ആരാധികയോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്‌തപ്പോഴുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് പ്രകാശ്‌രാജ്. ഒരു യുവതി കുഞ്ഞിനേയും കൂട്ടി തന്റെ കൂടെ ഫോട്ടോ എടുക്കാന്‍ വന്നതായും കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതി അഭ്യർഥിച്ചപ്പോള്‍ അതെ സമ്മതിച്ചെന്നും
എന്നാല്‍ ഫോട്ടോ എടുത്തതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇടപെട്ടെന്നും പ്രകാശ് രാജ് പറയുന്നു.തന്നോടൊപ്പം ചിത്രം എടുത്തതിന് യുവതിയെ ഭര്‍ത്താവ് ശകാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘ഫോട്ടോ എടുത്തതിന് പിന്നാലെ അവരുടെ ഭര്‍ത്താവ് ഇടപെടുകയായിരുന്നു. അവരോട് ആ ചിത്രം ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഞാന്‍ മോദിയെ എതിര്‍ത്തതാണ് കാരണം. ചുറ്റുമുളള സഞ്ചാരികളൊക്കെ നോക്കുന്നുണ്ടായിരുന്നു. ആ യുവതി കരയുകയായിരുന്നു അപ്പോള്‍. ഞാന്‍ അയാളെ വിളിച്ച് സംസാരിച്ചു. നിങ്ങൾ ഈ യുവതിയെ വിവാഹം ചെയ്തതിനും സുന്ദരിയായ ഒരു കുട്ടിയെ തന്നതിനും കാരണക്കാര്‍ ഞാനോ മോദിയോ അല്ല. നിങ്ങളുടെ വീക്ഷണങ്ങളെ അവര്‍ ബഹുമാനിക്കും പോലെ നിങ്ങളും തിരിച്ച് ബഹുമാനിക്കണം. നിങ്ങളുടെ അവധിക്കാലം നന്നായി ആഘോഷിക്കൂ,’ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
പുതുവത്സര ദിനമായ ജനുവരി 1 നാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജനവിധി തേടുകയും ചെയ്‌തു. പത്രിക പ്രഖ്യാപിക്കും മുമ്പേ അദ്ദേഹം പ്രചാരണവും ആരംഭിച്ചിരുന്നു. ബിജെപിക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ പ്രചാരണം നടത്തിയ അദ്ദേഹത്തിന് പക്ഷെ ഇലക്ഷന് വിജയിക്കാനായില്ല. തന്റെ മുഖത്തേറ്റ അടിയാണ് ഈ പരാജയമെന്നാണ് തോല്‍വിക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്.