X

ചാരത്തില്‍ നിന്നും പറന്നുയരുക; ‘ചേക്കുട്ടി’ അതിജീവനത്തിന്റെ പ്രതീകം: മുഖ്യമന്ത്രി

സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം കൂടുതല്‍ പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

കേരളത്തെ തകര്‍ത്ത പ്രളയത്തെ അതിജീവിക്കാന്‍ പുത്തന്‍ വഴികള്‍ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നശിച്ചെന്ന് കരുതിയ വസ്തുക്കളില്‍ നിന്നും പുതിയ രീതികള്‍ കണ്ടെത്തണം. ഇതിനുള്ള ശ്രമങ്ങളായിരിക്കണം നടത്തേണ്ടതെന്നും അദ്ദേഹം തന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടായ ചേന്നമംഗലത്തെ നാശം സംംഭവിച്ച തുണിത്തരങ്ങളില്‍ നിന്നും രൂപ കൊണ്ട ചേക്കുട്ടി എന്ന കുഞ്ഞുപാവ ഇതിന് നല്ല ഉദാരണമാണ്.

‘ചേക്കുട്ടി ‘ ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്. പ്രളയക്കെടുതി തകര്‍ത്ത ഒരു ഗ്രാമത്തിന്റെ പുനരുജ്ജീവനത്തിന് യുവതലമറയില്‍ പെട്ട ഒരു സംഘം നിരദേശിച്ച അതിജീവന മാര്‍ഗമാണ് ചേക്കുട്ടി പാവകള്‍. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്.

ഇവ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുകയാണ് ഈ സംഘം. ഇത്തരം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം കൂടുതല്‍ പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രളയത്തെ അതിജീവിക്കാന്‍ പുതിയ വഴികള്‍ കൂടി തേടാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നശിച്ചെന്നു കരുതിയ വസ്തുക്കളില്‍ നിന്നും പുതിയ രീതികള്‍ കണ്ടെത്താനാണ് ശ്രമം.

”ചേക്കുട്ടി ‘ ചേറിനെ അതിജീവിച്ച കുട്ടി. പ്രളയാനന്തര കേരളത്തിന്റെ അതിജീവന പ്രതീകമായി ചേക്കുട്ടി മാറുകയാണ്. കേരളത്തിലെ മികച്ച കൈത്തറി സംഘങ്ങളുള്ള നാടാണ് ചേന്നമംഗലം. ഓണത്തെ മുന്നില്‍ കണ്ട് ചേന്നമംഗലത്തെ തറികളില്‍ ലക്ഷക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് നെയ്‌തെടുത്തത്. എന്നാല്‍ പ്രളയം ഈ കൈത്തറി ഗ്രാമത്തെ തകര്‍ത്തെറിഞ്ഞു. വെള്ളം കയറി വസ്ത്രങ്ങളെല്ലാം നശിച്ചു. ജീവിതത്തിന്റെ ഊടും പാവും നെയ്യാന്‍ കഷ്ടപ്പെടുന്ന നെയ്ത്തുകാരുടെ വേദന എനിക്ക് മനസിലാകും.അവരുടെ മാനസിക സംഘര്‍ഷം എത്ര വലുതായിരിക്കുമെന്നും അറിയാം

ഇവിടെയാണ് യുവതലമറയില്‍ പെട്ട ഒരു സംഘം അതിജീവന മാര്‍ഗവുമായി എത്തിയത്. നശിച്ചു പോയ വസ്ത്രങ്ങള്‍ ക്ലോറിനേറ്റ് ചെയ്ത് വൃത്തിയാക്കി നല്ല പാവക്കുട്ടികളെ ഉണ്ടാക്കി. ഈ പാവകുട്ടികള്‍ ഇപ്പോള്‍ വിപണനത്തിന് എത്തുകയാണ്. ഈ പാവക്കുട്ടികളെ വിറ്റു കിട്ടുന്ന പണം ആ നെയ്ത്തുമേഖലയുടെ പുനരുജ്ജീവനത്തിന് ഉപയോഗിക്കുമെന്നാണ് ഈ സംഘത്തിന്റെ ഉറപ്പ്.

വിവിധ മേഖലകളില്‍ നഷ്ടം സംഭവിച്ചവരെ ഇത്തരം സാധ്യതകള്‍ പ്രയോജനപ്പെടുത്തി നമുക്ക് സംരക്ഷിക്കാനാകും. സ്റ്റാര്‍ട് അപ് മിഷനുകളുമായി ചേര്‍ന്ന് ഇത്തരം പദ്ധതികള്‍ കണ്ടെത്താന്‍ ഐടി വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.