ബൽജിയത്തിനെതിരായ സെമി ഫൈനലിലെ വിജയം തായ്‌ലൻഡിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട കുട്ടി ഫുട്ബാൾ താരങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ഫ്രാൻസിന്റെ സൂപ്പർ താരം പോൾ പ്രോഗ്ബ. “ഈ വിജയം തായ്‌ലൻഡിലെ കുട്ടികൾക്ക് സമർപ്പിക്കുന്നു, അവരാണ് യഥാർത്ഥ ഹീറോകൾ, ഗുഹയിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും അവർ തളർന്നില്ല. അവരുടെ മാനസിക ധൈര്യത്തിന് മുന്നിൽ നമിക്കുന്നു. അഭിവാദ്യങ്ങൾ.” റഷ്യൻ ലോകകപ്പിലുടനീളം ഫ്രാൻസിന്റെ പടയോട്ടത്തിൽ ചുക്കാൻ പിടിച്ച പ്രൊഗ്ബ ട്വിറ്ററിൽ കുറിച്ചു.
ജൂൺ 23നാണ് തായ്‌ലാൻഡിലെ ‘താം ലുവാങ് നാങ് നോൻ’ എന്ന ഗുഹയിലേക്ക് 12 കുട്ടികളും ഫുട്ബോൾ കോച്ചുമടങ്ങുന്ന സംഘം കയറിയത്. ഫുട്ബോൾ പരിശീലനം കഴിഞ്ഞ് വരുന്ന വഴിയാണ് ഇവർ ഗുഹയിലേക്ക് കയറിയത്. കുട്ടികളെല്ലാം ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ളവരാണ്. ‘വൈൽഡ് ബോർസ്’ എന്ന ഫുട്ബോൾ ടീമിലെ അംഗങ്ങളാണ് ഇവരെല്ലാം. 11 മുതൽ 17 വയസ്സു വരെ പ്രായമുള്ള കുട്ടികളും 25കാരനായ അസിസ്റ്റന്റ് കോച്ചും ചേർന്ന് ഗുഹയ്ക്കകത്തു കയറുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മൺസൂൺ മഴ ശക്തി പ്രാപിച്ചതോടെ ഗുഹയിലെ ജലനിരപ്പ് ഉടനെ ഉയര്‍ന്നു. ഇതോടെ കുട്ടികൾക്കും കോച്ചിനും പുറത്തുവരാൻ കഴിയാതായി. ഇവരുടെ ബാഗുകളും മറ്റും ഗുഹയ്ക്കു പുറത്ത് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് അധികാരികൾ സംഭവമറിയുന്നത്. മൂന്നു ദിവസത്തെ ഭഗീരഥ പ്രയത്നത്തിലൂടെയാണ് കുട്ടികളെയും കൊച്ചിനെയും ദൗത്യ സംഘം പുറത്തെത്തിച്ചത്. 17 ദിവസം അവർ ഗുഹയ്ക്കുള്ളിൽ ചിലവഴിച്ചു.
ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ ഫിഫ കുട്ടികൾക്ക് 12 ഫൂട്ബോളേഴ്സ് ടിക്കറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷെ, കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെടും വരെ പുറത്തുവിടേണ്ടെന്നാണ് ഡോക്ടർമാരുടെ തീരുമാനം.
Leave a Comment