ഒരുകാലത്ത് കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വിശാലിനെതിരെ രൂക്ഷവിമർശനവുമായി നടി വരലക്ഷ്മി ശരത്കുമാർ രംഗത്തെത്തിയിരിക്കുകയാണ് . നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായ ക്യാംപെയ്ന്‍ വിഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്നാണ് വരലക്ഷ്മിയുടെ ആരോപണം. ട്വിറ്ററിലൂടെ വിശാലിന് തുറന്ന കത്തെഴുതിയാണ് താരം തന്റെ വിമർശനങ്ങൾ അറിയിച്ചത് .
‘ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു..’ വരലക്ഷ്മി ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിൽ പങ്കുവച്ച കത്തിന്റെ പൂർണ്ണ രൂപം:
‘നിങ്ങള്‍ വിശുദ്ധനൊന്നുമല്ല. നിങ്ങളുടെ ഇരട്ടത്താപ്പ് സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരു പുണ്യാളനായിരുന്നെങ്കില്‍ ആളുകള്‍ ,നിങ്ങളുടെ പക്ഷമായ പാണ്ഡവരില്‍ നിന്ന് പുറത്ത് വന്ന് മറ്റൊരു ഗ്രൂപ് തുടങ്ങില്ലായിരുന്നു. ചെയ്ത കാര്യങ്ങളില്‍ നിങ്ങള്‍ അത്ര അഭിമാനിക്കുന്നുണ്ടെങ്കില്‍ അവ ഉയര്‍ത്തിക്കാണിക്കാനാണ് നോക്കേണ്ടത് അല്ലാതെ എന്റെ അച്ഛനെ താഴെ കൊണ്ടുവരാനല്ല. പ്രത്യേകിച്ചും അദ്ദേഹം ഒന്നിലും ഇടപെടാത്ത സ്ഥിതിക്ക്.’
‘ഇതുവരെ നിങ്ങളെ ഞാന്‍ ബഹുമാനിച്ചിരുന്നു, ഒരു സുഹൃത്തായി കൂടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരല്‍പം ബഹുമാനം എനിക്ക് നിങ്ങളോട് ബാക്കിയുണ്ടായിരുന്നത് വരെ ഇപ്പോള്‍ നഷ്ടമായിരിക്കുന്നു.. വളരെ തരംതാഴ്ന്ന ക്യാംപെയ്ൻ ആണ് നിങ്ങള്‍ ഉപയോഗിച്ചത്…നിങ്ങള്‍ വെള്ളിത്തിരയ്ക്ക് പുറത്തെങ്കിലും ഒരു നല്ല നടനാണെന്ന് ഞാന്‍ ഊഹിക്കുന്നു.. നിങ്ങള്‍ എന്റെ ഒരു വോട്ട് നഷ്ടമാക്കി.’ വരലക്ഷ്മി കുറിച്ചു.