ഏറ്റവുമധികം ആഫ്രിക്കന്‍ ആനകളുള്ള രാജ്യമാണ് ബോട്‌സ്വാന. ഏറ്റവും കൂടുതല്‍ ആനവേട്ട നടന്നിരുന്ന രാജ്യവും. ആനവേട്ട നിയന്ത്രണാതീതമായപ്പോഴാണ് അതിന് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് രാഷ്ട്രീയമായ ചില കാരണങ്ങളാല്‍ ആ നിരോധനം നീക്കിയിരിക്കുകയാണ്. ‘ധാര്‍മ്മികമായും, നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചും ആനവേട്ട തുടങ്ങാന്‍’ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട ഇ-മെയില്‍ പ്രസ്താവനയില്‍ പറയുന്നു.
ഈ നടപടിക്കെതിരെ പലയിടത്ത് നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മുന്‍ പ്രസിഡന്റ് ഇയാന്‍ ഖാമയാണ് 2014-ല്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. 1991നു ശേഷം ബോട്‌സ്വാനയിലെ ആനകളുടെ എണ്ണം ഏതാണ്ട് മൂന്നു മടങ്ങ് വര്‍ദ്ധിച്ച് 160,000-ല്‍ എത്തി. വിളകള്‍ നശിപ്പിക്കുന്നതും, ഗ്രാമീണരെ കൊല്ലുന്നതും, മരങ്ങള്‍ കീറിമുറിച്ച് ആവാസവ്യവസ്ഥ തകര്‍ക്കുന്നതും കൂടിയതോടെ കര്‍ഷകരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും വര്‍ധിച്ചുവെന്ന് സര്‍ക്കാര്‍ പറയുന്നു.
ആഫ്രിക്കയിലെ മൃഗങ്ങളുടെ അവസാനത്തെ സുരക്ഷിത താവളങ്ങളില്‍ ഒന്നാണ് ബോഡ്‌സ്വാന. വേട്ട നിരോധനം നീക്കിയതിന് പിന്നില്‍ നിലവിലെ പ്രസിഡന്റ് മോസ്ഗ്വീട്ട്‌സി മാസിസിയുടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. 1966-ല്‍ യു.കെയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനു ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ബോട്‌സ്വാന ഡെമോക്രാറ്റിക് പാര്‍ട്ടിക്കുളള പിന്തുണ 46% എന്ന എക്കാലത്തേയും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു.
നിരോധനം നീക്കിയത് കര്‍ഷകര്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും. കൂടാതെ, ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മാസിസിയുടെ ജനപ്രീതി വര്‍ധിക്കുകയും ചെയ്യും. ആനവേട്ട നടന്നാലും ആനകളുടെ എണ്ണത്തില്‍ കാര്യമായ കുറവൊന്നും സംഭവിക്കില്ല. പ്രദേശത്തെ സാധാരണ ജനവിഭാഗത്തിന് അതൊരു വരുമാനമാര്‍ഗ്ഗം ആവുകയും ചെയ്യും.
സമീപകാലം വരെ ബോട്‌സ്വാനയിലെ ആനകളുടെ സംരക്ഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് രാജ്യത്തിലെ സൈന്യത്തിന്റെ ഒരു ഭാഗമായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മാസിസി അത് പിരിച്ചുവിട്ടു. ഇപ്പോള്‍ നിരോധനം നീക്കി ഉത്തരവും ഇറക്കി. ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഗ്രാമീണ വോട്ടുകള്‍ നേടിയെടുക്കാനുള്ള നാടകമാണിതെന്നും ഇതെന്ന് മുന്‍ പ്രസിഡന്റ് ഇയാന്‍ ഖാമ ഉള്‍പ്പെടെയുള്ള വിമര്‍ശകര്‍ പറയുന്നു. അത് രാജ്യത്തിന്റെ അഞ്ചാമത്തെ പ്രധാന വരുമാന മാര്‍ഗ്ഗമായ ടൂറിസത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് അവര്‍ ആശങ്കപ്പെടുന്നു.
This post was last modified on May 26, 2019 2:32 pm