പ്രണയത്തിന് മതമോ, ജാതിയോ, രാജ്യമോ വിത്യാസമില്ലെന്ന് മനുഷ്യർ മുൻപും തെളിയിച്ചിട്ടുണ്ട്. ജോര്‍ജിയയില്‍ നടക്കുന്ന ചെസ് ഒളിമ്പ്യാടിനിടെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊളംബിയന്‍ താരത്തോട് വിവാഹാഭ്യര്‍ഥന നടത്തി കൊണ്ട് പ്രണയത്തിന് ഭാഷയോ കാലമോ അതിര്‍ത്തിയോ ഇല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്.
ചെസ് താരം കൂടിയായ നിഖിലേഷ് ജെയ്‌നും ആഞ്ചല ലോപ്പസും ആണ് ഈ രാജ്യാന്തര പ്രണയ കഥയിലെ നായികാനായകന്മാർ. കൊളംബിയ ചൈന മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു കാഴ്ചക്കാരെ ഞെട്ടിച്ചു കൊണ്ട് നിഖിലേഷിന്റെ അപ്രതീക്ഷിതവും, നാടകീയവുമായ നീക്കം. കാല്‍മുട്ടുകുത്തി നിഖിലേഷ് വിവാഹമോതിരം നീട്ടി എന്നെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ആഞ്ചലയ്ക്ക് നൂറുവട്ടം സമ്മതം. ചുറ്റും നിന്ന മാധ്യമ പ്രവര്‍ത്തകരുടെയും ചെസ് താരങ്ങളുടെയും സാന്നിധ്യത്തില്‍ നിഖിലേഷ് മോതിരമണിയിക്കുകയും ചെയ്തു. നിഖിലേഷിന്റെ പൊടുന്നനെയുള്ള നീക്കത്തില്‍ ആഞ്ചല അല്‍പം അമ്പരന്നെങ്കിലും നേരത്തെ മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നു ഇതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പിന്നീട് വെളിപ്പെടുത്തി.
ആഞ്ചലയുടെ സഹോദരിയെ നിഖിലേഷ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി നടപ്പാക്കുകയും ചെയ്തു. ആഞ്ചലയും നിഖിലേഷും ഒന്നരവര്‍ഷത്തോളമായി പ്രണയത്തിലാണ്. ഭാഷ പ്രശ്‌നമാണെങ്കിലും ഓണ്‍ലൈന്‍ ട്രാന്‍സിലേഷന്‍ ഉപയോഗിച്ചാണ് കൂടുതലും സംസാരിക്കുള്ളതന്ന് നിഖിലേഷ് പറഞ്ഞു. ആഞ്ചലയ്ക്ക് സ്പാനിഷ് മാത്രമേ കാര്യമായി വഴങ്ങൂ. നിഖിലേഷിന് ഹിന്ദിയും ഇംഗ്ലീഷും. എന്നാല്‍, തങ്ങളുടെ പ്രണയത്തിന് അതൊന്നും തടസ്സമായിട്ടില്ലെന്നും ഇരു വീട്ടുകാര്‍ക്കും സമ്മതമാണെന്നും നിഖിലേഷ് അറിയിച്ചു.
” ഞങ്ങൾ ഇരുവരും ചെസ്സ് താരങ്ങളാണ്, മറ്റൊരുപാട് സ്ഥലങ്ങളിൽ വെച്ച് വേണം എങ്കിൽ എനിക്ക് പ്രണയാഭ്യർത്ഥ നടത്താം ആയിരുന്നു, പക്ഷെ ഇവിടെ ചെസ്സ് ഒളിമ്പ്യാഡ് നടക്കുകയാണ്. 189 രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ചു ഏറ്റവും ഉചിതമായ ഇടം .” നിഖിലേഷ് ചെസ്സ്. കോമിനോട് പറഞ്ഞു.
ഭാഷ വ്യത്യാസത്തിന് പുറമെ പതിനേഴായിരം കിലോമീറ്റർ വിത്യാസം ഉണ്ട് ഇരുവരുടെയും രാജ്യങ്ങൾ തമ്മിൽ, പ്രണയത്തിന് അതിർത്തികളില്ലാതാവുന്നതിങ്ങനെയാണ് എന്ന് ട്വിറ്ററിൽ ട്രെൻഡിങ് ആയ ട്വീറ്റുകൾ ഇവരെ കുറിച്ച് പറയുന്നു.