യു.എസ് ഓപ്പണ്‍ ടെന്നീസ് മത്സരത്തിനിടെ വസ്ത്രം ഊരിയ വനിതാ താരത്തിനെതിരെ നടപടിയെടുത്തത് വിവാദമാകുന്നു. ഫ്രഞ്ച് താരമായ ആലിസ് കോര്‍നെറ്റിനെതിരെയാണ് യു.എസ് ഓപ്പണിന്റെ നിയമം തെറ്റിച്ചെന്ന് കാണിച്ച് നടപടിയെടുത്തത്.
മത്സരത്തിനിടെ ആലിസ് കോർനെറ്റ് വസ്ത്രം മാറുകയായിരുന്നു. ഇടവേളയ്‌ക്ക് ശേഷം കോർട്ടിലേക്ക് തിരിച്ചെത്തിയ ആലിസ് ഇട്ടിരുന്ന ടോപ്പഴിച്ച് തിരിച്ചിടുകയായിരുന്നു.ഇതോടെ വനിതാ താരത്തിനെതിരെ യു.എസ് ഓപ്പൺ അധികൃതർ നടപടിയെടുത്തു. ഇതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധമാണ് ഉയർന്നത്.സ്വീഡിഷ് താരമായ ജോഹാന ലാര്‍സനെതിരെയായിരുന്നു മത്സരത്തിനിടെയാണ് സംഭവം.
ദ്യോക്കോവിച്ച് പത്ത് മിനിറ്റോളം ഷർട്ടിടാതെ ഇരുന്നിട്ടും നടപടിയെടുക്കാത്തവർ ഇപ്പോൾ എന്ത് കൊണ്ട് ആലീസിനെതിരെ നടപടിയെടുത്തുവെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ഇതോടെ യു.എസ് ഓപ്പൺ അധികൃതർ പ്രതിരോധത്തിലായി.
സംഗതി വഷളായപ്പോൾ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി.”ഇടവേളയില്‍ ചെയറില്‍ വന്നിരിക്കുമ്പോള്‍ എല്ലാ താരങ്ങൾക്കും ഷർട്ട് മാറാം. അത് നിയമ വിരുദ്ധമല്ല. ആലീസ് കോർനെറ്റിനെതിരായ നടപടിയിൽ ഖേദിക്കുന്നു” . ആലീസിന് പെനാൽറ്റിയോ ഫൈനോ നൽകിയിട്ടില്ലെന്നും താക്കീത് മാത്രമാണ് നൽകിയതെന്നും ഒൗദ്യോഗിക ട്വിറ്ററിലൂടെ അധികൃതർ വ്യക്തമാക്കി.