X
    Categories: കായികം

ചുവപ്പ് കാര്‍ഡ് വിവാദം; മെസിക്കെതിരെയുള്ള വിലക്ക് നീട്ടിയേക്കും

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ റഫറിയയെയും സംഘാടകരെയും ചോദ്യം ചെയ്ത സംഭവത്തില്‍ അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസിയുടെ അച്ചടക്ക നടപടി നീട്ടിയേക്കും. താരത്തിന്റെ അച്ചടക്ക നടപിടി നീട്ടുന്നത് സംബന്ധിച്ച് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ ആലോചിക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. കോപ്പ അമേരിക്കയില്‍ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ചതിനാണ് മെസിക്കെതിരെ നടപടി എടുത്തത്.

ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1500 യുഎസ് ഡോളര്‍ പിഴയുമായിരുന്നു ശിക്ഷ. എന്നാല്‍ വിലക്കിന്റെ കാലാവധി നീട്ടാനാണ് ഇപ്പോള്‍ കോണ്‍മെബോള്‍ ആലോചിക്കുന്നത്. താരത്തിന് ആറ് മാസത്തെ വിലക്കേര്‍പ്പെടുത്തണമെന്ന ചര്‍ച്ചകളാണ് നടക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. അതേ സമയം ശിക്ഷ നടപടിക്കെതിരെ അപ്പീലിന് പോകാന്‍ മെസിക്ക് സാധിക്കില്ല. അത്തരം രീതിയിലുള്ള ശിക്ഷാ നടപടിയാണ് കോണ്‍മെബോള്‍ സ്വീകരിച്ചിരിക്കുന്നത്.

ചിലിക്കെതിരായ കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിനിടെയാണ് മെസിക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നത്. റഫറിയുടെ തീരുമാനത്തിനെതിരെ ആരാധകരും പ്രതിഷേധിച്ചിരുന്നു. ചിലിയുടെ ഗാരി മെഡലുമായി മത്സരത്തിനിടെ തര്‍ക്കത്തിലേര്‍പ്പെട്ടതിനായിരുന്നു മെസിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയൊന്നും മെസിയുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്ന് പിന്നീട് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മത്സരത്തിന് ശേഷം റഫറിയിങിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മെസി രംഗത്ത് വന്നതോടെ കൂടുതല്‍ വിവാദങ്ങളുണ്ടാകുകയായിരുന്നു. കോപ്പ അമേരിക്കയില്‍ ബ്രസീലിന് കിരീടം നേടാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്ന വിമര്‍ശനവും മെസി ഉന്നയിച്ചിരുന്നു.