X

അമ്മയുടെ കാമുകന്‍ ഓലമടലും പിവിസി പൈപ്പും കൊണ്ട് തല്ലി അഞ്ചു വയസുകാരിയെ കൊന്നു; തൊടുപുഴയില്‍ കണ്ട ക്രൂരത തമിഴ്‌നാട്ടിലും

കോളേജ് അധ്യാപികയായ അമ്മയുടെ മുന്നില്‍ വച്ചായിരുന്നു അഞ്ചു വയസുകാരിക്ക് ക്രൂരമര്‍ദ്ദനമേറ്റത്

തൊടുപുഴയില്‍ അമ്മയുടെ മുന്നില്‍ വച്ച്, അമ്മയുടെ കാമുകന്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതരമായി പരിക്കേറ്റ് കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിന്റെ ആവര്‍ത്തനംപോലെ തമിഴ്‌നാട്ടിലും അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ട്രിച്ചി ജില്ലയിലെ മുസരിക്ക് സമീപം കാട്ടുപുത്തൂരിലാണ് സംഭവം. കുട്ടിയുടെ കൊലപാതകത്തില്‍ പ്രതികളായ അമ്മ നിത്യ കമല, കാമുകന്‍ മുത്തുപാണ്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദി ന്യൂസ് മിനിട്ട് പറയുന്നു.

മര്‍ദ്ദനമേറ്റതിന്റെ രണ്ടാം ദിവസമാണ് ആരോഗ്യസ്ഥിതി മോശമായ കുട്ടിയെ നിത്യ കമല കാട്ടുപുത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടു പോകുന്നത്. കുട്ടിയുടെ നില ഗുരുതരമായിരുന്നതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അവിടെ നിന്നും കുട്ടിയെ നാമക്കല്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും വീണ്ടും സേലം ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂടുതല്‍ നേരം ടിവി കണ്ടതിന്റെ ദേഷ്യത്തില്‍ താന്‍ കുട്ടിയെ തല്ലിയതാണെന്നായിരുന്നു അമ്മ ഡോക്ടര്‍മാരോട് പറഞ്ഞിത്. ഇത്തരത്തിലാണ് വാര്‍ത്തകളും പുറത്തു വന്നത്. എന്നാല്‍ കുട്ടിയുടെ മരണത്തില്‍ നിത്യ കമലയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പ്രസന്ന കാട്ടുപുത്തുര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവങ്ങളുടെ ചുരുള്‍ അഴിയുന്നത്. നിത്യ കമലയും മുത്തുപാണ്ടിയും തമ്മിലുള്ള ബന്ധത്തിന് തടസമാകുമെന്നു കരുതിയാകും കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്ന പ്രസന്നയുടെ പരാതിയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിത്യ കമലയും മുത്തുപാണ്ടിയും അറസ്റ്റിലാകുന്നത്. ഇരുവരെയും കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ ഓല മടല്‍ കൊണ്ടും പിവിസി പൈപ്പുകൊണ്ടും മുത്തുപാണ്ടി മര്‍ദ്ദിച്ച കാര്യം സമ്മതിക്കുന്നത്. നിത്യ കമലയുടെ കണ്‍മുന്നില്‍ വച്ചായിരുന്നു മുത്തുപാണ്ടി അഞ്ചു വയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ് പൊലീസ് എന്നും ദി ന്യൂസ് മിനിട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിണ്ടിഗലിലെ ഒരു സ്വകാര്യ കോളജിലെ കമ്പ്യൂട്ടര്‍ അധ്യാപികയാണ് നിത്യ കമല. അതേ കോളേജിലെ തന്നെ കായികാധ്യാപകനാണ് മുത്തുപാണ്ടി. ഭര്‍ത്താവ് പ്രസന്നയുമായി അകന്നു കഴിയുന്ന നിത്യ കമല ഏതാനും മാസങ്ങള്‍ക്കു മുമ്പ് വിഹമോചന കേസ് ഫയല്‍ ചെയ്തിരുന്നു. ഇത് കോടതിയുടെ പരിഗണനയിലാണ്. ദിണ്ടിഗലില്‍ നിന്നും കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മുത്തുപാണ്ടിയുമൊത്തെ കാട്ടുപുത്തൂരിലേക്ക് നിത്യ കമല താമസം മാറുന്നത്. കുട്ടിയേയും തനിക്കൊപ്പം നിത്യ കമല കൊണ്ടുപോവുകയായിരുന്നു.

തൊടുപുഴയില്‍ ഏഴു വയസുകാരന്‍ കൊല്ലപ്പെട്ടതും സമാന സാഹചര്യത്തിലായിരുന്നു. അവിടെയും അമ്മയുടെ കാമുകനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നിലത്തിട്ടു ചവിട്ടുകയും ഭിത്തിയില്‍ അടിക്കുകയുമൊക്കെ ചെയ്ത കുട്ടിയുടെ തലയോട് തകര്‍ന്നിരുന്നു. ബോധം പോയ കുട്ടിയെ അമ്മ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പറഞ്ഞത് വീണു പരിക്കേറ്റതാണെന്നായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാരാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. ഒമ്പത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞശേഷം ഏഴു വയസുകാരന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ശബരിമല, കള്ളവോട്ട്, സെക്കുലറിസം… എന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല; ടീക്കാറാം മീണ തുറന്നു പറയുന്നു/അഭിമുഖം

This post was last modified on May 22, 2019 4:31 pm

Related Post
Leave a Comment