X

കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് അവളായിരുന്നു; സോഷ്യല്‍ മീഡിയയില്‍ വയറലായ ചുഞ്ചു നായരെക്കുറിച്ച് വീട്ടുകാര്‍

ചുഞ്ചു ഞങ്ങളോടൊപ്പം 18 വര്‍ഷം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ അസുഖം ബാധിച്ച് വളരെ ദാരുണമായായിരുന്നു അവളുടെ അന്ത്യം.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി മാറിയ ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ഉടമസ്ഥര്‍ പ്രതികരണവുമായി രംഗത്ത്. “ചുഞ്ചുവിന്റെ പേരിന് ജാതിയുമായി ബന്ധമില്ല. നിങ്ങള്‍ക്ക് അത് വെറുമൊരു പൂച്ചയായിരിക്കും. എന്നാല്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സ്വന്തം മകളായിരുന്നു. ഞങ്ങളുടെ കുടുംബത്തിലെ റാണിയായിരുന്നു അവള്‍. അവള്‍ ഇന്ന് ഒപ്പമില്ലെന്ന് ഞങ്ങള്‍ക്ക് വിശ്വസിക്കാനായിട്ടില്ല.”

അനിത നായരും (ശരിയായ പേരല്ല) ഭര്‍ത്താവും രണ്ടു മക്കളുമാണ് ഒരു വര്‍ഷം മുന്‍പ് മരിച്ചു പോയ ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ സ്മരണ പങ്കുവെച്ച് പത്രത്തില്‍ പരസ്യം നല്‍കിയത്. ഇതിന്റെ പേരില്‍ ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു.

“ചുഞ്ചു ഞങ്ങളോടൊപ്പം 18 വര്‍ഷം ഉണ്ടായിരുന്നു. അവസാന നാളുകളില്‍ അസുഖം ബാധിച്ച് വളരെ ദാരുണമായായിരുന്നു അവളുടെ അന്ത്യം”. അനിത നായര്‍ പറയുന്നു. കുടുംബത്തില്‍ പല കാര്യങ്ങളും തീരുമാനിച്ചിരുന്നത് അവളായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മുംബൈ മലയാളികളായ ഇവര്‍ ചുഞ്ചുവിന്റെ ചരമവാര്‍ഷികത്തിന്റെ പരസ്യം ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ആറാം പേജിലാണ് നല്‍കിയിരുന്നത്. മോളൂട്ടി നിന്നെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന പരസ്യത്തില്‍ അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്നേഹിക്കുന്ന എല്ലാവരും എന്നാണ് പറഞ്ഞിരിക്കുന്നത്.

അതേസമയം പൂച്ചയുടെ പേരിനൊപ്പമുള്ള വാലാണ് എല്ലാവരുടെയും ശ്രദ്ധ ഈ പരസ്യത്തിലേക്ക് എത്തിച്ചത്. ഒട്ടനവധി പേര്‍ ഈ പരസ്യം ഷെയര്‍ ചെയ്യുകയും നായര്‍ പൂച്ചയെന്ന് പരിഹസിക്കുകയും ചെയ്തു. ഒട്ടനവധി ട്രോളുകളാണ് ചുഞ്ചു നായരെക്കുറിച്ച് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് ആരോ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും വാര്‍ത്ത പരന്നിരുന്നു.

Read More : രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹി; സതി അനാചാരമല്ലെന്ന നടി പായല്‍ റോത്തഗിയുടെ പരാമര്‍ശം വിവാദമാകുന്നു