കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ക്വാർട്ടര്‍ ബർത്ത് ഉറപ്പിച്ച് ബ്രസീൽ. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെതിരെ നേടിയ വലിയ വിജയമാണ് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകർന്നത്. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ഗ്രൂപ്പ് എ ജേതാക്കളായാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നത്.
രണ്ടാം മൽസരത്തിൽ വെനസ്വേലയ്ക്കെതിരെ വഴങ്ങിയ അപ്രതീക്ഷിത സമനിലയുടെ ക്ഷീണം മാറ്റുകയായിരുന്നു പെറുവിനെതിരെ ബ്രസീൽ. സാംബ ശൈലിയിൽ ആക്രമിച്ച് കളിച്ച ബ്രസീലിന് മുന്നിൽ പെറൂവിയൻ പ്രതിരോധം നിഷ്പ്രഭമാവുകയായിരുന്നു. ആദ്യ പകുതിയില്‍ ബ്രസീല്‍ മൂന്നു ഗോളുകളായിരുന്നു ബ്രസീൽ പെറു പോസ്റ്റിൽ നിക്ഷേപിച്ചത്. കസെമിറോ, റോബര്‍ട്ടോ ഫിര്‍മിനോ, എവര്‍ട്ടണ്‍ സോറസ്, ഡാനി ആല്‍വസ്, വില്ലിയന്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍.
കളിയുടെ തുടക്കത്തില്‍ തന്നെ അധിപത്യം ഉറപ്പിച്ച ബ്രസീൽ 12-ാം മിനിറ്റില്‍ പെറു വല ചലിപ്പിച്ചു. കോര്‍ണറിലൂടെയാണ് കസെമിറോയാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. ഏഴു മിനിറ്റുകള്‍ക്ക് ശേഷം ഒരു നോ ലുക്ക് ഗോളിലൂടെ ഫിര്‍മിനോ ലീഡുയര്‍ത്തി. 32-ാം മിനിറ്റില്‍ കുടീഞ്ഞ്യോയുടെ അസിസ്റ്റില്‍ എവര്‍ട്ടന്‍ ഗോള്‍ നേട്ടം മൂന്നാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ വില്ലിയനും ഡാനി അല്‍വസുമാണ് വല ചലിപ്പിച്ചത്. ഇതോടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.
This post was last modified on June 23, 2019 9:24 am