X
    Categories: കായികം

‘ഇതിന് നിങ്ങള്‍ക്ക് അധികാരമില്ല’; ഉത്തേജക മരുന്ന് പരിശോധനയില്‍ ബിസിസിഐക്കെതിരെ കായിക മന്ത്രാലയം

നാഡയുടേയോ, വാഡയുടേയോ അംഗീകാരമില്ലാതെയാണ് ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനാ രീതിയെന്നും കായിക മന്ത്രാലയം ചൂണ്ടികാണിക്കുന്നു.

ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനയ്‌ക്കെതിരെ കേന്ദ്ര കായിക മന്ത്രാലയം. ഉത്തേജക മരുന്നിന്റെ സാധിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ടെസ്റ്റ് താരം പൃഥ്വി ഷായ്ക്ക് എട്ട് മാസത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര കായിക മന്ത്രാലയം ബിസിസിഐയ്ക്ക് കത്തയച്ചെന്ന റിപോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നാഡയുടേയോ, വാഡയുടേയോ അംഗീകാരമില്ലാതെയാണ് ബിസിസിഐയുടെ ഉത്തേജക മരുന്ന് പരിശോധനാ രീതിയെന്നും കായിക മന്ത്രാലയം ചൂണ്ടികാണിക്കുന്നു. രാജ്യത്തെ മറ്റെല്ലാ കായിക സംഘടനകളും നാഡയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ബിസിസിഐ മാത്രം ഇതിന് തയ്യാറാവുന്നില്ലെന്ന് കായിക മന്ത്രാലയം കത്തില്‍ പറയുന്നു. നാഡയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പിന്‍തുടരാതെ പ്രവര്‍ത്തിക്കാത്ത ബിസിസിഐയ്ക്ക് ഉത്തേജക മരുന്ന് പരിശോധന നടത്താനോ, കുറ്റം തെളിഞ്ഞാല്‍ ശിക്ഷ വിധിക്കാനോ അധികാരമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനല്ല ബിസിസിഐ എന്നും, അതിനാല്‍ നാഡയുടെ നിയമങ്ങള്‍ പാലിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നുമാണ് ബിസിസിഐ പറയുന്നത്.

2018ല്‍ 215 സാമ്പിളുകള്‍ ബിസിസിഐ ഉത്തേജക മരുന്ന് പരിശോധനയ്ക്കായി അയക്കുകയും, അതില്‍ അഞ്ച് ഫലങ്ങള്‍ പോസിറ്റീവായി വരികയും ചെയ്തിരുന്നു. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞ കായിക താരങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയാണ് ബിസിസിഐ എടുത്തത് എന്ന് തങ്ങളെ അറിയിച്ചില്ലെന്നും കേന്ദ്ര കായിക മന്ത്രാലയം പറയുന്നു.

This post was last modified on August 1, 2019 1:34 pm