#MeToo പ്രചാരണം പുതിയ മേഖലകളിലേക്ക് കടക്കുന്നു. ഇത്തവണ ശ്രീലങ്കൻ ക്യാപ്റ്റനായിരുന്ന അർജുന രണതുംഗെക്കെതിരെയാണ് ഒരു ക്രിക്കറ്റ് ആരാധിക രംഗത്തു വന്നിരിക്കുന്നത്. ഇവർ ഇന്ത്യാക്കാരിയാണ്. മുൻ വിമാനജീവനക്കാരിയാണ്. മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് രണതുംഗെ തന്നെ കയറിപ്പിടിച്ചു എന്നാണ് ആരോപണം.
ഫേസ്ബുക്കിലാണ് ഇവർ ആരോപണമുന്നയിച്ച് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യാ സന്ദർശന വേളയിലാണ് സംഭവം. മുറിയിൽ വെച്ച് തന്റെ അനുവാദം കൂടാതെ രണതുംഗ തന്റെ അരക്കെട്ടിൽ പിടിച്ചുവെന്നും ഹോട്ടൽ റിസപ്ഷനിലെത്തി പരാതി പറഞ്ഞപ്പോൾ അവർ അവഗണിച്ചുവെന്നുമാണ് ആരോപണം.
കടുത്ത ക്രിക്കറ്റ് ആരാധികയായ ഒരു സുഹൃത്തിനൊപ്പമാണ് മുംബൈയിലെ ഹോട്ടൽ ജുഹൂ സെന്ററിന്റെ എലിവേറ്ററിൽ വെച്ച് ക്രിക്കറ്റ് താരങ്ങളെ ആരോപണമുന്നയിക്കുന്ന സ്ത്രീയും അവരുടെ കൂട്ടുകാരിയും കണ്ടത്. കൂട്ടുകാരിക്ക് അവർക്കൊപ്പം പോയി ഓട്ടോഗ്രാഫ് വാങ്ങിക്കാമെന്ന ആശയമുദിച്ചു. ഹോട്ടലിലെത്തിയപ്പോൾ ഇവർക്ക് എന്തോ കുടിക്കാൻ കൊടുത്തെന്നും അത് നിരസിച്ചെന്നും കുറിപ്പ് പറയുന്നു.
ഹോട്ടലിലെ നീന്തൽക്കുളത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു രണതുംഗ അടുത്തു വന്നതും തന്റെ അരക്കെട്ടിൽ പിടിച്ചതും. അരയിൽ കൈ ചുറ്റിയ അയാൾ തന്റെ നെഞ്ചിലൂടെ വിരലോടിച്ചെന്നും കുറിപ്പ് പറയുന്നു. ഹോട്ടൽ റിസപ്ഷനിൽ വിവരമറിയിച്ചപ്പോൾ ഇത് നിങ്ങളുടെ സ്വകാര്യകാര്യമാണെന്നും ഇടപെടാനാകില്ലെന്നുമായിരുന്നു അവരുടെ മറുപടി.
ന്യൂസിലാൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ നിർദ്ദേശങ്ങൾ
മീടൂ പ്രചാരണം ക്രിക്കറ്റ് ലോകത്തേക്കും കടന്നതോടെ മാർഗനിർദ്ദേശങ്ങളുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തി. സമ്മതം ചോദിക്കാതെ ആരെയും ലൈംഗികമായി സമീപിക്കരുതെന്ന് താരങ്ങൾക്ക് നിർദ്ദേശം നൽകി. ക്രിക്കറ്റ് താരങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെക്കുറിച്ചുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ താരങ്ങളുടെ ഹാന്‍ഡ് ബുക്കിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ‘അവര്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം താല്‍പ്പര്യമില്ല എന്നു തന്നെയാണെന്നും അവരുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും’ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.
Leave a Comment