X

പശ്ചിമഘട്ടത്തില്‍ പാമ്പെന്നു തോന്നിക്കുന്ന മണ്ണിര; കൂടുതല്‍ പഠനങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മണ്ണിരയ്ക്ക് 950 മില്ലിമീറ്റര്‍ നീളവും 20 മില്ലീമീറ്റര്‍ വണ്ണവുമാണുള്ളത്.

കര്‍ണ്ണാടകയിലെ കൊല്ലമൊഗരുവില്‍ പശ്ചിമഘട്ടത്തില്‍ സാധാരണയായി കണ്ടുവരാത്ത ഇനം മണ്ണിരയെ കണ്ടെത്തി. ഗോപാലകൃഷ്ണ കട്ട എന്നയാളുടെ കൃഷിയിടത്തില്‍ നിന്നുമാണ് ഈ ഭീമന്‍ മണ്ണിരയെ കണ്ടെത്തിയത്. കൃഷിയിടത്തില്‍ ജോലിചെയ്യവെ തൊഴിലാളികള്‍ മണ്ണിരയെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു.

പശ്ചിമഘട്ടത്തില്‍ നിന്നും ആദ്യമായാണ് ഈ ഇനം മണ്ണിരയെ കണ്ടെത്തുന്നത്. പശ്ചിമഘട്ടത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയുടെ തീരപ്രദേശത്തും ഇതുവരെ ഈ മണ്ണിരയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂവുടമയുടെ മകന്‍ നിശാന്ത് കട്ട അപ്ലൈഡ് സുവോളജിയില്‍ ബിരുദാനന്തര ബിരുദധാരിയായ നിഷാന്ത് കട്ട യാണ് ഇത് പാമ്പല്ല എന്നും മണ്ണിരയാണെന്നും തൊഴിലാളികളോട് പറഞ്ഞത്.

മണ്ണിരയെ കണ്ടെത്തിയ വിവരം നിശാന്ത് മംഗലാപുരം യൂണിവേഴ്‌സിറ്റിയിലെ അപ്ലൈഡ് സുവോളജിയിലെ പ്രൊഫസര്‍മാരായ കെഎസ് ശ്രീപാദിനെയും വിവേക് ഹസ്യാഗറേയും അറിയിച്ചു. ഇരുവരും മണ്ണിരയെക്കുറിച്ച് പഠനം നടത്തുന്നവരാണ്. ഈ ഭീമന്‍ മണ്ണിരയെ കൂടുതല്‍ പഠനങ്ങള്‍ക്കായി രാസലായനിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

പശ്ചിമഘട്ടത്തിലും തീരപ്രദേശത്തും ഇത്രയും വലിയ മണ്ണിര കാണുന്നത് ഇതാദ്യമാണെന്നും അതിനെക്കുറിച്ച് തങ്ങള്‍ കൂടുതല്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രൊഫ. ശ്രീപാദി ദ ഹിന്ദുവിനോട് പറഞ്ഞു.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന മണ്ണിരയ്ക്ക് 950 മില്ലിമീറ്റര്‍ നീളവും 20 മില്ലീമീറ്റര്‍ വണ്ണവുമാണുള്ളത്. അതിന്റെ രൂപശാസ്ത്ര പഠനപ്രകാരം മോണിലിഗാസ്റ്ററിന്റെ ജനുസ്സില്‍ പെട്ടതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More : ‘സംസാരമല്ല ഇനി പ്രവര്‍ത്തനമാണ് വേണ്ടത്’; ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങൾ ബാധിക്കുന്നത് അതി വേഗത്തിലെന്ന് യുഎന്‍

This post was last modified on September 25, 2019 12:28 pm

Related Post
Leave a Comment