന്ത്യന്‍ കുട്ടികള്‍ സ്വര്‍ണ്ണ മെഡല്‍ ജേതാക്കളായി. 1998ല്‍ ഇന്ത്യ ഫിസിക്സ് ഒളിമ്പ്യാഡില്‍ പങ്കെടുക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് പങ്കെടുത്ത 5 പേര്‍ക്കും സ്വര്‍ണ്ണമെഡല്‍ കിട്ടുന്നത്.

അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡ് ആദ്യമായി 1967ൽ പോളണ്ടിലെ വാർസോയിൽ വെച്ച് നടന്നപ്പോൾ അഞ്ച് രാജ്യങ്ങൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഊർജതന്ത്രത്തെ പ്രോത്സാഹിപ്പിക്കാനും ഊർജതന്ത്ര വിദ്യാഭ്യാസത്തിലെ അന്താരാഷ്ട്ര ബന്ധങ്ങൾ വികസിപ്പിക്കാനും ഉദ്ദശിച്ചുകൊണ്ട് സ്കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വാർഷിക മത്സരമാണ് ഇൻർനാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ്. അന്താരാഷ്ട്ര ശാസ്ത്ര ഒളിമ്പ്യാഡുകളിൽ ഒന്നാണിത്.

കോടയിൽ നിന്നുള്ള ലായ് ജെയ്ൻ, പവൻ ഗോയൽ, മുംബൈയിൽ നിന്നുള്ള ഭാസ്കർ ഗുപ്ത, രാജ്കോട്ടിൽ നിന്നുള്ള നിഷാന്ത് അഭാംഗി, കൊൽക്കത്തയിൽ നിന്നുള്ള സിദ്ധാർഥ് തിവാരി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരയിനങ്ങളിൽ പങ്കെടുത്തത്. ഹോമി ബാബ സെന്റർ ഫോർ സയൻസ് എഡ്യുക്കേഷന്റെ കർക്കശമായ തെരഞ്ഞെടുപ്പ് പ്രക്രിയകളിലൂടെ കടന്നുപോയിട്ടാണ് ഇവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള യോഗ്യത ഇവർ നേടിയത്.

പോർച്യുഗലിലെ ലിസ്ബണിൽ നടന്ന 49ാമത് അന്താരാഷ്ട്ര ഫിസിക്സ് ഒളിമ്പ്യാഡിൽ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും പങ്കെടുത്ത മത്സരാർഥികളിൽ 42 പേർ സ്വർണ മെഡലിന് അർഹരായി. പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ മാർക്കുകൾ കിട്ടിയ 8 ശതമാനം കുട്ടികൾക്കാണ് സ്വർണ്ണമെഡൽ നൽകിയത്.

ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ ഇപ്രാവശ്യം കാഴ്ചവെച്ചതെന്ന് ഇന്ത്യൻ സംഘത്തിന്റെ തലവനും ഹോമി ബാബ റിസേർച്ച് സെന്റർ ഫോർ സയൻസ് എഡുക്കേഷനിലെ ഉദ്യോഗസ്ഥനുമായ പ്രവീൺ പഥക് അഭിപ്രായപ്പെട്ടു.