അഴിമുഖം പ്രതിനിധി
തങ്ങളുടെ ‘കുട്ടികളില്‍’ ഒരാളായ സുന്ദര്‍ പിച്ചൈ സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ സിഇഒ ആയി നിയമിക്കപ്പെട്ടു എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ് ചെന്നൈ നഗരത്തിലെ മറ്റുള്ളവരെ പോലെ തന്നെ വാനവാണി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളും ചൊവ്വാഴ്ച ഉറക്കമുണര്‍ന്നത്.
ലോകത്തെമ്പാടുമുള്ള കുടുംബങ്ങളിലെ സ്വന്തം പേരായി പിച്ചൈ മാറുന്നതില്‍ തനിക്കും മറ്റ് ജീവനക്കാര്‍ക്കും അഭിമാനമുണ്ടെന്നാണ് കാടുകയറിക്കിടക്കുന്ന മദ്രാസ് ഐഐടി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പാളായ കാവേരി പത്മനാഭന്‍ പറയുന്നത്.
‘അതെ, അദ്ദേഹത്തെ സ്‌കൂളിലേക്ക് ക്ഷണിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കുട്ടികളോട് സംസാരിക്കുന്നപക്ഷം അര്‍ക്ക് കൂടുതല്‍ പ്രചോദനം ലഭിക്കുമെന്നുള്ളത് ഉറപ്പാണ്,’ എന്ന് അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
‘ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഇത് സര്‍വശ്രേഷ്ഠവും ഉജ്ജ്വലവുമായ ഒരു നേട്ടമാണെന്ന് മാത്രമല്ല, ആ നേട്ടത്തില്‍ ചെറിയ ഒരു സംഭാവന ഞങ്ങള്‍ക്കും (ഒരു സ്‌കൂള്‍ എന്ന നിലയില്‍) ചെയ്യാന്‍ കഴിഞ്ഞത് വലിയ ബഹുമതിയാണ്,’ എന്ന് ആവേശഭരിതയായ പ്രിന്‍സിപ്പാള്‍ പറയുന്നു. രാവിലത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് ഈ ശുഭവാര്‍ത്ത കുട്ടികളുമായി പങ്കുവച്ച കാവേരി പത്മനാഭന്‍, തന്റെ ലക്ഷ്യത്തിലെത്താന്‍ പൂര്‍ണമായ സമര്‍പ്പണത്തോട് മനസര്‍പ്പിക്കുകയും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്താല്‍ ആര്‍ക്കും ജീവിതവിജയം കണ്ടെത്താന്‍ സാധിക്കും എന്നതിന്റെ ഉദാഹരണമാണിതെന്ന് അവരോട് പറയുകയും ചെയ്തു.
‘ഞങ്ങള്‍ ഈ നിമിഷവും ഈ ചരിത്രപ്രധാനമായ മുഹൂര്‍ത്തവും ആഘോഷിക്കുകയാണെന്ന് മാത്രമല്ല, ഞങ്ങളില്‍ നിന്നും കൂടുതല്‍ (പിച്ചൈയെ കുറിച്ച്) അറിയാന്‍ കുട്ടികള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു,’ അവര്‍ പറഞ്ഞു.
‘ദൗര്‍ഭാഗ്യവശാല്‍ സുന്ദര്‍ പിച്ചൈ പഠിക്കുന്ന സമയത്ത് ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ചില പൂര്‍വ വിദ്യാര്‍ത്ഥികളുടെ സഹായം തേടാന്‍ ഞങ്ങള്‍ക്ക് സാധിക്കും.’
ചെന്നെയില്‍ ജനിച്ച 43കാരനായ പിച്ചൈ ഖരക്പൂര്‍ ഐഐടിയിലെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം യുഎസിലെ സ്റ്റാന്‍ഫോഡിലേക്ക് പോയി. അവിടെ വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നും അദ്ദേഹം എംബിഎ പാസായി.
കമ്പനി ജീ-മെയില്‍ പുറത്തിറക്കിയ 2004ല്‍ ഗൂഗിളില്‍ ചേര്‍ന്ന അദ്ദേഹം ക്രോം ബ്രൗസര്‍ മുതല്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ സോഫ്‌റ്റ്വെയര്‍ വരെയുള്ള കമ്പനിയുടെ ചില പ്രചാരം നേടിയ ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. ‘നിശബ്ദനും ശ്രദ്ധാലുവും പുസ്തകപ്പുഴവും’ ആയിരുന്നു പിച്ചൈയെന്ന് അദ്ദേഹത്തിനെ സ്‌കൂളിലെ രണ്ട് വര്‍ഷം മുതിര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്ന പട്ടു സുബ്രഹ്മണ്യം ഓര്‍ക്കുന്നു. ‘എപ്പോഴും ചിരിക്കുന്ന മുഖമുള്ള അയാള്‍ ഒരു പുസ്തകപ്പുഴവായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ പെന്‍സില്‍വാനിയയില്‍ വച്ച് കണ്ടുമുട്ടാന്‍ എനിക്കൊരു അവസരം ലഭിച്ചു. പക്ഷെ ഈ നാണംകുണുങ്ങിയായ ചെറുപ്പക്കാരന്‍ ഇത്ര വലിയ നിലയില്‍ എത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
‘ഒരു ആഗോള കോര്‍പ്പറേഷനെ നയിക്കുക എന്നത് വലിയ ഒരു കാര്യമാണ്. ഒരു വലിയ കോര്‍പ്പറേഷന്റെ ആഗോള തലവനായി ഞങ്ങളുടെ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരാള്‍ വരിക എന്നത് ഞങ്ങള്‍ക്ക് വലിയ അംഗീകാരവും അഭിമാനവുമാണ്,’ എന്ന് ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിന്റെ ലോജിസ്റ്റിക്‌സ് തലവനായ സുബ്രഹ്മണ്യം പറയുന്നു.
ഈ വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ പിച്ചൈയെ കുറിച്ച് ധാരാളം കേള്‍ക്കുന്നതായി സ്‌കൂളില്‍ പിച്ചൈയെക്കാള്‍ രണ്ട് ക്ലാസ് മുതിര്‍ന്നയാളായ മുരുഗവേല്‍ സെല്‍വന്‍ പറുന്നു.
‘മാതാപിതാക്കളുടെ അനുസരണയുള്ള പുത്രന്‍ എന്ന നിലയില്‍ പിച്ചൈ അവര്‍ക്കും ഞങ്ങള്‍ക്കും അഭിമാനകരമായതെല്ലാം ചെയ്തിരിക്കുന്നു,’ എന്ന് ഐടി ഇടത്തിലെ ഒരു സംരംഭകനായ സെല്‍വന്‍ പറയുന്നു.
സമീപകാലത്ത് ചെന്നൈയില്‍ നിരവധി കോടി രൂപ വിലമതിക്കുന്ന ഒരു അത്യാഢംബര ഫഌറ്റ് തന്റെ മാതാപിതാക്കള്‍ക്കായി പിച്ചൈ വാങ്ങി നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഒരു ആഗോള കോര്‍പ്പറേഷന്റെ സിഇഒ ആയുള്ള പിച്ചൈയുടെ സ്ഥാനക്കയറ്റം ഞങ്ങളെയും വനവാണി സ്‌കൂളിലെ കുട്ടികളെയും മാത്രമല്ല സര്‍വരെയും പ്രചോദിപ്പിക്കുന്നു,’ എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
‘ഒരാളുടെ പാരമ്പര്യമോ പശ്ചാത്തലമോ എന്തുതന്നെയായാലും തന്റെ ലക്ഷ്യത്തിലെത്താന്‍ സൂക്ഷമതയോടെ പരിശ്രമിക്കുന്ന ഒരാള്‍ക്ക് വിജയം സുനിശ്ചിതമാണ്,’ എന്നാണ് പിച്ചൈയുടെ വിജയം കാണിക്കുന്നതെന്ന് സെല്‍വന്‍ പറയുന്നു. ട്വിറ്ററില്‍ വന്ന നിരവധി സന്ദേശങ്ങളില്‍ മുന്‍ ഫേസ്ബുക്ക് എക്‌സിക്യൂട്ടിവ് ബ്രറ്റ് ടെയിലറുടെ സന്ദേശം ഇക്കാര്യം അടിവരയിട്ട് പറയുന്നു. ‘ഞാന്‍ ജോലി ചെയ്തവരുടെ കൂട്ടത്തില്‍ ഏറ്റവും ശേഷിയുള്ള സാങ്കേതിക നായകന്മാരില്‍ ഒരാള്‍,’ എന്നാണ് പിച്ചൈയെ ടെയിലര്‍ വിശേഷിപ്പിച്ചത്.
ഗൂഗിളിന്റെ പുതിയ തലവന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള ഒരു സൂചനയാണത്. സാങ്കേതികവിദ്യ എന്തായിരിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ കുറിച്ചുള്ള സൂചന കൂടിയാണത്: ഈ നിമിഷത്തില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു വിശ്വസ്ത ഭൃത്യന്‍.
‘എന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം ഞാന്‍ നഷ്ടപ്പെടുത്താന്‍ ഒരുങ്ങുന്ന നിമിഷത്തില്‍ എന്റെ ഫോണ്‍ നിലവിളിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുപോലെ തന്നെ ഞാന്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, അത്ര പ്രാധാന്യമില്ലാത്ത ഒരു വിവരവുമായി വരുന്ന സന്ദേശങ്ങള്‍ എന്നെ ശല്യപ്പെടുത്താതിരുന്നെങ്കില്‍ എന്നും,’ സമീപകാലത്ത് ഒരു അഭിമുഖത്തില്‍ പിച്ചൈ പറഞ്ഞു. ‘അങ്ങനെയാണ് ഞാന്‍ അതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നെ സംബന്ധിച്ചടത്തോളം ഉപഭോക്താക്കാളെ ഏറ്റവും മികച്ച രീതിയില്‍ സേവിക്കുകയാണ് വേണ്ടത്. അതിന് ചിലപ്പോള്‍ നമ്മള്‍ അപ്രത്യക്ഷരാവുകയോ അല്ലെങ്കില്‍ കുറച്ചുനേരം മാറി നില്‍ക്കുകയോ ചെയ്യേണ്ടി വരും.’
ഗൂഗിള്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്ത സൗഹൃദപരവും അങ്ങനെ അവയെ കൂടുതല്‍ ജനകീയവുമാക്കുന്നതിലാണ് തന്റെ പുതിയ തസ്തികയുടെ വിജയമിരിക്കുന്നതെന്ന് പിച്ചൈ വിശ്വസിക്കുന്നു.
2004ല്‍ കമ്പനിയില്‍ പ്രോഡക്ട് മനേജര്‍ തസ്തികയില്‍ ചേര്‍ന്ന പിച്ചൈ, കമ്പനിയുടെ വെബ് ബ്രൗസറായ ക്രോം പോലെയുള്ള ഉന്നത പരിശ്രമങ്ങളില്‍ ജോലി ചെയ്തുകൊണ്ട് ശ്രദ്ധ ആകര്‍ഷിച്ചു. കമ്പോള ഓഹരിയിലെ ഒറ്റ അക്ക ശതമാനത്തില്‍ നിന്നും കാട്ടുപുല്ല് പടരുന്നത് പോലെ വളര്‍ന്ന ക്രോം ഇപ്പോള്‍ ലോകത്തിലെ ഡെസ്‌ക്ടോപ്പുകളിലും മൊബൈലുകളിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ബ്രൗസറായി വളര്‍ന്നതായി സ്റ്റാര്‍ട്ട്കൗണ്ടര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്റി റൂബിന്‍ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ, ലോകത്തിലെ 78 ശതമാനം സ്മാര്‍ട്ട് ഫോണുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറായ ആന്‍ഡ്രോയിന്റെ മേല്‍നോട്ടം വഹിക്കുന്നതിന് പിച്ചൈയെ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ലാറി പേജ് നിയോഗിച്ചിരുന്നു.
‘സാങ്കേതികമായി പൂര്‍ണതയില്‍ നില്‍ക്കുമ്പോഴും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രതിഭ സുന്ദറിനുണ്ട്. അയാള്‍ വലിയ വെല്ലുവിളികളെ സ്‌നേഹിക്കുന്നു,’ എന്ന് പേജ് എഴുതി. ‘ക്രോമിന്റെ ഉദാഹരണം തന്നെയെടുക്കാം. ലോകത്തിന് പുതിയ ഒരു ബ്രൗസര്‍ ആവശ്യമുണ്ടോ എന്ന് 2008ല്‍ ആളുകള്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ക്രോമിന് ദശലക്ഷക്കണക്കിന് സംതൃപ്തരായ ഉപഭോക്താക്കളാണുള്ളത്.’
തമിഴ്‌നാട്ടില്‍ ജനിച്ച പിച്ചൈ ചെന്നൈ മേഖലയിലാണ് തന്റെ ആദ്യ നാളുകള്‍ ചെലവഴിച്ചത്. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നു. ഖരഘ്പൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് അദ്ദേഹം തന്നെ എഞ്ചിനീയറിംഗ് ബിരുദം നേടിയത്.
ബ്ലൂംബര്‍ഗ് ബിസിനസ് വീക്കില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കുടുംബ ചിത്രപ്രകാരം, സുന്ദറിന് 12 വയസാകുന്നത് വരെ വീട്ടില്‍ ടെലിഫോണ്‍ ഉണ്ടായിരുന്നില്ല. പിന്നീട് കിട്ടിയതാവട്ടെ കറക്കി നമ്പര്‍ ടയല്‍ ചെയ്യുന്ന ഒന്നായിരുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് വീട്ടില്‍ ടെലിവിഷനോ കാറോ ഉണ്ടായിരുന്നില്ല. കുടുംബത്തിലെ നാല് അംഗങ്ങളും കൂടി ഒരു സ്‌കൂട്ടറില്‍ കയറിയാണ് നഗരം ചുറ്റിയിരുന്നത്.
യുഎസിലെത്തിയ പിച്ചൈ, സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും സയന്‍സില്‍ മാസ്റ്റര്‍ ബിരുദവും അതിന് ശേഷം പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്നും എംബിഎയില്‍ മാസ്റ്റേഴ്‌സും നേടി. തുടര്‍ന്ന് അപ്ലൈഡ് മെറ്റീരിയല്‍സില്‍ എഞ്ചിനീയറായും മകെന്‍സ്‌കി ആന്റ് കമ്പനിയില്‍ മാനേജിംഗ് കണ്‍സള്‍ട്ടന്റായും ജോലി നോക്കി. മകെന്‍സ്‌കിയില്‍ ജോലി ചെയ്തിരുന്ന ഒരു സഹപ്രവര്‍ത്തകനെ ഗൂഗിളില്‍ ചേരുന്നതില്‍ നിന്നും വിലക്കാനായി നിരവധി വാദങ്ങള്‍ ഉന്നയിച്ച അദ്ദേഹം ഒടുവില്‍ വാദങ്ങളെല്ലാം ഗൂഗിളില്‍ ചേരുന്നതിന് അനുകൂലമാണെന്ന് തിരിച്ചറിഞ്ഞു.
ഗൂഗിലെ അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്കിടയില്‍ അദ്ദേഹത്തിന് നിരവധി ഭൈമീകാമുകന്മാര്‍ ഉണ്ടായിരുന്നു. ഈ വിഷയത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രണ്ടു പേര്‍ പറഞ്ഞത്, 2011ല്‍ തങ്ങളുടെ ഉപഭോക്തൃ ഉല്‍പന്ന വിഭാഗത്തിന്റെ തലവനായി പിച്ചൈയെ നിയമിക്കാന്‍ ട്വിറ്റര്‍ കിണഞ്ഞു ശ്രമിച്ചുവെന്നാണ്. സ്റ്റീവന്‍ ബാള്‍മെര്‍ക്കിനു പകരം മൈക്രോസോഫ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായി പിച്ചൈ ചുമതല ഏല്‍ക്കുമെന്ന് കഴിഞ്ഞ വര്‍ഷം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
മര്യാദയുള്ള പെരുമാറ്റവും കീഴ്ജീവനക്കാരോടും സഹപ്രവര്‍ത്തകരോടുമുള്ള സൗഹാര്‍ദ്ദപരമായ മനോഭാവവും മൂലം സോഫ്‌റ്റ്വെയര്‍ വ്യവസായത്തിലെ പലരുടെയും ഇഷ്ടഭാജനമാണ് പിച്ചൈ.
‘സുന്ദറിന് ഒരിക്കലും ഒരു മോശം ദിവസമില്ല. അദ്ദേഹത്തില്‍ നിന്നും പ്രസരിക്കുന്ന പ്രചോദനാത്മക ഊര്‍ജ്ജവും ശുഭാപ്തി വിശ്വാസവും മികച്ച പ്രതിഭകളെ അദ്ദേഹത്തിലേക്ക് ആകര്‍ഷിക്കുന്നു,’ എന്ന് ഒരു വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റും ഗൂഗിളില്‍ പിച്ചൈയുടെ മുന്‍ സഹപ്രവര്‍ത്തകനുമായിരുന്ന ക്രിസ് സാക്ക പറയുന്നു.
വാള്‍ സ്ട്രീറ്റും പിച്ചൈയ്ക്ക് അനുകൂലമാണെന്നാണ് കരുതേണ്ടത്. ഗൂഗിളിന്റെ പുതിയ സംഘടനാ ചട്ടക്കൂടിനും പണമുണ്ടാക്കുന്ന പുതിയ കമ്പനിയുടെ ഭാഗം കൈകാര്യം ചെയ്യുന്നതിനുള്ള പിച്ചൈയുടെ പങ്കിനുമുള്ള അംഗീകാരം എന്ന നിലയില്‍ തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിക്കപ്പെട്ട ശേഷം കമ്പനിയുടെ ഓഹരിയുടെ മൂല്യത്തില്‍ 10 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധന രേഖപ്പെടുത്തി. ഗൂഗിളിന്റെ ഉടമസ്ഥരായ പേജും സെര്‍ജി ബ്രിന്നും അംബ്രല കമ്പനിയായ ആല്‍ഫബെറ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കും.
പിച്ചൈയ്ക്ക് ഗൂഗിളിന്റെ വ്യാപര വിഭാഗത്തിന്റെ സാങ്കേതികവിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന് ഇന്റര്‍നെറ്റ് ഉപദേശക കമ്പനിയായ ക്ലിയര്‍മെഡോ പാര്‍ട്ട്‌ണേഴ്‌സിന്റെ സ്ഥാപകനും മുന്‍ വാള്‍ സ്ട്രീറ്റ് അനലിസ്റ്റുമായ ജോര്‍ഡന്‍ റോഹന്‍ പറയുന്നു. ‘അദ്ദേഹം വ്യക്തമായ ചിന്തകളും ശക്തമായ കാഴ്ചപ്പാടുകളുമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പുതിയ തസ്തികയില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിക്കും.’
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക