കഴിഞ്ഞ ദിവസം യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്വിസ് ക്ലബ് യങ് ബോയ്സിനെതിരെ യുവന്റസ് താരം പൗളോ ഡിബാല നേടിയ ഗോൾ റൊണാള്‍ഡോയുടെ അശ്രദ്ധ കൊണ്ടാണ് നഷ്ടമായത്. ഈ ഗോള്‍ ലഭിച്ചിരുന്നെങ്കില്‍ യങ് ബോയ്സിനെതിരെ യുവന്റസിന് സമനില ലഭിക്കുമായിരുന്നു. മത്സരത്തില്‍ 2-1ന് യങ് ബോയ്സ് മുന്നിട്ട് നില്‍ക്കെ ഇഞ്ചുറി സമയത്ത് ഡിബാല നേടിയ ഗോളാണ് ഓഫ് സൈഡ് ആരോപിച്ച് റഫറി നിഷേധിച്ചത്.
ഡിബാല തൊടുത്ത ലോങ് റേഞ്ച് ഷോട്ട് യങ് ബോയ്സിന്റെ വലയില്‍ കയറി. യുവെ ഗോള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. ഷോട്ടുതിര്‍ക്കുമ്പോള്‍ ഓഫ് സൈഡ് പൊസിഷനിലായിരുന്നു ക്രിസ്റ്റ്യാനോ, ബോളിൽ തലവെയ്ക്കാന്‍ ശ്രമിച്ചതാണ് വിനയായത്.
ആദ്യമായിട്ടല്ല സഹതാരത്തിന്റെ ഗോളില്‍ ഇടപ്പെട്ട് ക്രിസ്റ്റ്യാനോ പുലിവാല് പിടിക്കുന്നത്. മുന്‍പ് റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോഴും താരം പിഴവ് വരുത്തിയിരുന്നു. അന്ന് മറ്റൊരു അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വയ്നാണ് ഇരയായത്. ഹിഗ്വെയ്ന്‍ അടിക്കാമായിരുന്ന പന്ത് ക്രിസ്റ്റ്യാനോ ഗോളാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗോള്‍ അവസരം നഷ്ടപ്പെടുകയായിരുന്നു.