X

ബാറ്റിംഗ് നിരയുടെ മോശം പ്രകടനം; ഇനി ഈ റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം

ന്യൂസീലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്.

ലോകകപ്പില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ ബാറ്റിംഗ് നിര. ന്യൂസീലന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യയുടെ മുന്‍നിര താരങ്ങളായ രോഹിത് ശര്‍മ, ക്യാപ്റ്റന്‍ വിരാട് കോലി, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഒരു റണ്‍സ് നേടി പുറത്തായതാണ് ഈ റെക്കോര്‍ഡ് ഇന്ത്യയെ തേടിയെത്തിയത്. ഏകദിനക്രിക്കറ്റില്‍ ഒരു ടീമിന്റെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരും ഒരു റണ്‍സ് മാത്രമെടുത്തുപുറത്താകുന്നതു ഇത് ആദ്യമാണ്.

ന്യൂസീലന്‍ഡ് പേസര്‍മാരായ മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ഇന്ത്യയുടെ മുന്‍ നിര ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്. രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ കൈകളിലെത്തിച്ച് മാറ്റ് ഹെന്റിയാണ് ഇന്ത്യന്‍ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ത്യന്‍ സ്‌കോര്‍ അഞ്ചില്‍നില്‍ക്കെ വിരാട് കോലിയെ ട്രെന്റ് ബോള്‍ട്ട് എല്‍ബിയില്‍ കുരുക്കി. അംപയറുടെ തീരുമാനത്തിനെതിരെ വിരാട് കോലി റിവ്യു വിളിച്ചെങ്കിലും തേര്‍ഡ് അംപയറും ഔട്ട് വിധിച്ചു. കെ.എല്‍. രാഹുലിനെയും മാറ്റ് ഹെന്റിയുടെ പന്തില്‍ ടോം ലാതം ക്യാച്ചെടുത്തു പുറത്താക്കി. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണു നേടിയത്. ഭേദപ്പെട്ട വിജയലക്ഷ്യമായിരുന്നിട്ടുകൂടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ന്യൂസീലന്‍ഡ് ബോളിങ്ങിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 18 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ ലോകകപ്പില്‍നിന്നു പുറത്താകുകയും ചെയ്തു.

This post was last modified on July 10, 2019 8:34 pm