X
    Categories: കായികം

രവി ശാസ്ത്രിയുടെ തൊപ്പിയും തെറിക്കുമോ? പരിശീലക സ്ഥാനത്ത് തുടരണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണം

വിന്‍ഡീസ് പര്യടനം കൂടി ഉള്‍പ്പെടുത്തിയാണ് ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നീട്ടി നല്‍കിയത്.

ലോകകപ്പില്‍ മികച്ച ജയങ്ങള്‍ നേടി സെമിയില്‍ എത്തിയെങ്കിലും ഫൈനലില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. സെമിയില്‍ കിവീസിനോട് പരാജയം വഴങ്ങിയത് ടീമിന് വലിയ നാണക്കേടായി. ബൗളര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യന്‍ പരാജയത്തിന് കാരണമായത്.

ലോകകപ്പിന് ശേഷം വിന്‍ഡീസ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന റിപോര്‍ട്ടുകള്‍ പുറത്ത് വരികയാണ്. വിരാട് കോഹ്‌ലിയെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായും രോഹിത് ശര്‍മ്മയെ ഏകദിന ടീം നായകനാക്കുമെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ അടക്കമുള്ള കോച്ചിംഗ് സ്റ്റാഫിലേക്ക് ബിസിസിഐ ഉടന്‍ പുതിയ അപേക്ഷ ക്ഷണിക്കുമെന്നാണ് റിപോര്‍ട്ട്. നിലവിലെ പരിശീലക സംഘമായ രവി ശാസ്ത്രി, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിനിടെ 45 ദിവസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍ വീണ്ടും പരിശീലകനാവണമെങ്കില്‍ ശാസ്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും അപേക്ഷ നല്‍കണം.

വിന്‍ഡീസ് പര്യടനം കൂടി ഉള്‍പ്പെടുത്തിയാണ് ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി നീട്ടി നല്‍കിയത്. ആഗസ്റ്റ് മൂന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം. 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പുതിയതായി നിയമിക്കപ്പെടുന്ന പരിശീലക സംഘത്തിന് കീഴിലാവും ഇന്ത്യ കളിക്കുക. അതേസമയം, ശങ്കര്‍ ബസുവും പാട്രിക് ഫാര്‍ഹാര്‍ട്ടും ടീമിനോട് വിട പറഞ്ഞതോടെ പുതിയ ട്രയ്നറേയും ഫിസിയോയേയും നിയമിക്കും.