X

കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ സ്വയം തുക കണ്ടെത്തണമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാനങ്ങള്‍ തന്നെ പണം കണ്ടെത്താന്‍ പറഞ്ഞതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കര്‍ഷക അനുകൂലമല്ല പകരം കോര്‍പ്പറേറ്റ് അനുകൂലമാണെന്ന് വ്യക്തമായിരിക്കുകയാണ്

കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ അതിനുള്ള തുക സ്വയം കണ്ടെത്തണമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

നിഷ്‌ക്രിയ ആസ്തി, കിട്ടാക്കടങ്ങള്‍ എന്നിവ സംബന്ധിച്ച് അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പൊതുമേഖല ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ കിട്ടക്കടം 6 ലക്ഷം കോടിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി മുന്‍കൈയെടുത്ത് ചര്‍ച്ച സംഘടിപ്പിച്ചത്. ഇതില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പ്പറേറ്റുകളുടേതാണെന്നാണ് റിപ്പോര്‍ട്ട്. വന്‍കിട കോര്‍പ്പറേറ്റുകളുടെ പലരുടെയും കടങ്ങള്‍ എഴുതി തള്ളുകയും ചെയ്തിട്ടുമുണ്ട്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാനങ്ങള്‍ തന്നെ പണം കണ്ടെത്താന്‍ പറഞ്ഞതോടെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കര്‍ഷക അനുകൂലമല്ല പകരം കോര്‍പ്പറേറ്റ് അനുകൂലമാണെന്ന് വ്യക്തമായിരിക്കുകയാണ്.

മഹാരാഷ്ട്രയെ കൂടാതെ ഉത്തര്‍പ്രദേശും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൃഷിനാശം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി തുടങ്ങിയ പ്രശ്‌നങ്ങളാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നേരിടുന്നത്. ഇതേ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി സമരത്തിലായിരുന്നു. ഈ വര്‍ഷം മാത്രം 1400ലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലും കര്‍ഷക പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

This post was last modified on June 12, 2017 4:44 pm