ചെറിയ സാമ്പത്തിക ഞെരുക്കത്തിലൂടെ ജീവിതം കടന്നുപോയപ്പോഴാണ് അരിപ്പെട്ടി നിര്‍മ്മിക്കുവാനുള്ള പണി താരപ്പന് കിട്ടുന്നത്. ബെഞ്ച്, ഡെസ്‌ക്, കസേര എന്നിവ നിര്‍മ്മിച്ച് നല്‍കാറുണ്ടെങ്കിലും ആദ്യമായിട്ടാണ് അരിപ്പെട്ടിയുടെ ക്വട്ടേഷന്‍ കിട്ടുന്നത്. അരിപ്പെട്ടി കൂട്ടുന്നത് ഇതുവരെ കണ്ടിട്ടുപോലുമില്ല. നിര്‍മ്മിക്കുന്നത് നോക്കിനിന്നിട്ടുമില്ല. നാലുകാലില്‍ നില്‍ക്കുന്ന അരിപ്പെട്ടി നിര്‍മ്മിക്കുമ്പോള്‍ പലകാര്യങ്ങളും ശ്രദ്ധിക്കണം. വെളിച്ചം കടക്കാനുള്ള വിടവ് പോലും ഉണ്ടാവരുത്. ഒരു ചെറിയ വിടവുണ്ടായാല്‍ ഉറുമ്പ് കയറും. എലിയും ചിതലും വെള്ളവും കാറ്റും കയറരുത്. എലി കടിക്കാതിരിക്കാന്‍ കശുമാവിന്‍ പലകയാണ് ഉപയോഗിക്കേണ്ടത്. നാര് നിറഞ്ഞ തടിയായതിനാല്‍ മാമ്പലക എലിക്ക് കരളാന്‍ കഴിയില്ല. പൂവരശിന്റെയോ ആഞ്ഞിലിയുടേയോ തടി ഉപേയാഗിച്ചാണ് കാലുകള്‍ നിര്‍മ്മിക്കുന്നത്. പക്ഷെ എത്ര ആലോചിച്ചിട്ടും നിര്‍മ്മാണത്തിന്റെ ഫോര്‍മുല പിടികിട്ടുന്നില്ല.
വയലാര്‍ കായലിനക്കാരെയുള്ള വീട്ടുകാരാണ് താരപ്പന് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. പണി ചെയ്ത ശേഷം കിട്ടുന്ന മൂന്ന് തച്ചിന്റെ (മൂന്ന് ദിവസം) കൂലിയായ 60 രൂപയിലാണ് പ്രതീക്ഷ. സംഭവം നടക്കുന്നത് മുപ്പത് വര്‍ഷം മുന്‍പായതിനാല്‍ 60 രൂപ വലിയ തുക തന്നെയാണ്. രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല. അരിപ്പെട്ടി മനസ്സില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒടുവില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ ഫോര്‍മുല മനസ്സില്‍ തെളിഞ്ഞുവന്നു. ‘യുറേക്ക’ എന്ന് വിളിച്ചോടിയ ആര്‍ക്കിമിഡീസിനെപോലെ താരപ്പന്‍ പായയില്‍ നിന്നും ചാടിയെഴുന്നേറ്റു. ഉളിയും കൊട്ടുവടിയുെമെടുത്ത് നേരെ പണിശാലയിലേക്ക് കയറി. മൂന്ന് ദിവസം കൊണ്ട് അരിപ്പെട്ടി പൂര്‍ത്തിയായി.
കൂലി കുറക്കുന്നതിനായി ഓര്‍ഡര്‍ നല്‍കിയ ഇടനിലക്കാരന്‍ എത്തി കുറ്റവും കുറവുകളും കണ്ടുപിടിക്കാന്‍ ശ്രമം തുടങ്ങി. കണ്ടുപിടിക്കാനാവാത്ത വിടവ് ഉണ്ടെന്നും വെള്ളം കയറുമെന്നും ആയിരുന്നു പ്രധാന ആരോപണം. സ്വന്തം കൈപ്പണിയില്‍ ആത്മവിശ്വാസം ഉണ്ടായിരുന്ന താരപ്പന്‍ അരിപ്പെട്ടി തലച്ചുമടായി എടുത്ത് കായലിന്റെ തീരത്ത് എത്തിച്ചു. കായലില്‍ ഇറക്കിയശേഷം അതിനുള്ളില്‍ കയറിയിരുന്നു. നേരത്തെ ചെത്തിവെച്ച ഓലമടല്‍ തുഴയാക്കി ഓര്‍ഡര്‍ നല്‍കിയ വീട്ടിേലക്ക് പുറപ്പട്ടു. ഓളങ്ങളിലൂടെ കായല്‍ കടന്നപ്പോഴും അതില്‍ ഒരു തുള്ളി വെള്ളം കയറിയില്ല. അതിനേക്കാള്‍ സാക്ഷിപത്രം വേറെയുണ്ടായില്ല. അരിപ്പെട്ടി പോലെ വിശ്വാസ്യത ഉള്ളതായി മാറി താരപ്പന്റെ പണിയും. പിന്നീട് അരിപ്പെട്ടി ഓര്‍ഡറുകളുടെ ഒഴുക്കായിരുന്നു.
ചേര്‍ത്തല വയലാര്‍ മണിയേഴത്ത് കോളനിയില്‍ 1982-ലാണ് താരപ്പന് നാല് സെന്റ് ഭൂമി പഞ്ചായത്തില്‍ നിന്നും അനുവദിക്കുന്നത്. കളവംകോടം വൈഎംസിഎസ്സ് ക്ലബിലെ മികച്ച വോളിബോള്‍ കളിക്കാരനായിരുന്നു താരപ്പന്‍. ഓലപ്പുരയും കെട്ടി വയലാറില്‍ താമസമാരംഭിച്ചു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ അതുവരെ ചെയ്ത മരംമുറി, ചുമട്, തേങ്ങാപൊതിക്കല്‍ എന്നിവ കൊണ്ടൊന്നും കഴിഞ്ഞില്ല. അടുത്ത വീട്ടിലെ താമസക്കാരനായ ഗോവിന്ദന്‍ ആശാരി ബെഞ്ച്, ഡെസ്‌ക്, കസേര എന്നിവ പണിയുന്നത് നോക്കിയിരുന്ന് ഏകലവ്യശിഷ്യനായി. കണ്ടുപഠിത്തത്തില്‍ സ്വന്തമായ കണ്ടുപിടുത്തം ചേര്‍ത്തതോടെ മികച്ച മരപ്പണിക്കാരനായി മാറി.
കയറുപിരിക്കുന്ന റാഡുകളുടെ നിര്‍മ്മാണമായിരുന്നു എണ്‍പതുകളിലെ പ്രധാന വരുമാന മാര്‍ഗ്ഗം. തള്ളറാഡും, പിള്ളറാഡും അടങ്ങുന്ന ഒരു സെറ്റ് നിര്‍മ്മിച്ചാല്‍ 15 രൂപ ലഭിക്കും. മൂന്ന് സെറ്റ് റാഡ് വരെ ഒരു ദിവസം നിര്‍മ്മിക്കാം. തെങ്ങിന്‍ തടി പോറിച്ച്, ചീയിച്ച തെങ്ങിന്‍ തൊണ്ട് തല്ലാനായി ഉപേയാഗിക്കുന്ന ചകിരിവടികളായിരുന്നു മറ്റൊരു കൈപ്പണി. ഒരിഞ്ച് നീളത്തില്‍ എടുക്കുന്ന തെങ്ങിന്‍ തടിക്കഷണം ചിന്തേരിട്ട്, സാന്റ് പേപ്പര്‍ പിടിച്ച്, ഉരുട്ടിയെടുത്താണ് വില്‍പന. രണ്ടര രൂപമുതല്‍ ആണ് വില ആരംഭിക്കുന്നത് .
പുലര്‍ച്ചെ ഏഴു മണി കഴിഞ്ഞ് വടിയും തടിയുമായുള്ള സ്ത്രീകളുടെ യാത്ര രണ്ട് പതിറ്റാണ്ട് മുമ്പ് വരെ ചേര്‍ത്തല താലൂക്കിലെ നാട്ടുവഴികളിലെ സ്ഥിരം കാഴ്ച്ചയായിരുന്നു. മാസങ്ങള്‍ വെള്ളത്തിനടിയില്‍ മൂടിയിട്ട തൊണ്ട് ഓരോ സ്ത്രീകള്‍ക്കും എണ്ണിനല്‍കും. നൂറുതൊണ്ട് തല്ലി ചകിരിയാക്കാന്‍ എണ്ണി നല്‍കുന്നതിനോടൊപ്പം 15- 20 തൊണ്ട് അധികമായി നല്‍കും. ഇവ കൂലിയില്ലാതെ തല്ലി നല്‍കണം. കയര്‍ മേഖലകളില്‍ സിപിഎം പ്രവര്‍ത്തനം ശക്തമായി തുടങ്ങിയതോടെ ഇങ്ങനെ അധികമായി നല്‍കുന്ന തൊണ്ടിന്റെ എണ്ണം രണ്ടോ മൂന്നോ മാത്രമായി ഒതുങ്ങി. ചീഞ്ഞ മടല്‍ തല്ലിച്ചതച്ച് പോള കീറിമാറ്റി പിഴിഞ്ഞ് വെള്ളം നീക്കിയ ശേഷം കുടഞ്ഞ് ചകിരിച്ചോറും ഒഴിവാക്കി നല്‍കുമ്പോള്‍ നൂറ് തൊണ്ടില്‍ നിന്ന് ലഭിച്ചത് എട്ട് രൂപയില്‍ താഴെയായിരുന്നു.
തടിയില്‍ തൊണ്ട് വെച്ച ശേഷം വടി കൊണ്ട് തല്ലുന്നതിന്റെ താളം ഉയര്‍ന്ന് കേള്‍ക്കാം.
‘റാഡുകളെപ്പോഴും അധ്വാനശക്തിയാല്‍
പാട്ടുപാടുന്നത് കേള്‍ക്കാം
താരിളം കൈകളാല്‍ തൊണ്ട്
തല്ലുന്നതിന്‍
താളവും മേളവും കേള്‍ക്കാം’
എന്ന വരികളില്‍ കാറ്റില്‍ ഒഴുകി വരുന്ന സംഗീതത്തെ ‘റാണി’ എന്ന കവിതയില്‍ തിരുനല്ലൂര്‍ കരുണാകരന്‍ രേഖെപ്പടുത്തിയിട്ടുണ്ട്. ഡെസ്‌ക്, കട്ടിള , ചകിരിവടി, മെതിയടി, മേശ എന്നിവ നിര്‍മ്മിച്ച് പ്രധാനമായും വില്‍ക്കുന്നത് ഓഗസ്റ്റ് 15നാണ്. ചേര്‍ത്തല പള്ളിപ്പുറം പള്ളിയിലെ പെരുന്നാള്‍ നാട്ടുകാര്‍ക്ക് വ്യാപാര മേള കൂടിയാണ്. ചകിരിവടി മുതല്‍ നെയ്ത്ത് പായ വരെ ലഭിക്കുന്ന വിശാലമായ ഷോപ്പിംഗ് മാളായിരിക്കും ഈ പ്രദേശം. ഇടനിലക്കാരില്ലാതെ ഉല്‍പാദകരും ഉപഭോക്താക്കളും നേരിട്ട് ഇടപഴകുന്ന വേദി. കായലിനോട് ചേര്‍ന്ന് പള്ളിക്കടവ് മുതലാണ് കച്ചവടേമഖല ആരംഭിക്കുന്നത്.
ഓഗസ്റ്റ് 12 മുതലേ പള്ളിമൈതാനത്തും പരിസരപ്രദേശങ്ങളിലുമായി കച്ചവടക്കാര്‍ തമ്പടിച്ചു തുടങ്ങും. വിവിധ തരത്തിലുള്ള മണ്‍പാത്രങ്ങളുടെ ശേഖരമാണിവിടെ. നിരനിരയായി അട്ടിയിട്ട് വെച്ചിരിക്കുന്ന കറിച്ചട്ടികള്‍, മണ്‍കലം, കുടം, കൂടാതെ ചിരട്ട തവിയും ലഭിക്കും. രണ്ടാമേത്തത് ഉണക്കമത്സ്യ സ്റ്റാളുകളുടെ നീണ്ടനിരയാണ് . കോട്ടയംകാരുടെ പ്രിയവിഭവമായ കൊല്ലം പരവയുമായി നിരവധി മത്സ്യത്തൊഴിലാളികളാണ് ഇവിടെ എത്തുന്നത്. വൈക്കത്ത് നിന്നും തവണക്കടവ് ബോട്ടിറങ്ങിയാണ് കോട്ടയം ജില്ലക്കാര്‍ മത്സ്യം വാങ്ങാനെത്തുന്നത്. കൊച്ചുകുട്ടികള്‍ക്കായി പലനിറത്തിലെ ഉടുപ്പുകളും നിക്കറുകളും അടുത്ത സ്റ്റാളില്‍ നിരനിരയായി തൂക്കിയിട്ടിരിക്കും. കുപ്പിവള, ചാന്ത് പൊട്ട് കേന്ദ്രങ്ങളോടൊപ്പമാണ് കളിപ്പാട്ട വില്‍പനയും പൊടിപൊടിക്കുന്നത്. കിടന്നുറങ്ങാനുള്ള തച്ചുപായ, നെല്ലുണക്കാനുള്ള വലിയ ഉണക്കപ്പായ, മെത്തപ്പായ എന്നിവ ചുരുട്ടിയും നിവര്‍ത്തിയും വെയ്ക്കും. വൈക്കം, തലയാഴം എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ പായകള്‍ക്കായിരിക്കും വന്‍ ഡിമാന്റ്.
സെന്റ് മേരീസ് എല്‍.പി സ്‌കൂളിന് മുന്നിലാണ് ഫര്‍ണിച്ചറുകളുടെ വിപുലമായ ശേഖരം. പള്ളി ഗ്രൌണ്ടിനു സമീപമാണ് ഇരുമ്പുകച്ചവടക്കാരുടെ ഇരിപ്പ്. കോടാലി, അരിവാള്‍, കലപ്പ, പിക്കാസ്, മണ്‍വെട്ടി, തൂമ്പ തുടങ്ങി താഴും താക്കോലും വരെ വാങ്ങാന്‍ തിരക്കോട് തിരക്കായിരിക്കും. പള്ളിഗ്രൗണ്ടിലാണ് എറണാകുളത്ത് നിന്നുള്ള കച്ചവടക്കാര്‍ പുളി വില്‍ക്കുന്നത്. മീന്‍കറിയിലെ കുടംപുളി ആലപ്പുഴക്കാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ്. ശീതള പാനിയം, പലതരം പൊരികള്‍, നുറുക്ക്, ചോളം എന്നിവ വാങ്ങി കൊറിച്ചു നടക്കുന്നവരേയും വഴികളില്‍ കാണാം. പള്ളിയുടെ മുന്‍ ഭാഗത്ത് അലൂമിനിയം, ഓട് പാത്രങ്ങളുടെ വില്‍പ്പന ഉണ്ടാകും. തെങ്ങിന്‍ തൈ, വാഴതൈ മുതല്‍ പച്ചക്കറി വിത്തിനിങ്ങളും ഇവിടെ കിട്ടും. ചേര്‍ത്തല- അരുക്കുറ്റി റോഡിന്റെ പടിഞ്ഞാറു ഭാഗത്താണ് ഇറച്ചിക്കടകള്‍. പന്നി,പോത്ത് വാങ്ങാനായി ആയിരക്കണക്കിന് ആളുകള്‍ ആണ് എത്തുന്നത്. ഒരു ഭാഗത്ത് സ്റ്റാളുകളില്‍ മാംസം വില്‍ക്കുമ്പോള്‍ ഉലക്കയില്‍ പന്നിയുടെ കൈകൈലുകള്‍ കൂട്ടികെട്ടി ഇറച്ചിവെട്ട് കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതും പെരുന്നാള്‍ ദിവസം സ്ഥിരം കാഴ്ചയാണ്.
പള്ളിപ്പുറം പള്ളി പെരുന്നാളിന് വിറ്റഴിക്കാനുള്ള ഫര്‍ണീച്ചറുകളുമായി ഓഗസ്റ്റ് 13 ന് താരപ്പന്‍ യത്രയാകും. വാടകയ്‌ക്കെടുത്ത വലിയ വള്ളത്തിലാണ് യാത്ര. സാധനങ്ങള്‍ മഴയേല്‍ക്കാതിരിക്കാന്‍ വലിയ തറപ്പോള കൊണ്ട് മൂടും. പൂവരശ് ഉള്‍പ്പെടെയുള്ള നല്ല തടികള്‍കണ്ട് നിര്‍മ്മിച്ച മേല്‍ത്തരം ഫര്‍ണ്ണീച്ചറുകളാണ് താരപ്പന്‍ പള്ളിപ്പുറം പള്ളിയില്‍ പെരുന്നാളിന് വില്‍ക്കാന്‍ കൊണ്ടുവന്നിരുന്നത്. കച്ചവടത്തിന്റെ വലിയ ട്രിക്കുകളൊന്നും വശമില്ലാതിരുന്ന താരപ്പന് പിന്നീട് അവിടെ ചുവടു പിഴയ്ക്കുന്നതായി തോന്നി. കാരണം, മേല്‍ത്തരം തടിപോലെ തോന്നിക്കുന്ന കനം കുറഞ്ഞ തടികള്‍ ഉപയോഗിച്ചുള്ള ഫര്‍ണീച്ചറുകളാണ് മറ്റുപലരും അവിടെ വില്‍ക്കാന്‍ കൊണ്ടുവന്നിരുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് താരപ്പന്‍ വിറ്റിരുന്നിതിനേക്കാള്‍ 200 മുതല്‍ 500 രൂപവരെ വിലക്കുറവില്‍ വില്‍ക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ആ തടികള്‍ക്ക് വലിയ ഈടുനില്‍പ്പില്ലെന്ന് ആ കച്ചവടക്കാര്‍ക്കും താരപ്പനും അറിയാമായിരുന്നു. ഒരു ദിവസം മാത്രം ഇടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് പിന്നീടൊരിക്കലും തങ്ങളോട് ഇതേപ്പറ്റി ചോദിക്കാന്‍ അവസരം കിട്ടില്ല എന്നൊരു ധൈര്യത്തിലാണ് ലാഭമോഹികളായ കച്ചവടക്കാര്‍ കനം കുറഞ്ഞ തടികള്‍ ഉപയോഗിച്ചുള്ള കട്ടിലുകളും അലമാരികളും ഉണ്ടാക്കി വിറ്റുകൊണ്ടിരുന്നത്. മാന്യതയില്ലാത്ത ഈ കച്ചവടം വശമില്ലാത്തതിനാല്‍ ലാഭം കുറഞ്ഞ പെരുന്നാള്‍ കച്ചവടത്തില്‍ നിന്ന് താരപ്പന്‍ പിന്മാറി.
ചകിരിപിരിയും കയറു നിര്‍മ്മാണവും കൂലിക്കുറവുള്ള മേഖലയായതിനാല്‍ ചകിരിത്തടിക്കും റാഡിനും ഇന്ന് ആവശ്യക്കാരില്ല. നെല്ല് കുത്തി അരി സൂക്ഷിക്കുന്ന കാര്‍ഷിക വ്യവസ്ഥ തകര്‍ന്നതോടെ അരിപ്പെട്ടിയുടെ ആവശ്യവും ഇല്ലാതായി. കയര്‍ വ്യവസായവും കൃഷിയും കേരളത്തില്‍ തകര്‍ന്നതിന്റെ ഫലമായി ഇത്തരം ഉപകരങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് താരപ്പനെ പോലുള്ളവര്‍ വിരമിച്ചു. അടയ്ക്കാ മരത്തിന്റെ തടി ഉപേയാഗിച്ചുള്ള ആണി കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ക്ക് പകരം പളപളപ്പുള്ള ചൈനാ ഫര്‍ണ്ണീച്ചറുകള്‍ കേരളത്തില്‍ നിറയുകയാണ്.
കാലത്തിന്റെ മാറ്റത്തില്‍ അരിപ്പെട്ടി നിര്‍മ്മാണത്തില്‍ നിന്നും അതേപോലെ ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ നിന്നുമെല്ലാം പതുക്കെ പിന്മാറിയ താരപ്പന്‍ പിന്നീട് തന്റെ ശ്രദ്ധകേന്ദ്രീകരിച്ചത് വീട്ടിലിരുന്ന് കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലായിരുന്നു. ഇപ്പോള്‍ പ്രധാനമായും താരപ്പന്‍ നിര്‍മ്മിക്കുന്നത് ചെസ് കരുക്കളാണ്. തന്നെത്തേടി വരുന്ന ആവശ്യക്കാര്‍ക്കായി കരുക്കള്‍ നിര്‍മ്മിച്ചു കൊടുക്കുന്നുണ്ട്. ചെസ് കരുക്കള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ മറ്റൊന്നു കൂടിയുണ്ട് താരപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട് പറയാന്‍.
സ്വന്തമായി കരുക്കള്‍ നിര്‍മ്മിച്ച ശേഷമേ ചെസ്സ് കളി പഠിക്കൂ എന്ന് ഒരിക്കല്‍ താരപ്പന്‍ ബന്ധു പ്രസാദിനോട് പറഞ്ഞു. ആനയും കുതിരയും രാജാവും മന്ത്രിയും തേരും കാലാളും കുരുട്ടു പാലയുടെ തടിയില്‍ കൊത്തിയെടുത്തു. കളി പഠിച്ച ശേഷം മക്കളായ ബിത, ബിനീത് എന്നിവരെയും കളി പഠിപ്പിച്ചു. കരിങ്ങാട്ടയുടെ കനം കുറഞ്ഞ തടികൊണ്ട് പുതിയ കരുക്കള്‍ നിര്‍മ്മിച്ച് പേരക്കുട്ടികളായ അപര്‍ണ്ണാ ലക്ഷ്മി, അനഘാ ലക്ഷ്മി എന്നിവരെയും അപ്പുപ്പന്‍ ചെസ്സ് ശിഷ്യകളാക്കി.
ഒരു ദേശത്തിന്റെ തൊഴിലുപകരണങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായ ഒരു വ്യക്തി ഉള്ളിലേയ്ക്ക് ഒതുങ്ങുമ്പോള്‍ ആ നാട്ടിലെ തൊഴില്‍ സംസ്‌കാരം മാറുന്നതായി നിശബ്ദമാകുന്ന കൊട്ടുവടി നമ്മോടു പറഞ്ഞു തരുന്നുണ്ട്.
(ഫോട്ടോ – ഋഷി വി.എസ് )
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
This post was last modified on December 16, 2016 10:46 am