ഗ്രൂപ് സി യിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിക്കെതിരെ ഫ്രാൻസിന് ജയം. ഏഷ്യൻ ചാമ്പ്യന്മാരായി ലോകകപ്പിന് യോഗ്യത നേടിയ ഓസീസ് പട ഫ്രാൻസിനെ വിറപ്പിച്ച ശേഷം ആണ് കീഴടങ്ങിയത്. പെനാൽറ്റി കിക്കിലൂടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറവെ പോൾ പോബ്‌ഗ നേടിയ ഗോളിലൂടെയാണ് ഫ്രാൻസ് അവസാന വിജയം തങ്ങളുടെ പേരിലാക്കിയത്.
കിരീടക്കുതിപ്പിന് തുടക്കമിടാൻ ഇറങ്ങിയ ഫ്രഞ്ച് പടയുടെ ആക്രമങ്ങൾക്കു മുന്നിൽ ഓസ്‌ട്രേലിയൻ കളിക്കാർ സമ്മർദ്ദത്തിലാകുന്ന കാഴ്ചകളാണ് ആദ്യത്തെ മിനുട്ടുകൾ കസൻ അരേന സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പോഗ്ബയും ഹെർണാണ്ടസും ചില നല്ല നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ഗോളിൽ കലാശിച്ചില്ല, മറുവശത്ത് കങ്കാരുപ്പടയും ഒറ്റപ്പെട്ട ചില ആക്രമണങ്ങൾ നടത്തി.
ആദ്യ നിമിഷങ്ങളിലെ പതർച്ച കളി പുരോഗമിക്കുന്തോറും മെച്ചപ്പെടുത്തിയ ഓസീസ് പതിയെ താളം വീണ്ടെടുത്തു, ഇരു ടീമുകൾക്കും മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല, പരുക്കൻ അടവുകൾ ഏറെ കണ്ട ആദ്യ പകുതിയിൽ ഓസ്‌ട്രേലിയയുടെ മാത്യു ലക്കിനു മഞ്ഞ കാർഡ് കിട്ടി. ഓസീസ് ഗോൾ കീപ്പർ മാറ്റ് റിയാന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്, മികച്ച നാല് സേവുകളാണ് റയാൻ നടത്തിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 0-0. ആദ്യ മിനുട്ടുകൾ അവഗണിച്ചാൽ ഫ്രഞ്ച് പടയുടെ കടലാസിലെ കരുത്തിനെ ഭയക്കാതെ ഒപ്പത്തിനൊപ്പം പൊരുതുന്ന ഓസ്ട്രേലിയൻ പടയാണ് ആദ്യപകുതി സമ്മാനിക്കുന്ന കാഴ്ച.
ആദ്യ പകുതിയുടെ അനുകരണമായിരുന്നു രണ്ടാം പകുതിയുടെ ആരംഭം, ഇരു ടീമുകളും ആക്രമത്തിന്റെ മൂർച്ച കൂട്ടി, കളിയുടെ 58 ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. അതും പെനാൽറ്റി കിക്കിലൂടെ. വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനത്തിന്റെ സഹായത്തോടെ ലഭിച്ച പെനാൽറ്റിയിൽ നിന്ന് സൂപ്പർതാരം അന്റോയ്ൻ ഗ്രീസ്മനാണ് ഫ്രാൻസിന്റെ ഗോൾ നേടിയത്.
സ്കോർ ഫ്രാൻസ് 1 – 0 ഓസ്ട്രേലിയ. ഗ്രീസ്മാനെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് സോക്കറേഴ്സ് ഡിഫൻഡർ ജോഷ് റിസ്‌ടനു നേരെ റഫറി മഞ്ഞ കാർഡ് ഉയർത്തി.
എന്നാൽ ഫ്രഞ്ച് പടയുടെ ആഹ്ലാദത്തിനു ആയുസ്സ് തീരെ കുറവായിരുന്നു ഓസ്ട്രേലിയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് തടയാനുള്ള ശ്രമത്തിനിടെ ബോക്സിനുള്ളിൽ ഫ്രഞ്ച് താരം ഉംറ്റിറ്റിക്ക് ഹാൻഡ് ബോൾ. റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത ജെഡിനാകിന് പിഴച്ചില്ല. സ്കോർ 1-1
ഫ്രഞ്ച് പടയെ ഓസീസ് സമനിലയിൽ പിടിച്ചു കെട്ടും എന്ന് തോന്നിപ്പോയ നിമിഷങ്ങൾ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോരാളി പോൾ പ്രോഗ്ബയിലൂടെ ഫ്രാൻസ് അനിവാര്യമായ ലീഡ് നേടി. കളി അവസാനിക്കാൻ 10 മിനിറ്റ് മാത്രം ശേഷിക്കെ പകരക്കാരൻ താരം ഒലിവർ ജിറൗദിന്റെ പാസിൽനിന്നായിരുന്നു പോഗ്ബയുടെ ഗോൾ…
This post was last modified on June 16, 2018 6:24 pm