X

യാത്രയും വായനയും ഒരു ലഹരിയാണ്, ഇത് രണ്ടും ഒന്നിച്ചാലോ?

'പാപമോചനത്തിന്റെ ഈ കഥ വായനക്കാരെ ഹിമാലയങ്ങളുടെ മുകളില്‍ അവരുടെ ആത്മാവിലേക്ക് കൊണ്ടു പോകും.'

യാത്ര ഒരു ലഹരി ആണെങ്കില്‍ വായന അതിലും വലിയ ഒരു ലഹരി ആണ്. എന്നാല്‍ ഇത് രണ്ടും ഒന്നിച്ചാലോ. പുസ്തകവും യാത്രയും ഒരുപോലെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ചില പുസ്തകങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

സെവന്‍ ഇയര്‍സ് ഇന്‍ ടിബറ്റ്

പര്‍വ്വതാരോഹകനായ ഹെയ്ന്റിച്ച് ഹാററുടെ ഹിമാലയത്തേക്കുള്ള യാത്രയാണ് സെവന്‍ ഇയര്‍സ് ഇന്‍ ടിബറ്റില്‍. പാപമോചനത്തിന്റെ ഈ കഥ വായനക്കാരെ ഹിമാലയങ്ങളുടെ മുകളില്‍ അവരുടെ ആത്മാവിലേക്ക് കൊണ്ടു പോകും. ടിബറ്റിന്റെ രാജഭരണകാലത്തെ ഉള്‍ക്കാഴ്ചകള്‍, ദലൈലാമയുടെ സ്വകാര്യ വസതി, ഹിമാലയങ്ങളിലേക്ക് യാത്ര അങ്ങനെ ഒരുപാട് ഈ പുസ്തകത്തില്‍ ഉണ്ട്.

എ പാസ്സേജ് ടു ഇന്ത്യ

ഇ.എം.ഫോസ്റ്ററുടെ ഒരു ക്ലാസ്സിക് ആണ് ‘എ പാസ്സേജ് ടു ഇന്ത്യ’. 1920-ലെ ഇന്ത്യന്‍ ജീവിതത്തെയും രാഷ്ട്രീയത്തിലേക്കും ഈ പുസ്തകം നിങ്ങളെ കൊണ്ടു പോകും. ഫോസ്റ്റര്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ നോവലാണ് ഇത്. വര്‍ഗീയതയും മറ്റു സാമൂഹിക പ്രശ്നങ്ങളും കൊണ്ട് നിറഞ്ഞ ഒരു ഇന്ത്യയെ ആണ് അദ്ദേഹം ഈ പുസ്തകത്തില്‍ ചിത്രീകരിക്കുന്നത്. നോവലിലെ മുഖ്യ കഥാപാത്രം ഡോ. അസീസ് സാങ്കല്പിക ഗുഹയായ മറാബാര്‍ ഗുഹയിലേക്ക് വായനക്കാരെ കൂട്ടികൊണ്ട് പോകും. ബിഹാറിലെ ബാരാബര്‍ ഗുഹയാണ് ഇത് എന്നാണ് പറയപ്പെടുന്നത്.

ഈറ്റ് പ്രേ ലവ്

എലിസബത്ത് ഗില്‍ബെര്‍ട്ടിന്റെ മനോഹരമായ ഒരു പുസ്തകമാണ് ഈറ്റ് പ്രേ ലവ്. ഒരു പെട്ടി നിറയെ നാഷണല്‍ ജിയോഗ്രാഫിക് മാസികകളുമായി ലോകം ചുറ്റി കാണണമെന്ന് സ്വപ്നവുമായി നടക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ഇതില്‍ പറയുന്നത്. ഇറ്റലി, ഇന്ത്യ, ബാലി എന്നീ സ്ഥലങ്ങളില്‍ നടത്തിയ യാത്ര നോവലില്‍ വിവരിക്കുന്നു.

ബിയോണ്ട് ദി സ്‌കൈ ആന്‍ഡ് ദി എര്‍ത്ത് ; എ ജേര്‍ണി ഇന്‍ടു ഭൂട്ടാന്‍

കനേഡിയന്‍ എഴുത്തുകാരി ജാമീ സെപ്പ ആണ് ബിയോണ്ട് ദി സ്‌കൈ ആന്‍ഡ് ദി എര്‍ത്ത് ; എ ജേര്‍ണി ഇന്‍ടു ഭൂട്ടാന്‍ എന്ന ഓര്‍മ്മക്കുറിപ്പ് രചിച്ചത്. ഭൂട്ടാനിലേക്ക് രണ്ടു വര്‍ഷത്തെക്ക് ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ജാമീ പോകുന്നത്. എന്നാല്‍ പിന്നീട് രാജ്യത്തെ കുറിച്ച് ഒരു മനോഹരമായ നോവല്‍ എഴുതുകയായിരുന്നു ജാമീ. ഭൂട്ടാനിലെ സംസ്‌കാരം, മതം, ഷാമനിസത്തിലുള്ള ആളുകളുടെ വിശ്വാസം, ജീവിതരീതികള്‍ എന്നിവയൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നു. ഭൂട്ടാന്‍ എന്ന സുന്ദരമായ രാജ്യത്തിന്റെ മികച്ച വിവരണമാണ് പുസ്തകം നല്‍കുന്നത്.

മാല്‍ഗുഡി ഡേയ്സ്

ആര്‍.കെ. നാരായണന്റെ ചെറുകഥാ സമാഹാരമാണ് മാല്‍ഗുഡി ഡെയ്സ്. യാത്രാപ്രേമികളുടെ ഇഷ്ടപുസ്തകങ്ങളില്‍ ഒന്നാണ് ഇത്. ഈ ചെറുകഥാ സമാഹാരത്തില്‍ കഥകളുടെ പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാല്‍ഗുഡി എന്ന പട്ടണമാണ്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ സങ്കീര്‍ണ്ണമായ അവസ്ഥയാണ് പുസ്തകത്തില്‍ പറയുന്നത്. അലസത നിറഞ്ഞ ദിവസങ്ങളില്‍ ചെറുമയക്കത്തില്‍ ജീവിതത്തിലെ കൊച്ചു സന്തോഷങ്ങളൊക്കെ ആലോചിച്ച് മാല്‍ഗുഡി ഡേയ്സ് വായിക്കുക.

നൈന്‍ ലൈവ്സ്: ഇന്‍ സെര്‍ച്ച് ഓഫ് ദി സേക്രഡ് ഇന്‍ മോഡേണ്‍ ഇന്ത്യ

വില്യം ഡാല്‍റിംപിള്‍ന്റെ നൈന്‍ ലൈവ്സ് എന്ന പുസ്തകം സഞ്ചാരികളുടെ ഇഷ്ട പുസ്തകങ്ങളുടെ പട്ടികയില്‍ ഇടം നേടിയില്ല. എന്നാലും ഒന്‍പത് ഇന്ത്യക്കാരുടെ ജീവിത കഥ പറയുന്ന ഈ പുസ്തകം വായനക്കാരെ ഉറപ്പായും പിടിച്ചിരുത്തും. ഈ ഒന്‍പത് കഥകളും ഇന്ത്യയിലെ പച്ചയായ ജീവിതം തുറന്ന് കാണിക്കുന്നു. ഇന്ത്യയിലെ പല മതങ്ങളെ പറ്റിയും ഇതില്‍ വിമര്‍ശിക്കുന്നു.

എ തൗസന്‍ഡ് സ്‌പ്ലെന്‍ഡിഡ് സണ്‍സ്

ഇതും യാത്രക്കാര്‍ക്ക് പറ്റിയൊരു പുസ്തകം അല്ലെങ്കിലും ഖാലിദ് ഹുസൈനിയുടെ ഈ ശ്രഷ്ഠമായ കൃതി അഫ്ഗാനിസ്ഥാനിന്റെ കാബൂളിലെ പോസ്റ്റ് വാര്‍ അവസ്ഥ ചിത്രീകരിക്കുന്നു. കാബൂളും ഹിന്ദുകുഷ് പര്‍വതനിരകളെയും അതിമനോഹരമായ രീതിയിലാണ് ഹുസൈനി ചിത്രീകരിച്ചിരിക്കുന്നത്.

ദി ജിയോഗ്രാഫി ഓഫ് ബ്ലിസ്; വണ്‍ ഗ്രമ്പ്സ് സെര്‍ച്ച് ഫോര്‍ ദി ഹാപ്പിയസ്റ്റ് പ്ലെസസ് ഇന്‍ ദി വേള്‍ഡ്

ലോകത്തെ ഏറ്റവും സന്തോഷമായ സ്ഥലം കണ്ടുപിടിക്കാനുള്ള യാത്രയാണ് എറിക് വീനറിന്റെ ഈ പുസ്തകം. ഹാസ്യം നിറഞ്ഞ ഒരു ഓര്‍മ്മകുറിപ്പാണ് ഇത്. മൊള്‍ഡോവ, ഖത്തര്‍, ഭൂട്ടാന്‍, ഐസ്ലാന്‍ഡ്, സ്വിസര്‍ലാന്‍ഡ്, ആംസ്റ്റര്‍ഡാം തുടങ്ങിയ രാജ്യങ്ങളിലൂടെ ഒരു യാത്ര നിങ്ങള്‍ക്ക് ഈ വായനയിലൂടെ നടത്താം. പല സ്ഥലങ്ങളിലെ ജീവിതവും മറ്റു കാര്യങ്ങളും ഈ പുസ്തകത്തില്‍ വിവരിക്കുന്നു.

ദി ആല്‍ക്കെമിസ്റ്റ്

‘And, when you want something, all the universe conspires in helping you to achieve it.’ യാത്രികരെ മാത്രമല്ല ലോകം മുഴുവനുമുള്ള ആളുകളുടെ പ്രതീക്ഷകളെ, സ്വപ്‌നങ്ങളെ, ആഗ്രഹങ്ങളെയെല്ലാം ആളികത്തിച്ച വരികളാണിത്. ആല്‍ക്കെമിസ്റ്റിന്റെ വരികള്‍. ബ്രസീലിയന്‍ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആല്‍ക്കെമിസ്റ്റ്. അണ്ടലൂസിയ എന്ന മലകളില്‍ രൂപംകൊള്ളുന്ന ഈ കഥ ഈജിപ്തിലെ പിരമിഡില്‍ വരെ നിങ്ങളെ എത്തിക്കും. നിങ്ങളെ ഭാവനയുടെ ഒരു ലോകത്തേക്ക് ദി ആല്‍ക്കെമിസ്റ്റ് കൊണ്ട് എത്തിക്കും. സ്വപ്നത്തില്‍ ദര്‍ശിച്ച നിധി തേടിപ്പോകുന്ന സാന്റിയാഗോ എന്ന ഇടയബാലന്റെ കഥയാണ് നോവലിന്റെ ഇതിവൃത്തം.

This post was last modified on July 21, 2018 9:35 am