X

ഖത്തർ ഉപരോധം ഒരു വർഷം തികയുമ്പോൾ നട്ടംതിരിഞ്ഞു പ്രവാസികള്‍

കോട്ടയം സ്വദേശിയായ സുരേഷ് എസ് ഖത്തറിൽ രാജകുടുംബത്തിനു പങ്കാളിത്തമുള്ള വലിയൊരു കമ്പനിയിൽ എഞ്ചിനീയർ ആയിരുന്നു. എന്നാൽ എണ്ണ വില ഇടിവ് കമ്പനിയിൽ ശമ്പള കുടിശ്ശിക ഉണ്ടാക്കി. സുരേഷിന് നാല് മാസത്തെ ശമ്പളം കിട്ടാനുണ്ടായിരുന്നു.

ആസമയത്തണ് ഖത്തർ ഇറാനുമായി കൂട്ടുചേർന്നു തീവ്രവാദികളെ സഹായിച്ചു എന്ന് ആരോപിച്ചു കഴിഞ്ഞ ജൂൺ 5 ന് സൗദിയുടെ നേതൃത്വത്തിൽ ബഹ്റൈൻ, യു എ ഇ എന്നീ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും അതിർത്തികൾ അടച്ചതും.

ഇറാഖിൽ സന്ദർശനത്തിന് പോയ ഖത്തർ രാജകുമാരന്മാരെ ഐ എസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു. അവരുടെ മോചനത്തിനായി ഇറാൻ വഴി തീവ്രവാദികൾക്ക് പണം കൊടുത്തു എന്നാണ് സൗദി ആരോപിച്ചത്. ഐ എസ് സുന്നി തീവ്രവാദികൾ ആണെങ്കിലും സുന്നി രാഷ്ട്രം ആയ സൗദി അവരെ ഭയപ്പെടുത്തുന്നുണ്ട്. ഐ എസ് തീവ്രവാദികളുടെ അന്തിമ ലക്ഷ്യം സൗദിയെ ആക്രമിച്ചു ശരിയായ ഇസ്ലാം കൊണ്ടുവരിക എന്നുള്ളതാണ്.

21 നിബന്ധനകൾ ആണ് സൗദി മുന്നോട്ടു വെച്ചത്. അൽ ജസീറ പൂട്ടണം അതിൽ ഒന്നായിരുന്നു. എന്നാൽ ഖത്തർ ഒന്നിനും വഴങ്ങിയില്ല. ഒറ്റപ്പെട്ട ഖത്തറിനോട് പക്ഷേ ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ മറ്റുള്ളവരെ പോലെ കടുത്ത നിലപാട് എടുത്തില്ല.

എണ്ണ വില ഇടിവിൽ നട്ടം തിരിഞ്ഞിരുന്ന ഖത്തർ ഉപരോധം കൊണ്ട് കൂടുതൽ പ്രശ്നങ്ങളിലേക്ക് വീഴുകയായിരുന്നു. ഇതെല്ലാം ആദ്യം ബാധിച്ചത് കുടിയേറ്റ തൊഴിലാളികളെയും. 2016ൽ 19,53,578 കുടിയേറ്റ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ 2017ൽ അത് 19,50,558 ആയി കുറഞ്ഞു. കുടിയേറ്റ തൊഴിലാളികളിൽ 80 ശതമാനവും ഇന്ത്യക്കാരാണ് താനും.

ഉപരോധം വന്നതോടുകൂടി ശമ്പള കുടിശ്ശിക നീളാൻ തുടങ്ങി. ഇനി അവിടെ നിന്നിട്ടു കാര്യമില്ല എന്ന് എനിക്ക് മനസ്സിലായി. 21 ലക്ഷം രൂപ ശമ്പള കുടിശ്ശിക കളഞ്ഞിട്ടു നാട്ടിലേക്ക് തിരിച്ചു പൊന്നു എന്ന് സുരേഷ് കൂട്ടിച്ചേർത്തു.

ഉപരോധം അവശ്യ വസ്തുക്കളുടെ വില വർദ്ധിപ്പിച്ചു. ശമ്പള കുടിശിക വഷളായി തുടങ്ങി. പ്രൊജെക്റ്റുകൾ നിർത്തലാക്കപ്പെട്ടു. അങ്ങനെ ഖത്തർ സാധാരണ കുടിയേറ്റ തൊഴിലാളിക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കി. പ്രതിസന്ധി തുടരും എന്നും ഖത്തർ കൂടുതൽ പ്രശ്നങ്ങൾ നേരിടും എന്നാണ് ഇമാദ് ജാദ് എന്ന രാഷ്ട്രീയ നിരീഷികൻ പറഞ്ഞത്. ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങൾ ഖത്തർ വിമാനങ്ങൾക്കു തങ്ങളുടെ രാജ്യങ്ങളുടെ മുകളിൽ കൂടി പറക്കാൻ ഉള്ള അവസരവും നിഷേധിച്ചു. ഖത്തർ വിമാന കമ്പനിക്കു 25 ശതമാനത്തോളം റൂട്ടുകൾ നിർത്തേണ്ടി വന്നു.

ഖത്തർ കൈവശം വെച്ചിരുന്ന വിദേശ പണത്തിലും ഇടിവ് വന്നു. ഈ ഏപ്രിലിൽ ഖത്തറിൽ 39.7 ബില്യൺ ഡോളർ ആണ് വിദേശ നാണയശേഖരം. കഴിഞ്ഞ ഏപ്രിലിൽ 46 ബില്യൺ ഡോളർ ആയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. അതിനെ മറികടക്കാൻ 80 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിസ ഓൺ അറൈവൽ ഏർപ്പെടുത്തിയെങ്കിലും സ്ഥിതി മെച്ചപെട്ടില്ല എന്ന് വിദഗ്ദ്ധർ ചൂണ്ടി കാട്ടി.

എന്നാൽ ലോക ബാങ്കിനെ ഉദ്ധരിച്ചു ഖത്തറിൽ നിന്നുള്ള പുതിയ കണക്കുകൾ പറയുന്നത് പ്രതിസന്ധികൾ അവർ മറികടന്നു എന്നാണ്. 2016 ലും 2017 ലും 2.1 ശതമാനം വളർച്ച കൈവരിച്ചു എന്നാണ് ഖത്തർ പറയുന്നത്. ലോക ബാങ്ക് പറയുന്നത് അത് 2.6 ആകും എന്നാണ്. 2022 ലേക്കുള്ള ലോക ഫുട്ബോൾ ഒരുക്കങ്ങളോ നിർമ്മാണ പ്രവർത്തനങ്ങളോ ബാധിച്ചിട്ടില്ല എന്നാണ് ഖത്തർ പറയുന്നത്.

എന്നാൽ മുനീർ ഇക്ബാൽ എന്ന റീറ്റെയ്ൽ മാനേജർ അഴിമുഖത്തോട് പറഞ്ഞത് കച്ചവട രംഗത്തെ അന്തരീക്ഷം അത്ര സുഖകരമല്ല എന്നാണ്. പേയ്മെന്റുകൾ ഒരുപാടു താമസിക്കുന്നുണ്ട്. ശമ്പള കുടിശ്ശിക എല്ലാ കമ്പനിയിലും ഉണ്ട്. ഉപരോധം രാജ്യത്തെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നു മുനീർ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഖത്തറിലെ രാജകുടുംബത്തിന്റെ കമ്പനിയില്‍ 650 ഇന്ത്യക്കാർ പട്ടിണിയിലാണെന്നും സംഘത്തില്‍ നൂറോളം മലയാളികള്‍ ഉണ്ടെന്നും അഴിമുഖം റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തറിലെ രാജകുടുംബത്തിന് 88 ശതമാനം ഓഹരി ഉള്ള HKH കമ്പനിയിലാണ് നൂറിലധികം മലയാളികള്‍ഉള്‍പ്പെടെ 650 ഇന്ത്യൻ തൊഴിലാളികൾ ദുരിതത്തിലായത്.

കഴിഞ്ഞ നാലു മാസമായി തങ്ങള്‍ ശമ്പളവും ഭക്ഷണവും ഇല്ലാതെ കഴിയുകയാണെന്ന് തൊഴിലാളികള്‍ അഴിമുഖത്തോട് പറഞ്ഞു. ഗൾഫിലെ മികച്ച കുടിയേറ്റ തൊഴിലാളി സൗഹൃദ രാജ്യമായാണ് ഖത്തര്‍ അറിയപ്പെടുന്നത്.

ഖത്തറിലെ രാജകുടുംബത്തിന് ഓഹരി ഉള്ളതിനാൽ ഈ വാർത്ത പുറംലോകം അറിഞ്ഞിട്ടില്ല. ദുരിതത്തിൽ ആയ ഒട്ടുമിക്കതൊഴിലാളികളും മാധ്യമങ്ങളോട് സംസാരിക്കാനും തയ്യാറാകുന്നില്ല. HKH കമ്പനിയുടെ 12 ശതമാനം ഓഹരി കയ്യിൽ വെച്ചിരിക്കുന്നത് ഒരു കനേഡിയൻ കമ്പനിയാണ്.

അഴിമുഖത്തോടു സംസാരിച്ച ചില തൊഴിലാളികൾ പറഞ്ഞത് അവരുടെ തൊഴിൽ കാർഡ് കാലാവധി കഴിഞ്ഞതിനാൽ അസുഖം വന്നാൽ ഹോസ്പിറ്റലിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ് എന്നാണ്. ഖത്തർ ഉൾപ്പെടെ ഉള്ള രാജ്യങ്ങളിൽ ഹോസ്പിറ്റലിൽ പോകാനും പുറത്തു ഇറങ്ങി നടക്കാനും തൊഴിൽ കാർഡ് ആവശ്യമാണ്.

ശമ്പള സംരക്ഷണ പദ്ധതി (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) ഉള്ള ഖത്തറിൽ ആണ് ഇത് സംഭവിച്ചിരിക്കുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. വെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തിൽ ആയ തൊഴിലാളികളെ ചില ഇന്ത്യൻസംഘടനകൾ ആണ് സഹായിച്ചുപോന്നിരുന്നത്. ഇന്ത്യൻ എംബസിയിലും പോലീസ് സ്റ്റേഷനിലും പരാതി നല്കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല എന്ന് തൊഴിലാളികൾ അഴിമുഖത്തോടു പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

റെജിമോന്‍ കുട്ടപ്പന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on June 4, 2018 4:23 pm

Related Post
Leave a Comment