X

മാവോയിസ്റ്റ് ബന്ധമെന്ന് ആരോപണം: ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ സായിബാബയ്ക്ക് ജീവപര്യന്തം

സായിബാബയോടൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. യുഎപിഎ നിയമപ്രകാരമാണ് കേസ്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല അദ്ധ്യാപകന്‍ പ്രൊഫ.ജിഎന്‍ സായിബാബയ്ക്ക് മഹാരാഷ്ട്രയിലെ ഗഡ്ചിറോളി കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന വിലയിരുത്തലിലാണ് ശിക്ഷ. നിരോധിത സംഘടനയില്‍ അംഗമായി, രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചു ഇതെല്ലാമാണ് ആരോപണങ്ങള്‍. സായിബാബയോടൊപ്പം മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. യുഎപിഎ നിയമപ്രകാരമാണ് കേസ്.

വീല്‍ചെയറില്‍ കഴിയുന്ന, 90 ശതമാനം ശേഷിയില്ലാത്ത സായിബാബയെ 2014 മേയിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. സായിബാബയ്ക്ക് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ജയിലില്‍ ഗാര്‍ഡുകള്‍ വലിച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് കഴുത്ത് മുതല്‍ ഇടത് തോള്‍ വരെയുള്ള ഭാഗത്തിന് സാരമായ പരിക്കേറ്റിരുന്നു. ഇടതുകൈ ചലിക്കാതെയാവുകയും ചെയ്തു. ഡല്‍ഹി രാം ലാല്‍ ആനന്ദ് കോളേജിലെ അദ്ധ്യാപകനാണ് പ്രൊഫ.സായിബാബ. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി നേരത്തെ സായിബാബയ്ക്ക് കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Leave a Comment